നാരങ്ങാവെള്ളത്തിന് കയ്പ്, വിശ്വാസികൾ തമ്മിൽ സംഘർഷം, ഇടിക്കട്ട കൊണ്ടും ഇടി
വെള്ളറട : ചെട്ടിക്കുന്ന് ആർസി പള്ളിയിൽ വെക്കേഷൻ ബൈബിൾ ക്ലാസിനെത്തിയ കുട്ടികൾക്ക് നൽകിയ നാരങ്ങാവെള്ളത്തിന് കയ്പ‌് രുചിയാണെന്നാരോപിച്ച് വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ അടി. സംഭവത്തിൽ സഹോദരങ്ങളായ രണ്ടു പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദ ഭവനിൽ രാജന്റെ മക്കളായ രഞ്ജിത്ത് (23), രാഹുൽ (21) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്റ്റേഷനിലെ പൊലീസുകാരനായ ഒറ്റശേഖരമംഗലം മണക്കാല അമൽ കോട്ടേജിൽ ജയരാജ് (51), ഒറ്റശേഖരമംഗലം പൂഴനാട് കാരോട്ടുകോണം ബിനു ഭവിൽ അനിൽ രാജ് (35), ഒറ്റശേഖരമംഗലം പൂഴനാട് കാരോട്ടുകോണം കനകാഭവനിൽ വിൽസന്റ് (35) എന്നിവരെ ആര്യങ്കോട് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. ജയരാജും വിൽസന്റും സഹോദരങ്ങളാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടികൾക്ക് വിതരണം ചെയ്ത നാരങ്ങാവെള്ളത്തിന് കയ്‌പ് രുചിയാണെന്നാരോപിച്ചാണ് വിശ്വാസികൾ ചേരിതിരിഞ്ഞ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. ഇടിക്കട്ടകൊണ്ടുള്ള ഇടിയേറ്റ് രഞ്ജിത്തിന്റെ വലതു കൈയിലെ എല്ല് പൊട്ടി. മുൻ വൈരാഗ്യമാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നും ആക്ഷേപമുണ്ട്.പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .












Click it and Unblock the Notifications