മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഒരു വർഷത്തിനുള്ളിൽ നഷ്ടപരിഹാരം നൽകും; ഇനി ഒഴിയേണ്ടത് 29 കുടുംബങ്ങൾ
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ട പരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയോടെ ആരംഭിക്കും. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരാണ് സമിതി ചെയർമാൻ. സമിതിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഓഫീസ് കെട്ടിടവും ജീവനക്കാരെയും സജ്ജമാക്കി ഒരാഴ്ചയക്കകം പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നീക്കം. ഒരു വർഷത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുന്ന പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.
കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!
ജസ്റ്റിസ് ബാലകൃഷ്ണൻ നായരെ കൂടാതെ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനും റിട്ടയേഡ് സിവിൽ എഞ്ചിനീയറും അടങ്ങിയ സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. ഫ്ലാറ്റുടമകൾക്ക് അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രേഖകളും വിശദമായ പരിശോധനയും പൂർത്തിയാക്കിയ ശേഷമായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. ഫ്ലാറ്റുമകളിൽ പലരും യഥാർത്ഥ വിലയേക്കാൾ കുറച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പ്രതിന്ധിക്കിടയാക്കിയേക്കാം. സർക്കാർ, ഫ്ലാറ്റ് ഉടമകൾ, ഫ്ലാറ്റ് നിർമാതാക്കൾ എന്നിവരുടെ വാദം കേട്ടശേഷമാകും ഇവരുടെ നഷ്ടപരിഹാരം നിശ്ചയിക്കുക.
സ്വന്തം പേരിൽ ഫ്ലാറ്റുകൾ ഇല്ലാത്തവർക്കുളള നഷ്ടപരിഹാരം എങ്ങനെ നൽകണമെന്ന വിഷയവും സമിതിക്ക് വിടും. നഗരസഭയിൽ നിന്നും ഫ്ലാറ്റ് ഒഴിഞ്ഞതിന്റെ രേഖകൾ കൈപ്പറ്റുന്നവർക്ക് മാത്രമെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുകയുള്ളുവെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി. മരടിലെ ഫ്ലാറ്റുകളിൽ 29 കുടുംബങ്ങളാണ് ഇനിയും ഒഴിയാനുള്ളത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഭൂരിഭാഗം ഫ്ലാറ്റുടമകളും ഒഴിഞ്ഞുപോയിരുന്നു. 4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി അമ്പതോളം അപാർട്ട്മെന്റുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതിന്റെ ഉടമകൾ ഇതുവരെ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല.
അതേസമയം നഷ്ചപരിഹാരം നിശ്ചയിക്കാനുള്ള കമ്മിഷന്റെ പ്രവർത്തനം ആരംഭിക്കാത്തതിൽ വിമർശനവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്ത് എത്തി. സമിതിയിലെ മറ്റ് അംഗങ്ങളെ സർക്കാർ ഇതുവരെ നിയമിക്കാത്തത് വീഴ്ചയാണെന്നാണ് ആരോപണം. അതേസമയം ഫ്ലാറ്റ് ഒഴിയാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഉടമകൾക്ക് വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു. ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ചയല്ല, ഒരു മണിക്കൂർ പോലും നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.