സിപിഎമ്മിന് പിന്നാലെ കോൺഗ്രസിനെയും വെട്ടിലാക്കി പീഡനം, പരാതിക്കാരി രാഹുൽ ഗാന്ധിക്ക് മുന്നിൽ
തൃശൂര്‍: ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയില്‍ നിന്നുയര്‍ന്ന പീഡന പരാതിയില്‍ നിന്ന് തലയൂരിയതേ ഉളളൂ സിപിഎം. ശശിയെ 6 മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുളള കര്‍ശന നടപടിയാണ് സിപിഎം എടുത്തത്. പെണ്‍കുട്ടി പോലീസിന് പരാതി നല്‍കാന്‍ തയ്യാറാകാത്തത് കൊണ്ട് നിയമ നടപടികളിലേക്ക് കടന്നിട്ടില്ല.
സിപിഎമ്മിനെ രൂക്ഷമായി ആക്രമിച്ച കോണ്‍ഗ്രസിനേയും സമാനമായ പീഡനപരാതി വലയ്ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചുവെന്ന് പാര്‍ട്ടി തേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തത് കൊണ്ട് കെഎസ്യു പ്രവര്‍ത്തകയായ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കോൺഗ്രസും കുരുക്കിൽ
സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് ശശിയെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായത്. എകെ ബാലന്‍ അടക്കമുളളവര്‍ ശശിക്ക് സംരക്ഷണമൊരുക്കിയെന്ന് ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലും സ്ഥിതി വ്യത്യസ്തമല്ല. ആരോപണ വിധേയനെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്നാണ് പരാതി. തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണന് എതിരെയാണ് പീഡന പരാതി.
പ്രതി ഒളിവിൽ
കെഎസ്യു പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. യദുകൃഷ്ണനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കെപിസിസി നേതൃത്വത്തിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
പാർട്ടി നടപടിയെടുത്തില്ല
എന്നാല്‍ പാര്‍ട്ടി ഇയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല. ഇതോടെയാണ് പെണ്‍കുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്. ജൂലൈ അഞ്ചിനാണ് തന്നെ നേതാവ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട തനിക്ക് വീട് നിര്‍മ്മിച്ച് തരാന്‍ സ്‌കൂളിലെ എന്‍സിസി യൂണിറ്റ് പദ്ധതിയിട്ടിരുന്നു.
വീട്ടിലും റോഡിലും അപമാനം
സംഭവ ദിവസം രാത്രി 9 മണിയോടെ യദു കൃഷ്ണന്‍ തന്റെ വീട്ടിലെത്തി. വീട് നിര്‍മ്മിക്കാനുളള സഹായവാഗ്ദാനവുമായിട്ടായിരുന്നു വരവ്. കാലിന് പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന തന്നോട് നേതാവ് മോശമായി പെരുമാറി എന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു. ആ സംഭവത്തിന് ശേഷം റോഡില്‍ വെച്ചും തന്നെ അപമാനിച്ചുവെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു.
കെപിസിസിക്ക് പരാതി
തുടര്‍ന്ന് ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചു. എന്നാല്‍ പോലീസ് കേസായ സ്ഥിതിക്ക് നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു കെപിസിസി നേതൃത്വം. പെണ്‍കുട്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയുണ്ടായി.
നീതി വേണം
അന്വേഷണ കമ്മീഷന്‍ മൊഴിയെടുക്കലടക്കം നടത്തി. എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വരികയോ തുടര്‍ നടപടികളോ ഉണ്ടായില്ല. ഇതോടെയാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതിയുമായി എത്തിയത്. കേസിലെ എഫ്‌ഐആര്‍ പകര്‍പ്പ് സഹിതമാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചത്. തനിക്ക് നീതി ലഭിക്കണമെന്നും രാഹുലില്‍ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
ബിജെപിക്കാർക്ക് ഇനി തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാനാവുമോ? ശ്രീധരൻ പിളളയെ ഭിത്തിയിലൊട്ടിച്ച് ഐസക്