പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം, കളിമണ്ണില്‍ പൊതിഞ്ഞാലും ഇനി രക്ഷയില്ല!
കൊച്ചി: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഒരു കാരണവശാലും പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിലെ പല വിമാനത്താവളങ്ങളിലേയും സെക്യൂരിറ്റീസ് വിഭാഗം, സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാടന്‍ പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബി.സി.എ.എസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്-ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്.
ചെക്ക്-ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി പവര്‍ ബാങ്ക് ഘടിപ്പിച്ച നിലയില്‍.
ചെക്ക്-ഇന്‍ ബാഗേജില്‍ ഇവയും അനുവദനീയമല്ല. നിര്‍ദേശം മറികടന്ന് ചെക്ക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് കണ്ടുകെട്ടും. യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യും. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകളില്‍ നിശ്ചിത സംഭരണ ശേഷി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെല്ലുകള്‍ക്ക് പുറമേ, കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കുന്നു. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാനാകും.
നാടന്‍ പവര്‍ ബാങ്കില്‍ സെല്ലുകള്‍ക്ക് പകരം കളിമണ്ണ് പിടിപ്പിച്ച നിലയില്‍.
കളിമണ്‍ ബാറ്ററികള്‍ മാറ്റി പകരം രാസവസ്തുകള്‍ നിറയ്ക്കാനും അവയെ സമാന്തര സ്‌ഫോടക വസ്തുവായി ഉപയോഗിക്കാനും കഴിയും. മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍ നിന്ന് .ഇത്തരത്തില്‍, മാറ്റം വരുത്തിയ പവര്‍ ബാങ്ക് പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബി.സി.എ.എസിന്റെ നിര്‍ദേശം വന്നിട്ടുള്ളത്. ചെക്ക്-ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയ്ക്കുള്ള പവര്‍ ബാങ്കുകളും നാടന്‍ പവര്‍ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പിണറായിയുടെ മുഖം രക്ഷിക്കാൻ സിപിഎം.. ഹെലികോപ്റ്ററിന് ചെലവായ എട്ട് ലക്ഷം പാർട്ടി നൽകിയേക്കും!