പിണറായി സർക്കാരിനെ വെട്ടിലാക്കി ഹാദിയ.. പീഡനത്തിന് നഷ്ടപരിഹാരം തരണം!
Recommended Video
കോഴിക്കോട്: ഹാദിയയുടെ വിവാഹം ലൗ ജിഹാദാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് സുപ്രീം കോടതി വിധിയോടെ താല്‍ക്കാലികമായി അവസാനമായിരിക്കുകയാണ്. ഷെഫിന്‍ ജഹാന്റെ പേരില്‍ ആരോപിക്കപ്പെട്ട തീവ്രവാദ ബന്ധങ്ങളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും കോലാഹലങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാവുന്നതുമല്ല.
അതിനിടെ കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് പലതിനും ഹാദിയ ഉത്തരം നല്‍കി. ഒപ്പം താന്‍ വീട്ടുതടങ്കലില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.
വീട്ടിൽ തടവിലാക്കപ്പെട്ടു
ഹിന്ദുമതവിശ്വാസിയായിരുന്ന വൈക്കം സ്വദേശിനി അഖില എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഇസ്ലാം മതം സ്വീകരിച്ചതും ഇസ്ലാമിനെ വിവാഹം കഴിച്ചതുമാണ് ഏറെനാളുകളായി കേരളത്തിലെ കത്തുന്ന വിഷയങ്ങളിലൊന്ന്. അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദ് ചെയ്തതോടെയാണ് കേസ് വന്‍ ശ്രദ്ധ നേടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ട് വര്‍ഷവും 6 മാസവുമാണ് ഹാദിയ വൈക്കത്തെ വീട്ടില്‍ കഴിഞ്ഞത്. ഈ നാളുകള്‍ തനിക്ക് തികച്ചും ദുരിത പൂര്‍ണമായിരുന്നു എന്ന് ഹാദിയ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നുവെങ്കിലും താന്‍ വീട്ടുതടവിലാക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നുവെന്ന് ഹാദിയ പറയുന്നു.
നഷ്ടപരിഹാരം തരണം
തന്റെ ജീവിതത്തിലെ വിലപ്പെട്ട രണ്ട് വര്‍ഷങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ഹാദിയ പറയുന്നു. തന്റെ മാതാപിതാക്കളില്‍ നിന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഹാദിയ പറഞ്ഞു. താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് മാതാപിതാക്കളോടല്ല, മറിച്ച് സംസ്ഥാന സര്‍ക്കാരിനോടാണ് എന്ന് ഹാദിയ വ്യക്തമാക്കി. തന്നെ ദ്രോഹിക്കണമെന്ന് അച്ഛനോ അമ്മയോ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. എന്നാലവര്‍ ചില ദേശവിരുദ്ധരുടെ സ്വാധീനത്തില്‍ അകപ്പെട്ട് പോയിരിക്കുകയാണ് എന്നും ഹാദിയ പറഞ്ഞു. എന്നാല്‍ ദേശവിരുദ്ധ ശക്തികളെന്ന് ആരോപിക്കുന്നവരെ പേരെടുത്ത് പറയാന്‍ ഹാദിയ കൂട്ടാക്കിയില്ല.
ആരോപണങ്ങളെല്ലാം സത്യം
അവര്‍ തന്റെ മാതാപിതാക്കളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് എന്നും ഹാദിയ ആരോപിച്ചു. വീട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് തന്നെ കാണാന്‍ വന്നവര്‍ക്ക് താന്‍ സനാതന ധര്‍മ്മത്തിലേക്ക് തിരിച്ച് പോവുക എന്നതായിരുന്നു ആവശ്യം. വീട്ടില്‍ തനിക്ക് കാവലേര്‍പ്പെടുത്തിയിരുന്ന പോലീസുകാര്‍ പോലും അവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയായിരുന്നു. തന്റെ പരാതികളൊന്നും അവര്‍ പരിഗണിച്ചതേ ഇല്ലെന്നും ഹാദിയ പറയുന്നു. തനിക്ക് ആരോടും പിണക്കമില്ല. താന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നതെല്ലാം സത്യമായ കാര്യങ്ങളാണ്. വീട്ടില്‍ കഴിയവേ മാതാവ് വിഷം നല്‍കി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഹാദിയ ഉന്നയിച്ചിരുന്നു.
മാതാപിതാക്കളോട് മാപ്പ്
അമ്മ വിഷം നല്‍കി എന്നതടക്കമുള്ള കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കേണ്ടി വന്നതില്‍ താന്‍ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും ഹാദിയ പറഞ്ഞു. അച്ഛനേയും അമ്മയേയും കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു. താന്‍ വിശ്വസിക്കുന്ന മതപ്രകാരം മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് പ്രധാനമാണ്. സുപ്രീം കോടതി വിധി വന്നതിന് ശേഷം തനിക്ക് അച്ഛനോടും അമ്മയോടും സംസാരിക്കാന്‍ സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും അംഗീകരിക്കാനും അവര്‍ക്ക് കുറച്ച് സമയം നല്‍കണം എന്നാണ് താന്‍ കരുതുന്നത് എന്നും ഹാദിയ വ്യക്തമാക്കി. ഷെഫിന്‍ ജഹാനെ അച്ഛനും അമ്മയും മരുമകനായി അംഗീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ഹാദിയ നേരത്തെ പറഞ്ഞിരുന്നു.
രാഹുൽ ഈശ്വറിനെതിരെ
ഹിന്ദുത്വ പ്രചാരകനായ രാഹുല്‍ ഈശ്വറിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് എന്നും ഹാദിയ വ്യക്തമാക്കി. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യമാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരികെ പോകാന്‍ രാഹുല്‍ ഈശ്വര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ കഴിയവേ അനുവാദമില്ലാതെയാണ് ഫോട്ടോ എടുത്തത് എന്നും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് എന്നും ഹാദിയയും അശോകനും ആരോപിച്ചിരുന്നു. സേലത്തെ കോളേജില്‍ നിന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം നാട്ടിലെത്തിയ ഹാദിയ മടങ്ങിപ്പോകുന്നതിന് മുന്‍പാണ് കോഴിക്കോട്ടെത്തി വാര്‍ത്താ സമ്മേളനം വിളിച്ചത്. മൂന്ന് ദിവസത്തെ അവധിക്കെത്തിയ ഹാദിയ പോപ്പുലർ ഫ്രണ്ട് ഓഫീസിലെത്തി നേതാക്കൾക്ക് നന്ദി അറിയിച്ചിരുന്നു.
നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ! കെ സുരേന്ദ്രന് ചുട്ടമറുപടി!
പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!