നിപ്പയ്ക്ക് ശേഷം ഭീതിയുണർത്തി കോംഗോ പനി, കോംഗോ രോഗിയെന്ന സംശയത്തിൽ ഒരാൾ ആശുപത്രിയിൽ
തൃശൂര്‍: നിപ്പ വന്ന് പോയതില്‍ പിന്നെ പുതിയ പേരുളള പനികളെയെല്ലാം മലയാളിക്ക് പേടിയാണ്. 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് പരത്തിയ ഭീതി അത്രയ്ക്കുണ്ട്. നിപ്പയ്ക്ക് ശേഷം കേരളത്തെ ഭീതിയിലാക്കിയിരിക്കുകയാണ് കോംഗോ പനി.
കോംഗോ പനി ബാധിച്ച് മലപ്പുറം സ്വദേശിയായ ആളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ക്ക് കോംഗോ പനി ഭേദമായതാണ് എന്നും അതുറപ്പിക്കാനുളള പരിശോധന നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കോംഗോ പനിയെന്ന് സംശയം
കേരളത്തില്‍ ഇതുവരെയും കേട്ടുകേള്‍വി ഇല്ലാത്തതാണ് കോംഗോ പനി. യുഎഇയില്‍ നിന്നും കഴിഞ്ഞ മാസം 27ന് തിരിച്ച് വന്ന വ്യക്തിക്കാണ് കോംഗോ പനിയുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് ദുബായില്‍ വെച്ച് രോഗമുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലൂടെ രോഗം സുഖപ്പെട്ടുവെന്നാണ് വിവരം.
പനി മാറിയോ എന്ന് പരിശോധന
മൂത്രാശയ അണുബാധയ്ക്കുളള ചികിത്സ തേടിയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ചികിത്സാ രേഖകളില്‍ കോംഗോ പനി ബാധിതനായിരുന്നു എന്ന് കണ്ടതോടെ ആശുപത്രി അധികൃതര്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിച്ചു. തുടര്‍ന്ന് പനി പൂര്‍ണമായും മാറിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താനായി സാംപിള്‍ മണിപ്പാല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വായുവിലൂടെ പകരില്ല
ഈ പരിശോധനാ ഫലം വന്ന് കോംഗോ പനി ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിടുകയുളളൂ. അതുവരെ ഒറ്റയ്ക്ക് ഒരു മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ പനി പടരുക രക്തം വഴിയോ ശരീരത്തിലെ സ്രവങ്ങള്‍ വഴിയോ ആണ്. വായുവിലൂടെ രോഗം പടരില്ല.
ഇടപഴകിയവർ നിരീക്ഷണത്തിൽ
രോഗം സംശയിക്കുന്ന ആളുമായി അടുത്ത് ഇടപഴകിയ ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍ എത്തിവരെ നിരീക്ഷിക്കുന്നുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ അല്ലെന്ന് ആശുപത്രി അധികൃതരും തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയും അറിയിച്ചു. ദുബായില്‍ കശാപ്പ് ശാലയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയിലാണ് കോംഗോ പനി സംശയിക്കുന്നത്. മൃഗങ്ങളുടെ ചെള്ളില്‍ നിന്നാണ് ഈ പനി പടരുന്നത്.
ഗുജറാത്തിൽ മൂന്ന് മരണം
ഗുജറാത്തിലെ അഹമ്മദാബാദില്‍ 2011ല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മലയാളിയായ നഴ്‌സ് ഉള്‍പ്പെടെ മൂന്ന് പേരാണ് അന്ന് പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട ഓതറ സ്വദേശിനിയായ ആശയാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ച പത്തില്‍ നാല് പേരും മരണപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ക്രിമിയന്‍ കോംഗോ ഹിമ്രാജിക് ഫീവര്‍ അഥവാ കോംഗോ പനി പരത്തുന്നത് നൈറോ വൈറസുകളാണ്.
മൂന്ന് ദിവസം കൊണ്ട് ലക്ഷണം
മൃഗങ്ങളിലെ ചെള്ള് മനുഷ്യനെ കടിച്ചാല്‍ മൂന്ന് ദിവസങ്ങള്‍ക്കുളളില്‍ തന്നെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. കടുത്ത പനി കൂടാതെ തലവേദന, നടുവേദന, പേശി വേദന, വയറ് വേദന, തൊണ്ട വേദന എന്നിവയൊക്കെയാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍. ഒരാഴ്ചയോളം ഈ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും. രോഗം ഗുരുതരമായാല്‍ മൂക്കില്‍ നിന്നും മൂത്രത്തിലും രക്തം കണ്ടു തുടങ്ങു. കൂടാതെ ഛര്‍ദിയുമുണ്ടാകും.
കോംഗോയെ പ്രതിരോധിക്കാം
തലച്ചോറിനെ വൈറസ് ബാധിക്കാനും സാധ്യതയുണ്ട്. കരളിനേയും വൃക്കകളേയും രോഗം ബാധിക്കും. ചിക്കന്‍ പോക്‌സ് രോഗിയില്‍ കാണുന്നത് പോലുളള പാടുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ഗുരുതരമാകുന്നതോടെയാണ് മരണം വരെ സംഭവിക്കുക. ചെള്ളിനെ നശിപ്പിക്കുക, അസുഖമുളള പ്രദേശത്തുളളവര്‍ ശരീരത്തില്‍ ലോഷന്‍ പുരട്ടുക, ഈ പ്രദേശങ്ങളിലെ ഡയറി ഫാമുകള്‍ പ്രത്യേകം ശ്രദ്ധിക്കുക, മൃഗസമ്പര്‍ക്കം ഒഴിവാക്കുക എന്നിവ വഴി കോംഗോ പനിയെ പ്രതിരോധിക്കാം.
കവിതാ മോഷണ വിവാദത്തിൽ ദീപ നിശാന്തിനെ രൂക്ഷമായി പരിഹസിച്ച് ജൂഡ്, പോസ്റ്റ് വൈറൽ