ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്... ചോദ്യംചെയ്യാൻ മുംബൈ പോലീസ്; യുവതിയുടെ പരാതിയിലും പ്രശ്നം?
മുംബൈ: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരി കൂടുതല്‍ കുടുക്കിലേക്ക്. കേസില്‍ ബിനോയിയെ മുംബൈ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ യുവതിയുടെ പരാതിയിലും ചില ആശയക്കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ചൂഷണക്കേസ്: ശക്തമായി പ്രതിരോധിച്ച് കണ്ണൂരിലെ സിപിഎം നേതാക്കള്‍
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ആണ് ബിനോയ്. പാര്‍ട്ടി തലത്തിലും വിവാദം ചര്‍ച്ചയായിക്കഴിഞ്ഞു. പരാതിക്കാരി സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തേയും സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയാണ് ബിനോയ്. അതേ സമയം പരാതിക്കാരിയെ പരിചയമുണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യും
ബിനോയ് കോടിയേരിയെ ചോദ്യം ചെയ്യും എന്നാണ് മുംബൈ പോലീസ് പുറത്ത് വിടുന്ന വിവരം. ചോദ്യം ചെയ്യലിന് നേരിട്ട ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങും എന്നാണ് മുംബൈ പോലീസ് പറയുന്നത്.
പരാതിയും വക്കീല്‍ നോട്ടീസും
2008 ഡിസംബര്‍ മാസത്തില്‍ പരാതിക്കാരിയായ യുവതി ബിനോയ് കോടിയേരിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴത്തെ പരാതിയില്‍ പറയും പോലെ ആയിരുന്നില്ല അതിലെ കാര്യങ്ങള്‍.
ബിനോയും താനും വിവാഹിതര്‍ ആണെന്നായിരുന്നത്ര ആ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പരാതി പ്രകാരം വിവാഹ വാഗ്ദനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.
അണിയറക്കഥകള്‍
യുവതിയുടെ പരാതിയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് പ്രചരിക്കുന്ന മറ്റ് ചില കഥകളും ഉണ്ട്. ഒരു വര്‍ഷം മുമ്പ് നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ബിനോയ് ലംഘിച്ചതാണ് പരാതിക്ക് കാരണം എന്നാണ് അത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്ന് ബിനോയ് സാമ്പത്തിക സഹായം ഉറപ്പ് നല്‍കിയിരുന്നു എന്നും പ്രചരിക്കുന്നുണ്ട്.
ബ്ലാക്ക് മെയിലിങ്
തന്നെ യുവതി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് എന്നാണ് ബിനോയ് കോടിയേരിയുടെ ആരോപണം. അഞ്ച് കോടിക രൂപ ആവശ്യപ്പെട്ട് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബിനോയ് പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ഐജിയ്ക്ക് പരാതി നല്‍കിയിരുന്നു എന്നും ബിനോയ് പറയുന്നു. എന്തായാലും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ ബിനോയുടെ പരാതി എസ്പിയ്ക്ക് കൈമാറിയതായി പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി ഇടപെട്ടോ?
സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളില്‍ ചിലരെ യുവതി സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പാര്‍ട്ടിയ്ക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഈ വിഷയം കടന്നുവന്നിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യജ ചിത്രം
ഇതിനിടെ ചില വ്യാജ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. പരാതിക്കാരിയായ യുവതിയും ബിനോയും ഒരു കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രം ആയിരുന്നു ഇതില്‍ പ്രധാനം. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോഷോപ്പിലൂടെ വ്യാജമായി ചിത്രീകരിച്ചതാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.