എസ് ഡി പി ഐ യിൽ പൊട്ടിത്തെറി; സംസ്ഥാന സമിതി അംഗം രാജിവെച്ചു; വഴിത്തർക്കമെന്ന് പാർട്ടി
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാനസമിതി അംഗവും പോഷകസംഘടനയായ പ്രവാസിഫോറം കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.കെ. കുഞ്ഞമ്മദ്‌ഫൈസി പാർട്ടിയിൽനിന്ന് രാജിവെച്ചു. എസ്ഡിപിഐയില്‍ ജനാധിപത്യം ഇല്ലന്നും പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ് പാർട്ടിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ വഴിത്തർക്കത്തിൽ കുഞ്ഞമ്മദ് ഫൈസിയുടെ കൂടെ അന്യായമായി നിൽക്കാത്തതിനാലാണ് അദ്ദേഹം രാജിവെച്ചതെന്ന് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
ബദിയഡുക്ക ടൗണിലെ പെട്ടിക്കടകള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ തീരുമാനം
എസ്ഡിപിഐയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞമ്മദ് ഫൈസി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് പറയുന്നതെങ്കിലും അതല്ല സ്ഥിതി. ബ്രാഞ്ച് മുതല്‍ ദേശീയതലം വരെ നേതൃത്വങ്ങളെ തെരഞ്ഞെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും പോപ്പുലര്‍ഫ്രണ്ട് മാത്രമാണ്. വര്‍ഗീയ- തീവ്രവാദ പാര്‍ട്ടിയായി പൊതുസമൂഹം വീക്ഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മാറ്റം വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. വൈകാരികമായ പ്രശ്‌നങ്ങളിലാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം. പല സ്ഥലങ്ങളിലും കരാട്ടെ പരിശീലനങ്ങള്‍ ഉൾപ്പെടെ നടക്കുന്നുണ്ടെന്നും ഫൈസി ആരോപിച്ചു.
കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമായി എസ്ഡിപിഐ പ്രവര്‍ത്തനം ചുരുക്കണമെന്നും ബാക്കി സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന സംഘടനയില്‍ നിന്നാണ് പോപ്പുലര്‍ഫ്രണ്ട് ഉണ്ടാകുന്നത്. ഇതിനുശേഷമാണ് എസ്ഡിപിഐ രൂപീകരിച്ചത്. കൈവെട്ട് കേസില്‍ പ്രാദേശിക വികാരം മാത്രമല്ല ഉള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അക്രമിക്കുക മാത്രമായി ഒതുങ്ങുമായിരുന്നു. എന്നാല്‍ അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ അക്രമത്തിനു പിന്നില്‍ ആസൂത്രണമുണ്ടെന്നുള്ളത് വ്യക്തമാണ്. പാര്‍ട്ടിക്കുള്ളില്‍ പലരും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഒരു കേഡര്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെക്കുറിച്ചുള്ള ഭയമാണ് പലരും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരാതിരിക്കാന്‍ കാരണമെന്നും കുഞ്ഞമ്മദ് ഫൈസി പറഞ്ഞു.
എന്നാൽ കുടുംബപ്രശ്നത്തിൽ നീതിയുടെ പക്ഷത്ത് നിന്നതിന് എസ്.ഡി.പി.ഐയിൽ ജനാധിപത്യമില്ലെന്നു പറഞ്ഞ് വാർത്താ സമ്മേളനം നടത്തി പാർട്ടിയെ അവഹേളിക്കുകയാണ് കുഞ്ഞമ്മദ്ഫൈസി ചെയ്തതെന്ന് സംസ്ഥാന പ്രസിഡൻറ് പി.അബ്ദുൽ മജീദ് ഫൈസി ആരോപിച്ചു. സ്വന്തം അനിയനുമായുണ്ടായ വഴിത്തർക്കത്തിൽ അന്യായമായി കക്ഷിചേരാൻ പ്രദേശത്തെ പ്രവർത്തകർ സന്നദ്ധരാകാതിരുന്നത് മാത്രമാണ് ടി കെ കെ ഫൈസിയുടെ പ്രകോപനത്തിന് കാരണം. ഇതേ തുടർന്ന് ഒരു മാസത്തോളമായി അദ്ദേഹത്തെ അന്വേഷണ വിധേയമായി മാറ്റി നിർത്തിയിരിക്കുകയാണ്. ബഹുജൻ മുന്നേറ്റ യാത്ര ഉൾപ്പെടെ പരിപാടികളിൽ കുഞ്ഞമ്മദ് ഫൈസിയെ പങ്കെടുപ്പിച്ചിട്ടില്ലായിരുന്നുവെന്നും മജീദ് ഫൈസി പ്രസ്താവനയിൽ പറഞ്ഞു.