വി മുരളീധരനും 'കുരുക്ക് മുറുകുന്നു'... സ്മിത മേനോൻ, പ്രോട്ടോകോൾ ലംഘനം: പിഎംഒ റിപ്പോർട്ട് തേടി
തിരുവനന്തപുരം/ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ അധ്യക്ഷന്‍ സലീം മടവൂര്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.
വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍
ബിജെപിയിലെ വിഭാഗീതയതില്‍ പുതിയ ചോദ്യം... ആരാണ് സ്മിത മേനോന്‍? വെറും പിആർ മാനേജർ അല്ല
വിദേശകാര്യ ജോയിന്റെ സെക്രട്ടറി (പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം ആന്റ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍) അരുണ്‍ കെ ചാറ്റര്‍ജിയില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരാതിക്കാരനായ സലീം മടവൂരിന് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍...
സലീം മടവൂരിന്റെ പരാതി
2019 നവംബര്‍ മാസത്തില്‍ യുഎഇയിലെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ് സംബന്ധിച്ചായിരുന്നു സലീം മടവൂരിന്റെ പരാതി. ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിലില്ലാത്ത ഒരു വ്യക്തിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ സലീം മടവൂര്‍ ഉന്നയിച്ചത്.
സ്മിത മേനോന്‍
സ്വകാര്യ പിആര്‍ കമ്പനി മാനേജര്‍ ആയ സ്മിത മേനോന്‍ ആണ് പരിപാടിയില്‍ ഇത്തരത്തില്‍ പങ്കെടുത്തത് എന്ന് ചിത്രങ്ങള്‍ സഹിതം സലീം മടവൂര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ സ്മിത മേനോന്‍ അംഗമായിരുന്നില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എന്നും സലീം മടവൂര്‍ വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ടിങ്ങിനെന്ന്
വി മുരളീധരന്റെ അനുമതിയോടെയാണ് താന്‍ ആ പരിപാടിയില്‍ പങ്കെടുത്തത് എന്ന് സ്മിത മേനോന്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. ഔദ്യോഗിക സംഘത്തിന്റെ ഭാഗമായിട്ടായിരുന്നില്ല അത് എന്നും പിആര്‍ കമ്പനി മാനേജര്‍ എന്ന നിലയില്‍ ആ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആണ് പങ്കെടുത്തത് എന്നും സ്മിത വിശദീകരിച്ചു. സ്വന്തം ചെലവിലാണ് അതില്‍ പങ്കെടുത്തത് എന്നും അവര്‍ പറയുന്നു.
ആദ്യം നിഷേധിച്ചു
സ്മിത മേനോന്‍ വിവാദത്തില്‍ ആദ്യം വി മുരളീധരന്‍ പ്രതികരിച്ചത്, തന്റെ അറിവോടെ ആയിരുന്നില്ല അവര്‍ ആ പരിപാടിയില്‍ പങ്കെടുത്തത് എന്ന മട്ടില്‍ ആയിരുന്നു. എന്നാല്‍ സ്മിത മേനോന്റെ ഫേസ്ബുക്ക് വിശദീകരണം വന്നതോടെ മന്ത്രി മുന്‍ നിലപാട് തിരുത്തുകയും ചെയ്തു.
മഹിള മോര്‍ച്ച നേതാവ്
സ്മിത മേനോന്‍ കൊച്ചിയില്‍ പിആര്‍ കമ്പനി നടത്തുന്ന ആള്‍ എന്ന രീതിയില്‍ മാത്രമായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇവര്‍ ബിജെപിയുടെ വനിത വിഭാഗമായ വനിത മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് എന്ന് കൂടി പുറത്തറിഞ്ഞപ്പോള്‍ വിവാദം കൂടുതല്‍ മുറുകി.
ബിജെപിയ്ക്കുള്ളിലും പ്രശ്‌നം
സ്മിത മേനോന്‍ വിവാദം കേരളത്തിലെ ബിജെപി വിഭാഗീയതിലും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൊന്നും സജീവമായി ഉണ്ടായിട്ടില്ലാത്ത സ്മിത മേനോന്‍ എങ്ങനെയാണ് മഹിള മോര്‍ച്ച സെക്രട്ടറി ആയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. മഹിളോ മോര്‍ച്ച സെക്രട്ടറിയാകുന്നതിന് മുമ്പ് സ്മിത മേനോനെ അറിയില്ലായിരുന്നു എന്നാണ് മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ തന്നെ പറഞ്ഞത്.
പ്രോട്ടോകോള്‍ ലംഘനം
മന്ത്രി കെടി ജലീലിനെതിരെ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങളും കേരളത്തില്‍ നടന്നിരുന്നു. അതിനിടയിലാണ് കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയായ വി മുരളീധരനെതിരേയും പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച അന്വേഷണം വരുന്നത് എന്നത് ബിജെപിയെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.
Recommended Video
അന്വേഷണം എങ്ങനെ
വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായ അരുണ്‍ കെ ചാറ്റര്‍ജിയാണ് പരാതി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സ്മിത മേനോന്റെ അബുദാബി യാത്രയുടെ വിശദാംശങ്ങളും വിക സംബന്ധിച്ച കാര്യങ്ങളും എല്ലാം പരിശോധിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.