ക്യാമ്പസുകളിൽ സമാാധാനം വേണം; പെരുമാറ്റചട്ടം കൊണ്ടുവരണമെന്ന് ഗവർണർ!
തിരുവനന്തപുരം: നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളിൽ സാമാധാനം വേണമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. പ്രഥമ പരിഗണന നൽകേണ്ടത് വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണമെന്നും കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുനന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസുകളിൽ പെരുമാറ്റചട്ടം കൊണ്ടു വരണമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ക്യാമ്പസുകളില്‍ സമാധാനം വേണം. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണം. സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിഎസ്‌സി പരീക്ഷ സംബന്ധിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാൻ തിങ്കളാഴ്ച എത്തണമെന്നു പിഎസ്‌സി ചെയർമാൻ എംകെ സക്കീറിനോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വിപി മഹാദേവൻ പിള്ളയെ ഗവർൺ വിളിച്ച് വരുത്തിയിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാത്ത എത്ര ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഗവർണറുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ അടിയന്തിര നടപടി വേണമെന്ന് കർശന നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.