ഞാന്‍ രക്ഷാധികാരിയല്ല, അനുമതിയില്ലാതെ പേര് ഉപയോഗിച്ചാല്‍ നിയമ നടപടിയെന്ന് എറണാകുളം കളക്ടര്‍
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം പിരിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശ പരിപാടി വലിയ വിവാദമായിരിക്കുകയാണ്. സ്വരൂപിച്ച പണം നല്‍കിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്ന പിന്നാലെയാണ് വിഷയം ചൂട് പിടിച്ചത്. കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
ഇതിനിടെ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയെന്ന നിലയില്‍ തന്‍റെ പേര് ഉള്‍പ്പെടുത്തിയ സംഘാടകരായ ബിജിബാലിനും സംഘത്തിനും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്.
സംഗീത നിശ
നവംബര്‍ 1 നാണ് പ്രളയ ദുരിതാശ്വസത്തിന് എന്ന പേരില്‍ സംവിധായകന്‍ ആഷിഖ് അബുവും ബിജിപാലും അംഗമായ മ്യൂസിക് ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത പോലെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയില്ലെന്നതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്.
വിശദീകരണം
യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍ ഇതിനിടയില്‍ പണം കൈമാറിയില്ലെന്ന വ്യക്തമാക്കുന്ന വിവാരാവകാശ രേഖയും പുറത്തുവിട്ടു. വിവാദം കനത്തതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ബിജിബാല്‍ രംഗത്തെത്തിയത്.
കണക്കുകളും വിശദീകരണങ്ങളും
വെകിളിക്കൂട്ടത്തിന്‍റെ കലപിലയെ തുടര്‍ന്നല്ല കണക്കുകളും വിശദീകരണങ്ങളും ബോധ്യപ്പെടുത്തുന്നതെന്നും മറിച്ച് കൊച്ചിയുടെ ജില്ലാ വരണാധികാരിയും കെഎംഎഫ് കരുണയുടെ രക്ഷാധികാരികളില്‍ ഒരാളും കൂടിയായ എറണാകുളം കളക്ടര്‍ സുഹാസ് കെഎംഎഫിനോട് വിശദീകരണം നല്‍കാന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ട പേരിലാണെന്നുമായിരുന്നു സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംഘാടകര്‍ പറഞ്ഞത്.
പ്രതികരിച്ച് കളക്ടര്‍
ഇതിലാണ് ഇപ്പോള്‍ കളക്ടറുടെ പ്രതികരണം. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയല്ലെന്ന് എസ് സുഹാസ് പറഞ്ഞു. അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിക്കരുതെന്ന് കാണിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളില്‍ ഒരാളായ ബിജിപാലിന് കളക്ടര്‍ കത്ത് നല്‍കി.
നിയമ നടപടി
ഇനി ഇക്കാര്യം ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്ന വാദവുമായി ബിജിബാല്‍ രംഗത്തെത്തി.
സത്യസന്ധമായാണ്
സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് ബിജിബാല്‍ പറഞ്ഞു. എല്ലാം ചെയ്തത് സത്യസന്ധമായാണ്. നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിടും, ബിജിബാല്‍ പറഞ്ഞു.
Recommended Video
ഹൈബി ഈഡനും
പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീര്‍ത്ത ശേഷം ഭാരവാഹികളുടെ കയ്യില്‍ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടില്‍ അടക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നും ബിജിബാല്‍ പറയുന്നു.അതേസമയം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം സംഘടനയ്ക്കെതിരെ ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തിയിരുന്നു.