'ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു.. കേസെടുക്കാനാവശ്യമായ തെളിവുകളുണ്ട്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി
കൊച്ചി: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന് ആരോപിച്ച് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി. ഷിന്റോ സെബാസ്റ്റ്യന്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ആണ് ഷിന്റോ പരാതി നല്‍കിയത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദസംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ നിരവധി വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നു. ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസെടുക്കാം എന്നാണ് ഷിന്റോ പരാതിയില്‍ പറയുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയത് എന്നും അദ്ദേഹത്തിന്റെ പരാതിയിലുണ്ട്. രാഹുലിന്റെ പ്രവൃത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് എന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.

രാഹുലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഷിന്റോ സെബാസ്റ്റ്യന്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി അഭിഭാഷകനാണ് ഷിന്റോ സെബാസ്റ്റ്യന്‍. രാഹുലും മാധ്യമപ്രവര്‍ത്തകയായ യുവതിയും നടത്തിയ ഫോണ്‍ സംഭാഷണമാണ് നേരത്തെ പുറത്തുവന്നത്. യുവതി ഗര്‍ഭിണി ആയതും അത് അലസിപ്പിക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങളുമാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.
യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന രാഹുലിന്റെ ചോദ്യത്തിന് രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നുണ്ട്. ഇതിന് തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തില്‍ രാഹുല്‍ പറയുന്നതും കേള്‍ക്കാം. അതേസമയം വിഷയത്തില്‍ യുവതി രാഹുലിനെതിരെ ഔദ്യോഗികമായി പീഡന പരാതി നല്‍കിയിട്ടില്ല.
അതേസമയം ഇന്ന് രാവിലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചത്. തുടര്‍ച്ചയായി ആരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എഐസിസി നിര്‍ദേശം നല്‍കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് വിവാദം സംബന്ധിച്ച് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു എന്നാണ് വിവരം. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജിവെക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ രാഹുലിനെതിരെ സൈബറിടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ഹൂ കെയേഴ്‌സ് എന്ന് പറഞ്ഞ് രാഹുല്‍ ആരോപണം തള്ളുകയായിരുന്നു. എന്നാല്‍ ഇന്നലെ മുന്‍ മാധ്യമപ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു. റിനി ഒരു യുവരാഷ്ട്രീയ നേതാവില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നായിരുന്നു പറഞ്ഞിരുന്നത്.
രാഹുലിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഹൂ കെയേഴ്‌സ് എന്ന ആറ്റിറ്റിയൂഡാണ് ഇയാള്‍ക്കുള്ളത് എന്ന് റിനി പറഞ്ഞിരുന്നു. ഇതോടെ റിനി ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തി.
രാഹുല്‍ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹണി ഭാസ്‌കരനും രാഹുലില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗുരുതര ശബ്ദ സംഭാഷണവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമായിരുന്നു ഇത്.
ഇതിന് പിന്നാലെയാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. രാജി പ്രഖ്യാപിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു രാഹുലിന്റെ വാദം. അതിനിടെയാണ് രാഹുലിന്റെ യുവതിയിമായുള്ള വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നത്.












Click it and Unblock the Notifications