ബിനോയി കോടിയേരിക്കെതിരെ പരാതി; യുവതിയുടെ രഹസ്യമൊഴിയെടുക്കും; വ്യാഴാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ബീഹാർ സ്വദേശിയായ യുവതിയുടെ പരാതി. മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തും.
പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!!
അതേസമയം ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം മാത്രം ബിനോയ് കോടിയേരിക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണ് മുംബൈ പോലീസ്. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ ദിൻദോഷി കോടതി പരിഗണിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാനിരുന്നതാണെങ്കിലും ജഡ്ജി അവധിയായതിനാൽ കേസ് മാറ്റുകയായിരുന്നു.
അതേസമയം കേരളത്തിലെത്തിയ മുംബൈ പോലീസ് സംഘത്തിന് ഇതുവരെ ബിനോയ് കോടിയേരി എവിടെയാണെന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളിലും കണ്ണൂരിലും തിരുവനന്തപുരത്തും അന്വേഷണ സംഘം എത്തിയെങ്കിലും യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല,
ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമെ ഇനി അന്വേഷണം മുന്നോട്ട് പോവുകയുള്ളു. അതേ സമയം കേസിന്റെ പുരോഗതി അറിയുവാനായി പരാതിക്കാരി മൂന്ന് തവണയോളം ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. എട്ട് വയസുകാരനായ മകന്റെ പിതാവ് ബിനോയ് ആണെന്നും യുവതി പരാതിയിൽ പറയുന്നു. എന്നാൽ ബിനോയ് കോടിയേരി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.