കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗണ്‍സിലര്‍ അറസ്റ്റിൽ
കായംകുളം: ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് സിയാദിലെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ ആയ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. സിയാദിനെ കുത്തിയ മുഖ്യപ്രതി മുബീജിനെ ബൈക്കില്‍ കയറ്റി രക്ഷപ്പെടുത്തിയത് കാവില്‍ നിസാം ആണെന്ന് പോലീസ് പറയുന്നു. ഗുണ്ടാ നേതാവായ വെറ്റ മുജീബിന്റെ നേതൃത്വത്തില്‍ നാലംഗ ക്വട്ടേഷന്‍ സംഘമാണ് സിയാദിനെ ആക്രമിച്ചത്.
പ്രദേശത്ത് തമ്പടിച്ച ക്വട്ടേഷന്‍ സംഘത്തെ സിയാദിന്റെ നേതൃത്വത്തില്‍ ചോഗ്യം ചെയ്തതിലുളള വൈര്യമാണ് കൊലപാതകത്തിന് കാരണമെന്ന് കായംകുളം പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ട് നില്‍ക്കവേയാണ് സിയാദ് ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ എത്തിയ മുജീബ് കഠാര കൊണ്ട് സിയാദിനെ കുത്തി വീഴ്ത്തുകയായിരുന്നു. സിയാദിന് രണ്ട് തവണ കുത്തേറ്റിട്ടുണ്ട്. വെറ്റ മുജീബിനൊപ്പം കാറിലും രണ്ട് പേര്‍ എത്തിയിരുന്നു.
Recommended Video
കുത്തേറ്റ് വീണ സിയാദിനെ ഉടനെ തന്നെ കായംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കരളില്‍ കുത്തേറ്റതാണ് മരണകാരണമായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം സിയാദിന്റെ മൃതദേഹം പുത്തന്‍ തെരുവില്‍ ജമാഅത്തില്‍ ഖബറടക്കി.
സിയാദിന്റെ കൊലപാതക വിവരം അറിഞ്ഞിട്ടും കോണ്‍ഗ്രസ് കൗണ്‍സിലര്‍ അക്കാര്യം പോലീസില്‍ അറിയിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്ഥലത്തെ ക്രിമിനലുകളില്‍ ഒരാളായ വെറ്റ മുജീബ് അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. ഇയാള്‍ 25ലേറെ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ജയിലില്‍ നിന്നിറങ്ങി നാല് മാസത്തോളമായി ഇയാള്‍ നാട്ടില്‍ത്തന്നെയുണ്ട്. സിയാദ് കൊലക്കേസില്‍ ഫൈസല്‍ എന്നയാളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുജീബിനൊപ്പം കൊലനടത്താനുണ്ടായിരുന്നയാളാണെന്നാണ് വിവരം.
ആലപ്പുഴ, കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ഏറെ ദുഖകരമായ സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല. ജനകീയനും സന്നദ്ധ പ്രവർത്തകനുമായ സഖാവ് സിയാദ് നാട്ടുകാർക്ക് ഏറെ പ്രിയങ്കനായിരുന്നു. സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോൺഗ്രസ് കരുതിയതാണ് കൊലയ്‌ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപെടുത്തിയത് കോൺഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തിൽ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്കൂട്ടറിൽ കയറ്റിയാണ് കോൺഗ്രസ് നേതാവായ കൗൺസിലർ രക്ഷപെടുത്തിയത് എന്നും കോടിയേരി കുറ്റപ്പെടുത്തി.