വർഗീസിനെ കൊള്ളക്കാരനാക്കുന്ന കമ്മ്യൂണിസം...ചരിത്രത്തോട് ചെയ്യുന്നത് നീതികേട്
നക്‌സല്‍ നേതാവ് വര്‍ഗീസിനെ കൊലപാതകിയും തട്ടിപ്പുകാരനുമെന്ന് വിശേഷിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നക്‌സല്‍ വര്‍ഗീനെ കൊടും കുറ്റവാളിയായി ചിത്രീകരിച്ച സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തന്നെ രംഗത്ത് വന്നതോടെ ചില ആശയക്കുഴപ്പവും രൂപം കൊണ്ടിട്ടുണ്ടെന്ന് പറയാം. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളുടെ മറ്റൊരു ചാല്‍വഴി എന്ന് വിളിക്കാവുന്ന നക്‌സല്‍, മാവോയിസ്റ്റ് രീതികളോട് സിപിഎമ്മിന് പ്രതിപത്തിയില്ല. എന്നു മാത്രമല്ല അധികാരമേറ്റ് നാളുകള്‍ക്കകം തന്നെ നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലൂടെ അത് തെളിയിക്കുകയും ചെയ്തു. സ്വന്തം സഖ്യകക്ഷിയായ സിപിഐയില്‍ നിന്ന് അടക്കം അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ പിണറായിക്ക് ഏല്‍ക്കേണ്ടിവന്ന നടപടി.
വഴിമാറി നടന്നുവെങ്കിലും വര്‍ഗീസ് കമ്മ്യണിസ്റ്റ്കാരനായിരുന്നു. കള്ളനും കൊള്ളക്കാരനുമെന്ന പിണറായി സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം യുഡിഎഫിന്റെത് അതേപടി സമര്‍പ്പിച്ച അഭിഭാഷകന്റെ വീഴ്ചയെന്ന് പറഞ്ഞൊഴിയാനാവില്ല. വര്‍ഗീസ് 1970 ഫെബ്രുവരി 18ന് കൊല്ലപ്പെട്ടപ്പോള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയത് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ഇഎംഎസ്സ് ആയിരുന്നു. കള്ളനും കൊള്ളക്കാരനുമായി വര്‍ഗീസിന്റെ പോരാട്ടങ്ങളെ തൃണവത്ക്കരിക്കാനുള്ള വലത്പക്ഷ നീക്കങ്ങള്‍ക്കൊപ്പമാണോ പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് സർക്കാരും എന്ന ചോദ്യം ഉയരുക സ്വാഭാവികം. വർഗീസിനെ കൊള്ളക്കാരനാക്കി കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത് ചരിത്രത്തോടുള്ള പച്ചയായ നീതികേടാണ് എന്ന് പറയാതെ വയ്യ.