തിരുവനന്തപുരത്ത് ആളില്ലാത്ത വീടുകൾ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി
തിരുവനന്തപുരം: വെള്ളായണി ജംഗ്ഷന് സമീപത്തെ ആളില്ലാത്ത രണ്ടു വീടുകൾ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി. ജംഗ്ഷന് സമീപം ഷെറാഫുദിൻ, സക്കീർ ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളിലാണ് മോഷണ ശ്രമം നടന്നത്. തിരുവനന്തപുരത്ത് കോൺട്രാക്ടറായ സക്കീർ ഹുസൈൻ അഞ്ചാം തീയതി കുടുംബസമേതം വിദേശ യാത്ര പോയത് കൊണ്ടും, ഷറഫുദീൻ വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ടും രണ്ടു വീട്ടിലും ആളില്ലായിരുന്നു .
ഇവരുവരുടേയും ബന്ധുക്കൾ മോഷണശ്രമം കണ്ടെത്തിയത് ഞായർ, ബുധൻ ദിവസങ്ങളിലാണെങ്കിലും ഞായറാഴ്ച ആയിരിക്കാം മോഷണ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകളുടേയും പ്രധാന കവാടം കുത്തി തുറന്നിട്ടുണ്ടായിരുന്നു. രണ്ടാം നിലയിലെ മുറികളുടെ കതകുകളും കുത്തി തുറന്ന് മോഷണ ശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും സൂക്ഷിക്കാതിരുന്നതിനാൽ രണ്ട് വാച്ച് ഒഴികെ മറ്റൊന്നും നഷ്ടപ്പെട്ടില്ലത്രെ.
വിരൽ അടയാള വിദഗ്ദ്ധർ വീടുകളിലെ വിരലടയാളങ്ങൾ ഇന്നലെ പരിശോധിച്ചു.
കതകുകളുടെ കട്ടിളയോട് ചേർന്ന് ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചാൽ ഒരു പരിധി വരെ കതക് കുത്തിതുറക്കൻ ഒഴിവാക്കാം എന്ന് നേമം എന്ന്.ഐ സജി പറഞ്ഞു.