തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ലാത്തിവീശി. പൊലീസിന്റെ ബലപ്രയോഗത്തിലും ജലപീരങ്കി പ്രയോഗത്തിലും സംസ്ഥാന പ്രസിഡന്റ് ഡീൻകുര്യാക്കോസ് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ആർ.ഒ അരുൺ, അറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സെക്രട്ടറി ഹാഷിം റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്.
സമരത്തെ നേരിടാൻ ശക്തമായ പൊലീസ് സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. സെക്രട്ടേറിയറ്റ് സൗത്ത് , നോർത്ത് ഗേറ്റുകൾ നേരത്തെ തന്നെ പൂട്ടിയിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്നാണ് നൂറുകണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നീങ്ങിയത്.സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയ പ്രവർത്തകർ പൊലീസുമായി ഉരസലിലായി. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടു കയറാൻ ശ്രമിച്ച പ്രവർത്തകരെ തടയാൻ പൊലീസ് ശ്രമിച്ചതോടെയാണ് ബലപ്രയോഗം തുടങ്ങിയത്.ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിയാൻ തയ്യാറാവാതെ വന്നതോടെ പൊലീസ് ലാത്തി വീശി.ഇതിനിടയിലാണ് കോല കത്തിച്ചത്.നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
ഒരു വീട്ടിൽ ഒരു വിധവ എന്ന പദ്ധതിയ്ക്ക് എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ തുടക്കം കുറിച്ചിരിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.മാർച്ചിന് സംസ്ഥാന നേതാക്കളായ എസ്.എം ബാലു, ജി.ലീന, എൻ.എസ്.നുസൂർ, എം.പ്രസാദ്,വടകര രാജേഷ്, വർക്കല ഷിബു, ബി .എസ്. അനൂപ്, രാജേഷ്ചന്ദ്രദാസ്, മണക്കാട് രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.പിന്നീട് റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസമുണ്ടാക്കിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.