ഇന്ന് വീഴും കണ്ണൂരിലെ ഇടത് ഭരണം? ആത്മവിശ്വാസത്തോടെ യുഡിഎഫ്, പ്രതീക്ഷ കൈവിടാതെ ഇടതും
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടതുഭരണത്തിനെതിരെ യുഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് വിജയിത്തിന് പിന്നാലെ കണ്ണൂര്‍ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് നീക്കം ശക്തമാക്കിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച് ഇടതിനൊപ്പം നിന്ന് ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെ ഒപ്പം നിർത്തിയാണ് ഭരണം തിരികെ പിടിക്കാനുള്ള യുഡിഎഫ് നീക്കം.
കള്ളനല്ല, അന്തസ്സുള്ള പൊതുപ്രവര്‍ത്തകനാണ് ഓമനക്കുട്ടന്; പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!...
മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ഉറപ്പായും വിജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന ആത്മവിശ്വാസം യുഡിഎഫ് നേതാക്കള്‍ പുറമെ കാണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായ നാടകീയ നീക്കങ്ങള്‍ ഉണ്ടാവുമോയെന്ന ആശങ്കയും ശക്തമാണ്. വിശദാംശംങ്ങള്‍ ഇങ്ങനെ.
അവിശ്വാസ പ്രമേയം
കേര്പ്പറേഷന് മേയര്‍ ഇപി ലതയ്ക്ക് എതിരെ വരണാധികാരിയായ കലക്ടര്‍ക്ക് യുഡിഎഫ് ഈ മാസം അഞ്ചിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിന് ഡെപ്യൂട്ട് മേയര്‍ പദവി നല്കി ഏക അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുമുന്നണി ഭരണം നടത്തുന്നത്. ഭരണത്തിനുള്ള പിന്തുണ പികെ രാഗേഷ് പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് അവിശ്വാസ പ്രമേയവുമായി യുഡിഎഫ് രംഗത്ത് എത്തിയത്.
27 വീതം സീറ്റുകള്‍
55 അംഗങ്ങളുള്ള കോര്പ്പറേഷന് കൗണ്‍സിസില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ സ്വതന്ത്രനായി വിജയിച്ച രാഗേഷിന്റെ തീരുമാനം നിര്‍ണ്ണായകമാവുകയായിരുന്നു. ഒടുവില്‍ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ പദവി നല്കി ഇടതുമുന്നണി കോര്പ്പറേഷന് ഭരണം പിടച്ചെടുക്കുകായിരുന്നു. പലവട്ടം രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും വിജയം കാണാന്‍ സാധിച്ചിരുന്നില്ല.
രാഗേഷ് അകലുന്നു
ഇതിനിടെയാണ് കോര്‍പ്പറേഷനിലെ കാര്‍ വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് രാഗേഷ് എല്‍ഡിഎഫുമായി അകലുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരനെ പരസ്യമായി പിന്തുണച്ച് രാഗേഷ് രംഗത്ത് എത്തിയതോടെ എല്‍ഡിഎഫിനുള്ളിലും അതൃപ്തിയുണ്ടായി. അവസരം മുതലെടുത്ത കോണ്‍ഗ്രസ് രാഗേഷുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. കെ സുധാകരനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പികെ രാഗേഷുമായുള്ള ചര്‍ച്ചകള്‍ക്ക് കെ സുധാകരന് തന്നെയായിരുന്നു കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ
യുഡിഎഫിന്റെ ബലം
55 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. സിപിഎം കൗണ്‍സിലറായ, എടക്കാട് 33-ാം ഡിവിഷനിലെ, ടിഎം കൃഷ്ണന് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതോടെ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്‍ഡിഫിന്റെ അംഗബലം 26 ആയി കുറയും. പികെ രാഗേഷിന്റെ പിന്തുണ കൂടിലഭിക്കുന്നതോടെ നിലവില്‍ 27 അംഗങ്ങളുള്ള യുഡിഎഫിന്റെ ബലം 28 ആയി ഉയരും.
ധാരണ
ഡെപ്യൂട്ടി മേയര്‍ സ്ഥാനം തനിക്ക് തന്നെ നല്കിയാല് എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കാമെന്നായിരുന്നു രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചധാരണ. ഇത് യുഡിഎഫ് അംഗീകരിച്ചതോടെയാണ് കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. രാഗേഷ് അടുത്ത് തന്നെ കോണ്‍ഗ്രസില്‍ ചേരാനും തീരുമാനമായിട്ടുണ്ട്. രാഗേഷ് കോണ്‍ഗ്രസില്‍ ചേരുന്നതോടെ അദ്ദേഹത്തിന്റെ ജനാധിപത്യ സംരക്ഷണ സമിതിയും കോണ്‍ഗ്രസില്‍ ലയിക്കും.
ആറ് മാസം വീതം
അവിശ്വാസ പ്രമേയം വിജയിച്ച് ഇടത് ഭരണം താഴെ വീണാല്‍ കോണ്‍ഗ്രസിലെ സുമബാലകൃഷ്ണന് മേയര്‍ പദവിയില്‍ എത്താനാണ് സാധ്യത. ലീഗില്‍ സി സീനത്തിന്റെ പേരാണ് ഉയര്‍ന്നു വരുന്നത്. മേയര്‍ പദവി പങ്കിടാനാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം. ആദ്യം കോണ്‍ഗ്രസിനായിരിക്കും മേയര്‍ പദവി. ആദ്യത്തെ ആറ്മാസം മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് ആദ്യം ലീഗ് തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നെങ്കിലും ഒടുവില്‍ ഭരണമാറ്റത്തിനായി വിട്ടുവീഴ്ച ചെയ്യാന്‍ ലീഗ് തയ്യാറാവുകയായിരുന്നു.
ഇടത് പ്രതീക്ഷ
അതേസമയം, ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് അവസാന നിമിഷവും ഇടത്നേതാക്കള്ക്ക് ഉള്ളത്. പി കെ രാഗേഷ് തുണച്ചാലും ഒരു യുഡിഎഫ് കൗൺസിലറുടെയെങ്കിലും വോട്ട് അസാധുവായാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. അക്രമസാധ്യത കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശ പ്രകാരം കോർപ്പറേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.