ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!
പാട്ന: രാമനവമി ആഘോഷങ്ങള്‍ക്കിടെ പലയിടത്തുമുണ്ടായ സംഘര്‍ഷങ്ങളാണ് ബീഹാറില്‍ വര്‍ഗീയ കലാപമായി പടര്‍ന്നത്. അക്രമത്തെ അടിച്ചമര്‍ത്തുന്നതില്‍ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന ആരോപണമാണ് ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
അഴിമതിയോട് സന്ധി ചെയ്താലും വര്‍ഗീയത പൊറുക്കാനാവില്ല എന്ന് പറഞ്ഞ നിതീഷ് കുമാറിന് സംസ്ഥാനത്ത് വന്‍ തലവേദനയായി മാറിയിരിക്കുകയാണ് ബിജെപി ബന്ധം. ജെഡിയു ബിജെപിയുമായി സഖ്യത്തിലായ ശേഷം ബീഹാറില്‍ വര്‍ഗീയ കലാപങ്ങള്‍ പെരുകുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
വർഗീയ കലാപം പെരുകുന്നു
ദേശീയ തലത്തില്‍ ബിജെപിക്കെതിരായ മുന്നണി ചര്‍ച്ചകള്‍ സജീവമായ കാലത്ത് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പേരായിരുന്നു നിതീഷ് കുമാറിന്റെത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് 2017 ജൂലൈയില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലേക്ക് കാല് മാറി. കോണ്‍ഗ്രസ്- ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് കൊണ്ടായിരുന്നു ആ കാലുമാറ്റം. ഈ രണ്ട് വര്‍ഷത്തിനിടെ ബീഹാറിലുണ്ടായ വര്‍ഗീയ കലാപങ്ങളുടെ എണ്ണം 200 ആണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം മാത്രം ബീഹാര്‍ സാക്ഷ്യം വഹിച്ചത് 64 വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും അധികം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായത് ബിജെപിക്കൊപ്പം നിതീഷ് ചേര്‍ന്നതില്‍ പിന്നെയാണ്.
270 കലാപങ്ങൾ 2017ൽ
ബീഹാറിലെ 2012 മുതലുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്ക് ഇങ്ങനെയാണ്: 2012ല്‍ 50 കലാപങ്ങളും 2013ല്‍ 112 കലാപങ്ങളും ബീഹാറിലുണ്ടായി. 2014ല്‍ അത് 110 ആയി കുറഞ്ഞുവെങ്കിലും 2015ല്‍ 155ലേക്ക് ഉയര്‍ന്നു. 2016ല്‍ 230 ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. 2017ലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ സംസ്ഥാനത്തുണ്ടായത്. 270 കലാപങ്ങള്‍. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 64 കലാപങ്ങളില്‍ 21 എണ്ണമാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 13 എണ്ണം ഫെബ്രുവരിയിലും 30 എണ്ണം മാര്‍ച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. മാര്‍ച്ചിലുണ്ടായ കലാപങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം മേഖലകളിലൂടെ ഹിന്ദുക്കള്‍ ഘോഷയാത്ര നടത്തിയതിനിടെയുളള സംഘര്‍ഷങ്ങളാണ്.
മതഘോഷയാത്രകൾക്കിടെ
അരാരിയയില്‍ ആര്‍ജെഡി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മുസ്ലീം യുവാക്കള്‍ ഹിന്ദുത്വ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വന്‍ സംഘര്‍ഷത്തിന് വഴി തുറന്നത് മാര്‍ച്ചിലായിരുന്നു. ഭഗല്‍പ്പൂര്‍, മുംഗേര്‍, ഔറംഗാബാദ്, സമസ്തിപൂര്‍, ഷേഖ്പുര, നവാഡ, നളന്ദ എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപമുണ്ടായതും മാര്‍ച്ചില്‍ തന്നെ. രാമനവമി ഘോഷയാത്രയ്ക്കിടെ വാള് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണത്തെ ഘോഷയാത്രകളില്‍ ഒരു പ്രത്യേക തരം വാളുകളാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. ഈ വാളുകള്‍ ആരാണ് വിതരണം നടത്തിയത് എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. രാമനവമി മാസമായ മാര്‍ച്ചിലും ദസറ മാസങ്ങളായ സെപ്റ്റംബറിലും ഒക്ടോബറിലും സംഘര്‍ഷ സാധ്യത കൂടുതലാണെന്ന് പോലീസ് പറയുന്നു.
ബിജെപി ബന്ധം തലവേദന
ബീഹാറിലെ പതിനെട്ടോളം ജില്ലകളിലാണ് മാര്‍ച്ചില്‍ രാമനവി ആഘോഷങ്ങള്ക്കിടയിലെ സംഘര്‍ഷങ്ങള്‍ വര്‍ഗീയ കലാപമായി പടര്‍ന്നത്. മാര്‍ച്ച് 17ന് ഭഗല്‍പൂരിലാണ് അക്രമങ്ങളുടെ തുടക്കം. ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന് അരിജിത്ത് ശാശ്വതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയോളം നീണ്ട് നിന്ന അക്രമപരമ്പരയില്‍ നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും ആക്രമിക്കപ്പെട്ടു. വിഗ്രഹങ്ങളും കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. വ്യാജ വീഡിയോകള്‍ അടക്കം പലതും പ്രചരിപ്പിക്കപ്പെട്ടത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനമായി. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ഇനിയും സഹിക്കേണ്ടതില്ല എന്നാണ് ജെഡിയു നിലപാട്. ഇത് സംസ്ഥാനത്തെ ബിജെപി-ജെഡിയു സഖ്യം തകരുന്നതിന്റെ സൂചനയാണോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്.
ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!
പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..