കാസർഗോഡ് ജില്ലയിൽ പൂർണ ലോക്ക് ഡൗൺ; 3 ജില്ലകളിൽ ഭാഗിക ലോക്ക് ഡൗൺ, നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം; കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച കണ്ണൂർ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ ഭാഗിക ലോക്ക് ഡൗണും നടപ്പാക്കും. ജില്ലകൾ പൂർണമായും അടച്ചിടണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നുവെങ്കിലും മന്ത്രിമാരുമായി നടത്തിയ ഉന്നത തല യോഗത്തിലും പൂർണ നിയന്ത്രണം വേണ്ടെന്ന് സർക്കാർ തിരുമാനിക്കുകയായിരുന്നു.

കാസർഗോഡ് യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കാസർഗോഡ് ഇന്നലെ മാത്രം അഞ്ച് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർഗോഡ് ഇന്നലെ രാത്രി ഒൻപത് മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നിരുന്നു. ഇവിടെ പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം നിർത്തലാക്കിയിട്ടുണ്ട്.ആവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രം രാവിലെ 11 മുതൽ 5 മണി വരെ പ്രവർത്തിക്കും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ജിലയിൽ ഭക്ഷ്യക്ഷാമത്തിന് സാധ്യത ഇല്ലെന്ന് കളക്ടർ അറിയിച്ചു.
ജില്ലയിൽ 44 ഐസൊലേഷൻ വാർഡുകളും കൊവിഡ് സെന്ററുകളും തുടങ്ങും. ഇവ ഉടൻ പ്രവർത്തനം ആരംഭിക്കും.എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലും കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കും. കണ്ണൂർ-കാസർഗോഡ് ജില്ലാ അതിർത്തികൾ അടച്ചു. റോഡുകളിലും പാലങ്ങളിലുമൊക്കെ ബാരിക്കേഡ് സ്ഥാപിച്ചു. ചുരുക്കം ചില ബസുകൾ മാത്രമേ കണ്ണൂരിൽ സർവ്വീസ് നടത്തുന്നുള്ളൂ.
ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസർഗോഡ് ജില്ല ഒഴികെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾ അടക്കില്ല.
സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ 64 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications