പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികള്‍; കാസര്‍കോട് ജില്ലയില്‍ പ്രത്യേക അന്വേഷണ സംവിധാനങ്ങള്‍ വേണം
കാസര്‍കോട്: പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ലോക്കപ്പ് മര്‍ദ്ദനങ്ങളും മൂന്നാം മുറകളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പരാതികളില്‍ നിയമപരമായ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക അന്വേഷണ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു.പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പരാതികള്‍ അന്വേഷിക്കുന്നതിനായി എല്ലാ ജില്ലകളിലും പൊലീസ് കംപ്ലയിന്റ് അതോറിറ്റികള്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പൊലീസിനെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് അതോറിറ്റികള്‍ രൂപീകരിച്ചത്. റിട്ട. ജില്ലാ ജഡ്ജിയാണ് അതോറിറ്റിയുടെ അധ്യക്ഷന്‍. കാസര്‍കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റികള്‍ രൂപീകരിക്കാന്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പൊലീസുദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറികളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണമെന്നും പറയുന്നു. എന്നാല്‍ എപ്പോഴാണ് ഇതൊക്കെ യാഥാര്‍ത്ഥ്യമാകുകയെന്ന ചോദ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൊണ്ട നടപടികള്‍ സമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ചന്തേര പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിരപരാധിയായ യുവാവിനെ ലൈംഗിക പീഡനക്കേസില്‍ കുടുക്കിയ സംഭവം വന്‍ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. യുവാവിനെ കുറ്റം സമ്മതിക്കാന്‍ ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. യുവാവിനെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കുടുംബിനിയും യുദ്ധത്തിലാണ്. കാസര്‍കോട്ട് വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് നടപടി കാരണം യുവാവ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട സംഭവമുണ്ടായത് അടുത്തിടെയാണ്. മണല്‍ മാഫിയകള്‍ക്ക് ഒത്താശ നല്‍കുന്നവരും പക്ഷപാതപരമായി പെരുമാറുന്നവരുമായ പൊലീസുദ്യേഗസ്ഥരും കാസര്‍കോട് ജില്ലയിലുണ്ട്.
സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അക്രമങ്ങളുടെ പേരില്‍ രാത്രി കാലങ്ങളില്‍ വീടുകളില്‍ കയറി അതിക്രമം നടത്തുന്ന പൊലീസുദ്യോഗസ്ഥരുമുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മൂലമോ വ്യക്തിപരമായ താല്‍പര്യങ്ങളുടെ പേരിലോ നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നിയമപാലകരുമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച പരാതികള്‍ പിന്നീട് ഒതുക്കപ്പെടുകയും ഇരകള്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. പൊലീസിനെതിരായ പരാതികള്‍ പൊലീസ് തന്നെ അന്വേഷിക്കുന്ന വിചിത്രമായ കീഴ്‌വഴക്കമാണ് കാസര്‍കോട്ടുള്ളത്. ഇത് മാറ്റി സുസ്ഥിരമായ അന്വേഷണ സംവിധാനം വന്നാല്‍ പരാതിക്കാര്‍ക്ക് നീതികിട്ടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.