വടകരയിൽ രാജ്മോഹൻ ഉണ്ണിത്താൻ, വിടി ബൽറാം! ഉമ്മൻ ചാണ്ടിയെ തിരക്കിട്ട് വിളിപ്പിച്ച് രാഹുൽ ഗാന്ധി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അതിനിടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുന്നു.
പല മണ്ഡലങ്ങളിലും സാധ്യതയുളള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. അതിനിടെ ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത് ആകാംഷ വര്‍ധിപ്പിക്കുന്നു.
സസ്പെൻസ് തീരുന്നില്ല
ഇന്ന് വൈകിട്ട് ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നത്. എന്നാല്‍ അവസാന നിമിഷം വരെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുടെ തര്‍ക്കവും സസ്പെന്‍സും ഒഴിയുന്നില്ല.
പ്രവചനാതീതം പട്ടിക
സീറ്റുകള്‍ക്ക് അവകാശവാദവുമായി എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. ഇതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന തീരുമാനവും വൈകിക്കൊണ്ടിരിക്കുന്നു. ആരാകും അന്തിമ പട്ടികയില്‍ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥ.
ഉമ്മൻ ചാണ്ടിയെ വിളിപ്പിച്ചു
കഴിഞ്ഞ ദിവസം രാത്രി വൈകി വരെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ചകള്‍ കഴിഞ്ഞ് ആന്ധ്രപ്രദേശിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ദില്ലി വിട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്.
ഹൈക്കമാൻഡ് സമ്മർദ്ദം
ഇതോടെ ഉമ്മന്‍ചാണ്ടി മത്സരിക്കാനുളള സാധ്യത ഏറുകയാണ്. കെസി വേണുഗോപാല്‍ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. ഉമ്മന്‍ചാണ്ടി മത്സര രംഗത്തുണ്ടെങ്കില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി കരുതുന്നു.
ഹിന്ദു സ്ഥാനാര്‍ത്ഥി തന്നെ വേണം
വടകരയില്‍ ടി സിദ്ദിഖിന്റെ പേരാണ് ഇതുവരെ പറഞ്ഞ് കേട്ടിരുന്നത് എങ്കിലും അവസാന നിമിഷം മാറാന്‍ സാധ്യതയുണ്ട്. പി ജയരാജന് എതിരെ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥി തന്നെ വേണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉണ്ണിത്താനും ബൽറാമും
അങ്ങനെ വരുമ്പോള്‍ വടകരയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത് രാജ്മോഹന്‍ ഉണ്ണിത്താന്, വിടി ബല്‍റാം, കെഎസ്യു പ്രസിഡണ്ട് കെഎം അഭിജിത്ത് എന്നിവരുടെ പേരുകളാണ്. വയനാട്, ഇടുക്കി സീറ്റുകളുടെ പേരില്‍ വലിയ തര്‍ക്കമാണ് നടക്കുന്നത്.
വയനാട്ടിലേക്ക് ടി സിദ്ദിഖ്
ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ് വയനാട്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന കടുംപിടിത്തത്തിലാണ് ഐ ഗ്രൂപ്പ്. ടി സിദ്ദിഖിനെ വയനാട്ടില്‍ മത്സരിപ്പിക്കണം എന്നാണ് എ ഗ്രൂപ്പ് വാദിക്കുന്നത്. അതേസമയം ഷാനിമോള്‍ ഉസ്മാന്, കെപിസിസി സെക്രട്ടറി കെപി അബ്ദുള്‍ മജീദ് എന്നിവരെ എ ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പിന്തുണ ഹൈബിക്ക്
എറണാകുളം മണ്ഡലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സിറ്റിംഗ് എംപി കെവി തോമസിനേക്കാള്‍ പാര്‍ട്ടിക്ക് താല്പര്യം യുവ എംഎല്‍എ ആയ ഹൈബി ഈഡനാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഹൈബിക്കാണ് പിന്തുണ. എറണാകുളത്തെ അന്തിമ തീരുമാനവും രാഹുല്‍ ഗാന്ധിയെടുക്കും.
ഇടുക്കിയിൽ ഡീൻ വേണം
ഇടുക്കി, വയനാട് സീറ്റുകളെ ചൊല്ലിയാണ് എ-ഐ ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണ് എങ്കില്‍ പരിഗണിക്കപ്പെടുന്ന സീറ്റുകളില്‍ പത്തനംതിട്ടയ്ക്കൊപ്പം ഇടുക്കിയും ഉണ്ട്. ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ ഇല്ലെങ്കില്‍ ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിക്കണം എന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.
ആന്റോ ആന്റണിക്കെതിരെ
എന്നാല്‍ തങ്ങളുടെ സീറ്റ് വിട്ട് നല്‍കാനാവില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ജോസഫ് വാഴക്കനെയാണ് ഐ ഗ്രൂപ്പ് ഇടുക്കി സീറ്റിലേക്ക് മുന്നോട്ട് വെയ്ക്കുന്നത്. പത്തനംതിട്ട സീറ്റില്‍ ആന്റോ ആന്റണിക്കെതിരെ എതിര്‍പ്പുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ആന്റോ ആന്റണിയുടെ പേര് തന്നെ ഉറപ്പിക്കാനാണ് സാധ്യത.
ചാലക്കുടിയില്‍ ബെന്നി
പത്തനംതിട്ട ഡിസിസി കടുത്ത എതിര്‍പ്പ് അറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വം മണ്ഡലത്തില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആന്റോ ആന്റണിയുടെ പേര് മാത്രമാണ്. ചാലക്കുടിയില്‍ ബെന്നി ബെഹനാന് ഒപ്പം മുന്‍ എംപി കെപി ധനപാലന്റെ പേരും അന്തിമ പട്ടികയിലുണ്ട്.
നറുക്ക് ഷാനിമോൾക്ക്
കെസി വേണുഗോപാല്‍ പിന്മാറിയ സാഹചര്യത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരാണ് ആലപ്പുഴയില്‍ സജീവ പരിഗണനയില്‍ ഉളളത്. അവസാന നിമിഷം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് ആലപ്പുഴയില്‍ കടന്ന് വരാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. പത്തനംതിട്ടയിലേക്കും വിഷ്ണുനാഥിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നു.
ധാരണയായ സീറ്റുകൾ
ഇതുവരെ 9 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണ ആയിരിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ മത്സരിക്കും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരത്തിന് ഇറങ്ങും. മാവേലിക്കരയില്‍ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷ് തന്നെ മത്സരിക്കും. തൃശൂരില്‍ ടിഎന്‍ പ്രതാപനാണ് മത്സരിക്കുക.
സുധാകരനും രാഘവനും
ആലത്തൂരില്‍ രമ്യ ഹരിദാസ് മത്സരത്തിന് ഇറങ്ങും. പാലക്കാട് വികെ ശ്രീകണ്ഠനെ ആണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിംഗ് എംപിയായ എംകെ രാഘവന് മാറ്റമില്ല. കണ്ണൂര്‍ കെ സുധാകരനും കാസര്‍കോഡ് സുബ്ബയ്യ റായും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
കോണ്‍ഗ്രസ് വെബ്സൈറ്റിൽ ഹർദിക് പട്ടേലിന്റെത് എന്ന പേരിൽ അശ്ലീല ദൃശ്യം, ഹാക്കർമാർ കൊടുത്ത പണി!