ബിനോയ്ക്ക് കുരുക്കുറപ്പ്; മുംബൈയിലെ സഹവാസത്തിന് തെളിവ്; ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ...
കണ്ണൂര്‍/മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരി ഇപ്പോള്‍ ഒളിവിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണില്‍ ബിനോയെ ലഭ്യമാകുന്നില്ല. ഇതിനിടെയാണ് മറ്റ് ചില വിവരങ്ങളും പുറത്ത് വരുന്നത്.
കുഞ്ഞിന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്‍ ബിനോയ് കോടിയേരി? ജനന സര്‍ട്ടിഫിക്കറ്റിലും അങ്ങനെ തന്നെ?
മുംബൈയില്‍ പരാതിക്കാരിയായ യുവതിയ്‌ക്കൊപ്പം ബിനോയ് കോടിയേരി താമസിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരിയെ വിളിപ്പിച്ച് മുംബൈ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള എസ്‌ഐയും കോണ്‍സ്റ്റബിളും കഴിഞ്ഞ ദിവസം ആയിരുന്നു കേരളത്തില്‍ എത്തിയത്. ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ എത്തിയത് എന്നാണ് വിവരം.
തെളിവുകള്‍ സംസാരിക്കും
യുവതിയുമായി മറ്റ് ബന്ധങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. പണം തട്ടുന്നതിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു എന്നും ബിനോയ് ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നും തന്നെ ഇനി വിലപ്പോവില്ല. ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഒപ്പം താമസിച്ചിരുന്നു
ബിനോയ് മുംബൈയില്‍ യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റിലും ഹോട്ടലിലും ഇവര്‍ ഒരുമിച്ച് തങ്ങിയിരുന്നതിന്റെ തെളിവുകള്‍ ആണ് പോലീസിന് ലഭിച്ചിട്ടുള്ളത്. 2015 വരെ ബിനോയ് ഇടയ്ക്കിടെ മുംബൈയില്‍ എത്തി യുവതിയ്‌ക്കൊപ്പം താമസിച്ചിട്ടുണ്ട്.
എത്തിയത് കസ്റ്റഡിയില്‍ എടുക്കാന്‍
ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തിയത്. തങ്ങള്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബിനോയെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
അറസ്റ്റ്?
ബിനോയിയെ കസ്റ്റഡില്‍ എടുത്ത് ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ബിനോയെ കണ്ടെത്തുന്നത് വരെ മുംബൈയില്‍ നിന്നെത്തിയ പോലീസ് സംഘം കേരളത്തില്‍ തന്നെ തുടരുകയും ചെയ്യും.
വീട്ടുകാരെ ബോധ്യപ്പെടുത്തി
കേസിന്റെ ഗൗരവം ബിനോയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബിനോയ്‌ക്കെതിരെ ശശ്തമായ തെളിവുകള്‍ ഉള്ള കാര്യവും ഇവര്‍ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പിതൃത്വം തെളിയിക്കുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ളവ നടത്തേണ്ടി വരും എന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ബിനോയ് മുങ്ങി?
എന്തായാലും ബിനോയ് കോടിയേരിയെ നേരിട്ട് കാണാന്‍ മുംബൈയില്‍ നിന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ബിനോയ് ഒളിവില്‍ പോയതായും സംശയിക്കുന്നുണ്ട്. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.