കപ്പല്‍ശാല മോഷണക്കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം, സൈബര്‍ ഭീകരവാദക്കുറ്റം ചുമത്തി!!
കൊച്ചി: കപ്പല്‍ശാല മോഷണക്കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ സൈബര്‍ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്. സുമിത് കുമാര്‍ സിംഗ്, ദയാറാം എന്നിവരെ കേസിലെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ പരിശോധിച്ചെന്ന് എന്‍ഐഎ പറഞ്ഞു. രാജസ്ഥാന്, ബീഹാര്‍ സ്വദേശികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ ഇവരില്‍ നിന്നും കാണാതായ ഹാര്‍ഡ് ഡിസ്കിന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്രതികള്‍ അഞ്ച് ഹാര്‍ഡ് ഡിസ്കുകളില്‍ ഒന്നിലെ വിവരങ്ങള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്തിരുന്നു. വിവരം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്ന് പരിശോധിക്കുമെന്നും എന്‍ഐഎ പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരായ രാജ്യദ്രോഹ വകുപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്കുകള്‍ കാണാതായത്. നിര്‍മാണത്തിലിരുന്ന യുദ്ധക്കലപ്പലില് നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്ക് നഷ്ടമായത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
Recommended Video
കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമായിരുന്നു അന്വേഷിച്ചിരുന്നത്. ഇതിന് ശേഷമാണ് എന്‍ഐഎ ഏറ്റെടുത്തത്. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടെയും വിരലടയാളം ഇവിടെ ശേഖരിച്ച് വെക്കുന്ന പതിവുണ്ട്. ഇങ്ങനെ അയ്യായിരത്തോളം ആളുകളുടെ വിരലടയാലം ശേഖരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവില്‍ ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവര്‍ തൊഴില്‍ നഷ്ടമായി മടങ്ങുമ്പോള്‍ ഹാര്‍ഡ് ഡിസ്ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു.
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയത്. ഇത് സാധാരണ കവര്‍ച്ച മാത്രമാണെന്നായിരുന്നു കേരള പോലീസിന്റെ ആദ്യ നിഗമനം. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ ഹാര്‍ഡ് ഡാസ്കില്‍ ഇല്ലെന്നും പറഞ്ഞിരുന്നു. എന്‍ഐഎ പിന്നീട് ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് ഏറ്റെടുത്തെങ്കിലും ഇത് തന്നെയായിരുന്നു നിഗമനം.