ചേച്ചിയെന്ന് നീട്ടി വിളിച്ചു, കൺമുന്നിലെത്തിയ മരണം അപ്രത്യക്ഷമായി: വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജന്മം
വെള്ളിയാഴ്ച അര്‍ധ രാത്രി 12ന് കലവൂർ ഗേറ്റിലാണ് സംഭവം. ആത്മഹത്യ ചെയ്യാനെത്തിയ 45കാരിയായ വീട്ടമ്മയെയാണ് സെബാസ്റ്റ്യൻ രക്ഷപ്പെടുത്തിയത്.
ആലപ്പുഴ: ചേച്ചി എന്ന നീട്ടി വിളി കൊണ്ട് കണ്‍മുന്നിലെത്തിയ മരണത്തെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ് കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ സെബാസ്റ്റ്യൻ. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക് ഓടിയടുക്കുകയായിരുന്ന വീട്ടമ്മയെയാണ് ഒറ്റ വിളി കൊണ്ട് സെബാസ്റ്റ്യൻ രക്ഷപ്പെടുത്തിയത്.
അഞ്ച് മാസം അബ്രാഹ്മണൻ പൂജ ചെയ്തു, ആറാം മാസം ദേവി അശുദ്ധയായി; മേൽശാന്തിക്ക് ഊരാണ്മ വിലക്ക്
വെള്ളിയാഴ്ച അര്‍ധ രാത്രി 12ന് കലവൂർ ഗേറ്റിലാണ് സംഭവം. ആത്മഹത്യ ചെയ്യാനെത്തിയ 45കാരിയായ വീട്ടമ്മയെയാണ് സെബാസ്റ്റ്യൻ രക്ഷപ്പെടുത്തിയത്. മുന്നിലെത്തിയ മരണത്തെ അപ്രത്യക്ഷമാക്കിയതിന്റെ പരിഭ്രമം സെബാസ്റ്റ്യനെ വിട്ടുപോയിട്ടില്ല.
ചേച്ചി എന്ന ഒറ്റ വിളി
പാഞ്ഞടുക്കുകയായിരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടാനൊരുങ്ങുകയായിരുന്ന വീട്ടമ്മയെയായിരുന്നു സെബാസ്റ്റ്യൻ മരണത്തിന്റെ വായിൽ നിന്ന് രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച അർധ രാത്രിയാണ് സംഭവം.
കലവൂർ ഗേറ്റിൽ നടന്നത്
കലവൂർ ഗേറ്റിൽ വെള്ളിയാഴ്ച അർധ രാത്രി നടന്നത് നാടകീയ രംഗങ്ങൾ തന്നെയായിരുന്നു. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ ജീവനക്കാരനായ സെബാസ്റ്റ്യൻ ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. അടച്ചിട്ട റെയിൽവേ ഗേറ്റിൽ ട്രെയിൻ കടന്നു പോകാൻ കാത്തു നിൽക്കുമ്പോഴാണ് ചൂളം വിളിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് മറുവശത്തു നിന്ന് ഓടിയടുക്കുന്ന സ്ത്രീ രൂപത്തെ കണ്ടത്.
തിരിഞ്ഞു നോക്കി
മരണത്തെ ലക്ഷ്യം വച്ച് നീങ്ങുകയായിരുന്ന വീട്ടമ്മ ചേച്ചി എന്ന സെബാസ്റ്റ്യന്റെ വിളി കേട്ട് തിരിഞ്ഞു നോക്കുന്നതിനിടെ മരണത്തിന്റെ രൂപത്തിലെത്തിയ തീവണ്ടി പാഞ്ഞു പോവുകയായിരുന്നു. ട്രെയിനിന്റെ അടിയിലൂടെ വീട്ടമ്മയുടെ നൈററി കണ്ടത് സെബാസ്റ്റ്യനും ആശ്വാസമായി.
ഞാൻ മരിക്കാൻ വന്നതാണ്
മരണത്തിന്റെ വായിൽ നിന്ന് തിരിച്ചു വന്നതിന്റെ ഞെട്ടലിലായിരുന്ന വീട്ടമ്മ പാളത്തിലേക്ക് ഓടിയെത്തിയ സെബാസ്റ്റ്യനോട് പൊട്ടിത്തെറിച്ചു. എന്തിനാണ് അവരെ വിളിച്ചതെന്ന് അവർ ചോദിച്ചു. മരിക്കാൻ വന്നതാണെന്നും മരിക്കുമെന്നും അവർ പറഞ്ഞു. ഒടുവിൽ അവരെ സമാധാനിപ്പിച്ച് ട്രാക്കിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.
മകൾ ചതിച്ചു
മകള്‍ കാമുകനൊപ്പം പോയതിൽ മനം നൊന്താണ് വീട്ടമ്മ ആത്മഹത്യയ്ക്ക് എത്തിയത്. ഈ മാസം 30നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ മകൾ കാമുകനൊപ്പം പോവുകയായിരുന്നു.
കിലോ മീറ്ററുകൾ സ്കൂട്ടറിൽ
കിലോ മീറ്ററുകൾ സ്കൂട്ടറിൽ സഞ്ചരിച്ചാണ് വീട്ടമ്മ ആത്മഹത്യ ചെയ്യാനായി കലവൂരിലെത്തിയത്. സംഭവത്തിനു പിന്നാലെ ഗേറ്റ് കീപ്പറെത്തി. മണ്ണഞ്ചേരി പോലീസിനെ സെബാസ്റ്റ്യൻ അറിയിച്ചതിനെ തുടർന്ന് പോലീസും സംഭവ സ്ഥലത്ത് എത്തി.
ജീവൻ രക്ഷിക്കാൻ നിമിത്തമായത്
വീട്ടമ്മയെ ആത്മഹത്യയൽ നിന്ന് രക്ഷിച്ചതിന്റെ ഞെട്ടലിൽ തന്നെയാണ് കാട്ടൂർ സ്വദേശിയായ സെബാസ്റ്റ്യൻ. ചേർത്തല മൂവാറ്റുപുഴ റൂട്ടിലെ ജന്റം ബസിലെ കണ്ടക്ടറാണ് സെബാസ്റ്റ്യൻ. സാധാരണ 8.55ന് സർവീസ് അവസാനിപ്പിക്കുന്നത്. എന്നാൽ വെളളിയാഴ്ച ബസ് കേടായതിനെ തുടർന്നായിരുന്നു വൈകിയത്. ഇതാണ് ജീവൻ രക്ഷിക്കാൻ നിമിത്തമായത്.