കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ചു; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി
കൊച്ചി:ജലന്ധർ ബിഷപ്പ് ഫ്രാൻകോ മുളയ്ക്കൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രിയുടെ പരാതി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മറച്ചുവെച്ചതായി പരാതി. കൊച്ചി റേഞ്ച് ഐജിക്കാണ് കർദ്ദിനാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. കന്യാസ്ത്രീ നൽകിയ പരാതി മറച്ചുവെച്ചെന്നും പീഡനവിവരം പോലീസ് അറിയാതെ ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെന്നുമാണ് ആരോപണം .
എറണാകുളം സ്വദേശി ജോൺ ജേക്കബാണ് പരാതി നൽകിയിരിക്കുന്നത്. കന്യാസ്ത്രീ പീഡനത്തിന് ഇരയായ വിവരം അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതെ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച കർദ്ദിനാൾക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പരാതി പറഞ്ഞിട്ടും
ജലന്ധർ ബിഷപ്പിന്റെ പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് താൻ രേഖാമൂലം പരാതി നൽകിയിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്. . 6 മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ല, തന്റെ പരാതി മൂടിവെയ്ക്കാനും ഒതുക്കിതീർക്കാനും ശ്രമിച്ചപ്പോഴാണ് തനിക്ക് പോലീസിനെ സമീപിക്കേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു. 2017 ഓഗസ്റ്റിലാണ് എറണാകുളത്തെ സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി കന്യാസ്ത്രി പരാതി നൽകിയത്.
നടപടിയില്ല
ഇത്തരത്തിൽ ഗൗരവമുള്ളൊരു പരാതി ലഭിച്ചിട്ടും പോലീസിലോ വനിതാ കമ്മീഷനിലോ അറിയിക്കാൻ കർദ്ദിനാൾ തയാറായില്ല. സഭയുടെ നിയമം അനുസരിച്ച് പരാതി വത്തിക്കാനിൽ അറിയിക്കേണ്ടതായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അതു ചെയ്തില്ല. അതുകൊണ്ട് തന്നെ കുറ്റകൃത്യം മറച്ചുവെച്ച കർദ്ദിനാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കന്യാസ്ത്രി നൽകിയ പരാതി ഇപ്പോൾ അന്വേഷിക്കുന്ന സംഘത്തിന് തന്നെ ഈ പരാതിയും നൽകുമെന്നാണ് സൂചന. കന്യാസ്ത്രീയുടെ പരാതിയിലോ കർദ്ദിനാൾക്കെതിരെയുള്ള പരാതിയിലോ പ്രതികരിക്കാൻ സഭാനേതൃത്വം ഇതുവരെ തയാറായിട്ടില്ല.
പ്രത്യേകസംഘം
ജലന്ധറിൽ നിന്നുള്ള കന്യാസ്ത്രീ സംഘം കോട്ടയത്ത് എത്തിയിട്ടുണ്ട്. ഇന്നലെ അവർ കോട്ടയത്ത് രഹസ്യയോഗം ചേർന്നതായും സൂചനയുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുമായി കൂടിക്കാഴ്ച നടത്താനും ഈ സംഘം ശ്രമം നടത്തുന്നുണ്ട്. ജലന്ധർ ബിഷപ്പിന്റെ പി ആർ ഒയുടെ നേതൃത്വത്തിലാണ് ഈ സംഘം എത്തിയിരിക്കുന്നത് എന്നാണ് സൂചന.
മൊഴിയെടുക്കും
ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ പോലീസ് ഇന്ന് കന്യാസ്ത്രിയുടെ മൊഴിയെടുക്കും. കന്യാസ്ത്രിയിൽ നിന്നും രഹസ്യമൊഴിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മജിസ്ട്രേറ്റിന് മുമ്പിൽ അപേക്ഷ നൽകിയിട്ടുണ്ട്. വൈക്കം ഡി വൈ എസ് പി എം കെ സുഭാഷാണ് മൊഴിയെടുക്കുക. 2 വർഷങ്ങൾക്കിടയിൽ 13 തവണ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രി ആരോപിക്കുന്നത്. ജലന്ധറിൽ സേവനം അനുഷ്ഠിച്ചപ്പോൾ അവിടെവെച്ചും പിന്നീട് കോട്ടയത്ത് എത്തിയപ്പോൾ അവിടെയെ്തതിയും ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു.
ബിഷപ്പിന്റെ പരാതി
കന്യാസ്ത്രീയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ജലന്ധർ ബിഷപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികരാണ് പരാതി നൽകിയത്. മദർ സുപ്പീരിയർ സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വിരോധം മൂലം തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പരാതി. കന്യാസ്ത്രിയുടെ സഹോദരൻ വധിക്കാൻ ശ്രമം നടത്തുന്നതായും ആരോപിച്ചു. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ബിഷപ്പിന്റെ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ കന്യാസ്ത്രി പീഡനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.