കൊച്ചിയിലെത്തിച്ച കുഞ്ഞിനെ 'ന്യൂനപക്ഷ ജിഹാദി'യുടെ വിത്തെന്ന് ആക്ഷേപിച്ച് 'ഹിന്ദുരാഷ്ട്ര സേവകൻ'!
കൊച്ചി: ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിന്റെ കണ്ണും മനസ്സും ഒരു കുഞ്ഞു ജീവന് വേണ്ടിയുളള പ്രാര്‍ത്ഥനകളാല്‍ നിറഞ്ഞിരിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നും ഹൃദയശത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കുതിച്ച് പാഞ്ഞ ആംബുലന്‍സിന്റെ വേഗത്തിനൊപ്പമായിരുന്നു മലയാളികളുെ ഹൃദയമിടിപ്പ്.
15 ദിവസം മാത്രം പ്രായമുളള ആ കുഞ്ഞ് സുരക്ഷിതമായും കൃത്യസമയത്തും എത്തിച്ചേരണമേ എന്ന് പ്രാര്‍ത്ഥിക്കാത്ത ആരുമുണ്ടാകില്ല എന്ന് തന്നെ പറയാം. ആ യാത്രയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചവരില്‍ കേരളത്തിന്റെ മുഖ്യമന്ത്രി മുതലങ്ങോട്ടുളളവരുണ്ട്. അതിനിടയിലും സമൂഹത്തിലെ ചിലർ പുറത്തേക്ക് വമിപ്പിക്കുന്ന വർഗീയ വിഷം മലയാളികള്‍ക്കാകെ നാണക്കേട് ആവുകയാണ്.
കേരളത്തിന്റെ മനസ്
എന്തും ഏതും മതവും ജാതിയുമായി കൂട്ടിക്കെട്ടുന്ന പൊതുബോധം പൊതുവേ കേരളത്തിനില്ല. ഒരു നാടിനെ ഒന്നാകെ മുക്കിയ പ്രളയം വന്നപ്പോള്‍ കേരളം ലോകത്തിന് അത് കാണിച്ച് കൊടുത്തതുമാണ്. മതത്തിന്റെ പേരിലുളള മുതലെടുപ്പുകളെ ചെറുക്കാന്‍ കേരളം എന്നും മുന്നില്‍ നിന്നിട്ടുണ്ട്.
മതം മാത്രം തിരയുന്നവർ
എന്നാല്‍ അടുത്തിടെ മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ച് കാണുന്ന ഏര്‍പ്പാട് മലയാളികള്‍ക്കിടയിലും കൂടി വരുന്നുണ്ട്. അതിന്റെ ഏറ്റവും ഭീകരമായ മുഖമാണ് ഇന്ന് കേരളം കണ്ടിരിക്കുന്നത്. വെറും പതിനഞ്ച് ദിവസം പ്രായമുളള കുഞ്ഞില്‍ പോലും മതം തിരയാന്‍ മാത്രം മാനസിക നില തെറ്റിയവരും നമ്മുടെ കൂട്ടത്തിലുണ്ട് എന്ന യാഥാർഥ്യം ഞെട്ടിക്കുന്നതാണ്.
കൊച്ചയിൽ ചികിത്സ
മംഗലാപുരത്ത് നിന്ന് ആ കുഞ്ഞിനെ ആംബുലന്‍സില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിക്കുന്നത് വരെയുളള വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനൊപ്പം കേരളം മുഴുവന്‍ നിന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജ ഇടപെട്ടാണ് തിരുവനന്തപുരത്തേക്ക് പോകുന്നത് ഒഴിവാക്കി കൊച്ചിയില്‍ ചികിത്സ ഒരുക്കിയത്.
കേരളം ഒരുമിച്ചു
സോഷ്യല്‍ മീഡിയയില്‍ ആംബുലന്‍സിന് വഴിയൊരുക്കാനുളള അഭ്യര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു. പോലീസും പൊതുജനവും വഴിയൊരുക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ കുഞ്ഞിന്റെ മതമേതെന്നോ ജാതിയേതൊന്നോ ആരും ചിന്തിച്ചിട്ടില്ല. അത് ചിന്തിക്കേണ്ട ആവശ്യവും ഇല്ല.
വർഗീയ വിഷം
എന്നാല്‍ ബിനില്‍ സോമസുന്ദരം എന്ന ഹിന്ദു രാഷ്ട്ര സേവകനായ വര്‍ഗീയവാദിയുടെ പോസ്റ്റ് കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. 15 ദിവസം പ്രായമുളള ചോരക്കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്
ബിനില്‍ സോമസുന്ദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''കെഎല്‍ 60 ജെ 77398 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി സാനിയ മിത്താഹ് ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' എന്നാണ് പോസ്റ്റ്.
സേവക് അറ്റ് ഹിന്ദുരാഷ്ട്ര
സേവക് അറ്റ് ഹിന്ദുരാഷ്ട്ര എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് എതിരെയുളള പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നതായി ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നി്ന്നും വ്യക്തമാണ്. തന്ത്രി രാജീവര് കണ്ഠരര്‍ക്കൊപ്പമുളള ചിത്രവും ഇയാൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ആചാര സംരക്ഷക'നാണെന്ന് ഇയാളുടെ പോസ്റ്റുകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടു
കുഞ്ഞിനെതിരെ വര്‍ഗീയ വിഷം തുപ്പിയ പോസ്റ്റ് 66 പേരാണ് ഷെയര്‍ ചെയ്തത്. എന്നാല്‍ വിവാദമായതോടെ ഇയാള്‍ പോസ്റ്റ് മുക്കി. തന്റെ എഫ്ബി അക്കൗണ്ട് ബഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നാണ് ഇയാള്‍ ന്യായീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ രൂക്ഷമായാണ് ഇയാള്‍ക്കെതിരെ പ്രതികരിക്കുന്നത്.
എല്ലാ പളളികളും പൊളിക്കും
ഫേസ്ബുക്കില്‍ മാത്രമല്ല ട്വിറ്ററിലും ഇയാള്‍ സമാന പോസ്റ്റിട്ടിരുന്നു. ഇത്തരം വര്‍ഗീയ വിഷം വമിക്കുന്ന തരത്തില്‍ നേരത്തെയും ബിനല്‍ സോമസുന്ദരം പ്രതികരിച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ എല്ലാ പളളികളും പൊളിക്കും എന്ന് ഇയാള്‍ കമന്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡിജിപിക്ക് പരാതി
ആളുകള്‍ തെറി വിളിച്ച് തുടങ്ങിയതോടെ ഇയാള്‍ കമന്റ് ബോക്‌സ് പൂട്ടി വെച്ചിരിക്കുകയാണ്. ഇയാള്‍ കടവൂര്‍ സ്വദേശിയാണ് എന്നാണ് സൂചന. ബിനില്‍ സോമസുന്ദരത്തിന് എതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കര്‍ശന നടപടിയെടുക്കും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ കടുത്ത നടപടി സോഷ്യല്‍ മീഡിയയും ആവശ്യപ്പെടുന്നു.
ഗുരുതരാവസ്ഥ തുടരുന്നു
അതിനിടെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുഞ്ഞിനെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദയവാല്‍വിന് കുഞ്ഞിന് ഗുരുതര തകരാറുണ്ട്. എത്രയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ ആലോചിക്കുന്നത്. കുഞ്ഞിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല! കലിപ്പിൽ ഖുശ്ബു, കാറിൽ നിന്നിറങ്ങാതെ മടങ്ങി!
ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക