ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇത്രയും കാലം സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടത്തിയിരുന്ന കോണ്‍ഗ്രസ് പുതിയ രീതി പരീക്ഷിക്കുന്നു. കടുത്ത സമരവുമായി ശബരിമലയിലേക്ക് എത്തുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിനെയും ശബരിമലയിലെ പോലീസ് നടപടിയെയും കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ബിജെപിയുടെ സമരത്തിന് ഒത്താശ ചെയ്യുകയാണ് സര്‍ക്കാരെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
കഴിഞ്ഞ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്നിധാനത്തെത്തിയിരുന്നു. അവിടെയുള്ള സാഹചര്യം മോശമാണെന്നും ഭക്തര്‍ക്ക് തൊഴാനുള്ള അവസ്ഥയില്ലെന്നുമായിരുന്നു ഇവര്‍ ആരോപിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍ എന്നിവരായിരുന്നു ദര്‍ശനത്തിനെത്തിയത്. അതേസമയം ഈ തീരുമാനത്തിന് ശേഷമാണ് സമരം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നടന്നത് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍
സന്നിധാനത്ത് ഭക്തരെ അറസ്റ്റ് ചെയ്ത് നടപടി പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് സമാനമാണെന്ന് സുധാകരന്‍ ആരോപിച്ചു. അതേസമയം സ്വന്തം പാര്‍ട്ടി നടത്തിയ ഭീകരവിരുദ്ധ നടപടിയാണെന്ന് ഓര്‍ക്കാതെയായിരുന്നു സുധാകരന്റെ പ്രസ്താവന. അതേസമയം ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ചില പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് നിയോഗിക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറയുന്നു.
പ്രത്യേക യോഗം
രഹസ്യ രീതിയിലാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിശ്ചയിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്നിധാനത്ത് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രവര്‍ത്തകരെയല്ല, ഭക്തരെയാണ്. രാത്രി സന്നിധാനത്ത് നട അടച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരെ ഇറക്കിവിട്ടു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. നടപ്പന്തലില്‍ അടക്കം ഭക്തര്‍ വിരിവെച്ചിരുന്ന സ്ഥലത്തെല്ലാം പോലീസ് ചെളിവെള്ളം ഒഴിക്കുകയായിരുന്നു. നടപ്പന്തലില്‍ കയറിയ ഒരു ഭ ക്തനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയെന്നും സുധാകരന്‍ ആരോപിച്ചു.
കുഞ്ഞുങ്ങളും വൃദ്ധരും ദുരിതത്തിലാണ്
രാത്രി പത്തിന് നട അടയ്ക്കും. പുലര്‍ച്ചെ മൂന്നരയ്ക്ക് വീണ്ടും നട തുറക്കുമ്പോഴാണ് നെയ്യഭിഷേകം നടത്താനാകുക. രാത്രി ഇറക്കിവിടുന്ന ഭക്തര്‍ വീണ്ടും സന്നിധാനത്തേക്ക് വരണമെന്നാണോ പോലീസ് പറയുന്നത്. അവിടെ കുട്ടികളും വൃദ്ധരുമെല്ലാം പോലീസ് നിയന്ത്രണത്തില്‍ ദുരിതത്തിലാണ്. നെയ്യഭിഷേകമാണ് ശബരിമല ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മം. ഇത് അറിയാത്ത നിരീശ്വരവാദികളാണ് ഭരണം നടത്തുന്നത്. സര്‍ക്കാരില്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡും നിരീശ്വരവാദികളുടെ കൈയ്യിലാണെന്നും സുധാകരന്‍ ആരോപിച്ചു.
മുഖ്യമന്ത്രി ഹിറ്റ്‌ലറാണ്
ശബരിമലയില്‍ പോലീസ് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലര്‍ ആകാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തെ പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ബിജെപിക്കാരല്ലാത്ത ഭക്തര്‍ക്ക് തൊഴാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എല്ലാവരെയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണോ നടക്കുന്നത്. ചത്ത് കിടക്കുന്ന ബിജെപിക്ക് ഓക്‌സിജന്‍ കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ മുരളീധരനും ആരോപിച്ചു.
ഭരണകൂട ഭീകരത
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് സമയം കണ്ടെത്തിയത്. ഭക്തരെ അറസ്റ്റ് ചെയ്തത് ഒരു പ്രകോപനവുമില്ലാതെയാണെന്നും സന്നിധാനത്ത് നടക്കുന്നത് ഭരണകൂട യാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം എസ്പിയുടെ നടപടിയില്‍ സമഗ്രാന്വേഷണം വേണം. വീഴ്ചകളുടെ ഘോഷയാത്രയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശബരിമലയെ അയോധ്യയമാക്കാന്‍ ബിജെപിയുടെ കലാപഭൂമിയാക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സര്‍ക്കാരിനെ അനുവദിക്കില്ല
ശബരിമലയില്‍ നിരോധനാജ്ഞയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ പറയുന്നു. സാവകാശ ഹര്‍ജിയുടെ പേരില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ടു പോയാല്‍ യുഡിഎഫ് ലംഘിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലമാസം നടതുറന്നപ്പോള്‍ പോലീസ് രാജാണ് നടപ്പാക്കുന്നത് ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ നിര്‍ദേശം തള്ളി
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സമര രംഗത്തിറങ്ങേണ്ടെന്നായിരുന്നു അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്. ബിജെപി നടത്തുന്നത് പോലെയുള്ള സമരങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ പ്രത്യക്ഷമായ ഒരുനടപടിയും എടുക്കേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ നേതാക്കള്‍ സമരത്തിനൊരുങ്ങുന്നത്. തന്റെ അഭിപ്രായം ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നാണെന്നും പക്ഷേ സംസ്ഥാന നേതൃത്വത്തിന് മറ്റൊരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ അധ്യക്ഷന്റെ നിര്‍ദേശത്തെ നേതാക്കള്‍ കാര്യമായി എടുക്കുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്.
രാഷ്ട്രീയനേട്ടം ലക്ഷ്യം
രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് സമരരംഗത്തേക്കിറങ്ങുന്നത്. ഇത്രയും കാലം ഒരു വിഷയം ലഭിച്ചാല്‍ ഉടനെ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. അതാണ് സന്നിധാനത്തെ നിയന്ത്രണങ്ങള്‍ വഴി ലഭിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിക്ക് വന്‍ രാഷ്ട്രീയ മൈലേജ് ലഭിച്ചെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇനിയും മിണ്ടാതിരുന്നാല്‍ അത് പ്രധാന പ്രതിപക്ഷമെന്ന കോണ്‍ഗ്രസിന്റെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ശബരിമലയിൽ സർക്കാരിന് തിരിച്ചടി, പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള!!! ആകെ മൊത്തം ഉരുണ്ടുകളികൾ.... പിന്നെന്തിന്?