'ധാർമികത' കൊണ്ട് വീർപ്പുമുട്ടി കോടിയേരി ഒഴിഞ്ഞു, പരിഹാസവുമായി പ്രതിപക്ഷ നേതാക്കൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കേ സംസ്ഥാനത്ത് സിപിഎം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് സ്വർണ്ണക്കടത്ത് കേസ് സർക്കാരിനേയും മറുവശത്ത് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്നു. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും രാജി പ്രതിപക്ഷം നേരത്തെ മുതൽക്കേ ആവശ്യപ്പെടുന്നതാണ്. ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ഒഴിഞ്ഞിരിക്കുന്നു. പിന്നാലെ കോൺഗ്രസ്, ബിജെപി നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു.
'ധാർമികത' കൊണ്ട് വീർപ്പുമുട്ടി കോടിയേരി ഒഴിഞ്ഞു. വിജയരാഘവൻ പുതിയ സെക്രട്ടറി എന്നാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പരിഹാസം. ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങൾ എന്ന് കോൺഗ്രസ് എംഎൽഎ വിടി ബൽറാം പരിഹാസ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ വിജയരാഘവൻ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ അടക്കം നടത്തി സിപിഎമ്മിനെ വെട്ടിലാക്കിയത് അടക്കമുളള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പരിഹാസം.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം: ''കോടിയേരി ബാലകൃഷ്ണൻ പുത്രചെയ്തികളുടെ പാപഭാരം പേറി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ, ഈ ധാർമ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നതാണ്. ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്. ശിവശങ്കർ നേരിട്ട് നടത്തിയ സ്പ്രിങ്ക്ലർ ഇടപാടിൽ ഉൾപ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതിൽ ധാർമ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്‌ക്കേണ്ടതല്ലേ?''












Click it and Unblock the Notifications