യുഡിഎഫ് അങ്കലാപ്പില്‍; ജോസഫിന്റെ സ്ഥാനാര്‍ത്ഥിയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി... രണ്ട് പേരും ഔദ്യോഗികം!
തിരുവല്ല: 2015 ല്‍ എല്‍ഡിഎഫിന്റെ കൈയ്യില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ച നഗരസഭയാണ് തിരുവല്ല. 39 ല്‍ 22 സീറ്റും സ്വന്തമാക്കിയായിരുന്നു യുഡിഎഫിന്റെ നേട്ടം. കോണ്‍ഗ്രസ്സിന് 11 ഉം കേരള കോണ്‍ഗ്രസ് എമ്മിന് 10 പിന്നെ ആര്എസ്പിയ്ക്ക് 1 ഉം... സീറ്റ് നില ഇങ്ങനെ ആയിരുന്നു.
പാലായിലെ പത്താം വാര്‍ഡ്! ഒരു പടിഞ്ഞാറേക്കര പോരാട്ടം... ആര് ജയിച്ചാലും ആര് തോറ്റാലും ഫലം ഇങ്ങനെ
ജോസഫ് വിഭാഗത്തിന് ആപ്പ് വെച്ച് കോണ്‍ഗ്രസ്; ഒരു വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍, ചിരി ഇടതിന്
ഇത്തവണ കേരള കോണ്‍ഗ്രസ് എം ഔദ്യോഗികമായി എല്‍ഡിഎഫിലാണ്. പിജെ ജോസഫിന്റെ ഗ്രൂപ്പാണ് യുഡിഎഫില്‍ ഉള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്ക നന്നായിട്ടുണ്ട് യുഡിഎഫിന്. അതിലും വലിയ പ്രശ്നമാണ് പക്ഷേ, ഇപ്പോള്‍ എട്ടാം വാര്‍ഡിലും പതിനൊന്നാം വാര്‍ഡിലും. അതിന്റെ കൂടെയാണ് കൊടുവള്ളി ബ്ലോക്കിലെ പ്രശ്നങ്ങൾ...
സിറ്റിങ് സീറ്റ്
കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റ് എന്ന് പറഞ്ഞാല്‍, ഇപ്പോള്‍ ആരുടെ സിറ്റിങ് സീറ്റ് ആണ് എന്ന ആശയക്കുഴപ്പം വരും. ജോസിന്റെ കേരള കോണ്‍ഗ്രസ് എമ്മോ അതോ ജോസഫിന്റെ പാര്‍ട്ടിയോ? എന്തായാലും തിരുവല്ലയിലെ എട്ടാം വാര്‍ഡ് ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് ആണ്.
ശാന്തമ്മ മാത്യു
എട്ടാം വാര്‍ഡ് ആയ കോളേജ് വാര്‍ഡില്‍ കഴിഞ്ഞ തവണ വിജയിച്ചത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശാന്തമ്മ മാത്യു ആയിരുന്നു. ഇത്തവണ, ജോസഫിനൊപ്പമാണ് ശാന്തമ്മ മാത്യു. എട്ടാം വാര്‍ഡ് ഇത്തവണ ജനറല്‍ വാര്‍ഡ് ആണെങ്കിലും, ശാന്തമ്മ മാത്യുവിന് പിജെ ജോസഫ് ഗ്രൂപ്പ് സീറ്റ് നല്കി.
അതാ... മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥി
യുഡിഎഫ് ഔദ്യോഗികമായി തീരുമാനിച്ചത് പ്രകാരം ജോസഫ് ഗ്രൂപ്പിനാണ് എട്ടാം വാര്‍ഡ്. എന്നാല്‍ പത്രിക നല്കിയവരില് ഒരു കോണ്ഗ്രസ്സുകാരന് കൂടിയുണ്ടായിരുന്നു. ഡോ റെജിനോള്്ഡ് വര്‍ഗ്ഗീസ്. റെജിനോള്‍ഡ് ആകട്ടെ പത്രിക പിന്‍വലിക്കുകയും ചെയ്തില്ല.
കൈപ്പത്തിയും ചെണ്ടയും
റെജിനോള്‍ഡിന് കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി അനുവദിച്ചുകിട്ടി. ശാന്തമ്മ മാത്യു ആകട്ടെ ജോസഫ് ഗ്രൂപ്പിന്റെ ചെണ്ട ചിഹ്നത്തിലും മത്സരിക്കുന്നു. രണ്ട് കൂട്ടരും ശക്തമായ പ്രചാരണം തുടരുകയാണ്. എന്തായാലും ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് ഇവിടെ. ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
മീന്തലക്കരയിലും
11-ാം വാര്‍ഡ് ആയ മീന്തലക്കരയിലും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെ തന്നെ ആണ്. ആര്‍എസ്പിയുടെ സിറ്റിങ് വാര്‍ഡ് ആണിത്. എന്നാല്‍ ഇത്തവണ യുഡിഎഫ് ഈ സീറ്റ് നല്‍കിയത് ജോസഫ് വിഭാഗത്തിനാണ്. അതിനിടയില്‍ ആര്‍എസ്പിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ അവര്‍ക്കും ഇവിടെ സ്ഥാനാര്‍ത്ഥിയുണ്ട്. കഴിഞ്ഞ തവണ 16-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച ആളാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി ജേക്കബ് ജോര്‍ജ്ജ് മനക്കല്
കൊടുവള്ളിയിലും
തിരുവല്ലയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല ഇത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരത്തിലാണ് പ്രതിസന്ധി. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തോമസ് ബാബു കളത്തൂര്‍ ആണ്. എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ നേതാവായ ഷിനോയ് അടയ്ക്കാപാറയും ഇതേ വാര്‍ഡില്‍ മത്സര രംഗത്തുണ്ട്.
Recommended Video
പ്രതിസന്ധി യുഡിഎഫിന് തന്നെ
മുന്നണിയ്ക്കുള്ളിലെ ഈ പോരിന്റെ തിക്തഫലം യുഡിഎഫ് തന്നെ അനുഭവിക്കേണ്ടി വരും. ജോസ് കെ മാണി പോയതിന്റെ ക്ഷീണത്തിനൊപ്പമാണ് ഈ തമ്മിലടി എന്നത് യുഡിഎഫിനെ ശരിക്കും പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഇത്തരത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ഇടതുപക്ഷം കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്.