''കർക്കിടകമാസം രാമായണമാസമാക്കാൻ സിപിഎമ്മും കോൺഗ്രസും''.... ടൈംസ് ഓഫ് ഇന്ത്യയുടെ കാവിക്കളി വീണ്ടും!!
സി പി എം കർക്കിടമാസം രാമായണമാസമായി ആചരിക്കുവാൻ തീരുമാനിച്ചു എന്നതായിരുന്നു കഴിഞ്ഞ ആഴ്ച കേരളത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. മതേതര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ച പാർട്ടിയുടെ മറ്റൊരു വോട്ട് ബാങ്ക് രാഷ്ട്രീയ നീക്കം എന്ന് ഇത് സ്വാഭാവികമായും വിമർശിക്കപ്പെടുകയും ചെയ്തു. ഒരിക്കല്‍ നിരീശ്വരവാദിയായിരുന്നവര്‍ ഇപ്പോള്‍ ഹിന്ദു വോട്ടുകള്‍ സ്വരീപിക്കാന്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നു എന്ന് ആക്ഷേപിച്ച് സംഘപരിവാർ സംഘടനകളും നേരം കളയാതെ രംഗത്തെത്തി.
എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതോടെ അത്തരം വിവാദങ്ങളുടെ ഗ്യാസും തീർന്നു. എന്നാൽ സി പി എമ്മല്ല സംസ്കൃത സംഘമാണ് രാമായണ പാരായണം നടത്തുന്നതെന്ന കാര്യം പക്ഷേ ദേശീയ തലത്തിൽ തന്നെ ഏറെ വായനക്കാരുള്ള ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മാത്രം ഇനിയും മനസിലായിട്ടില്ല. കേരളത്തിൽ സി പി എമ്മും കോൺഗ്രസും രാമായാണ മാസം ആചരിക്കുന്നു എന്നാണ് അവരുടെ വ്യാഖ്യാനം. വിശദമായി വായിക്കാം...
ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്...
ബി ജെ പിയുടെ വഴിയേ സി പി എമ്മും കോൺഗ്രസും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ തലക്കെട്ട്. രാമായണത്തിൽ കോൺഗ്രസും സി പി എമ്മും രാഷ്ട്രീയം കലർത്തുകയാണെന്ന് വാർത്ത. രണ്ട് പാർട്ടികളും ഇക്കാര്യത്തിൽ മത്സരം നടക്കുകയാണ് പോലും. ബി ജെ പി - ആർ എസ് എസ് കേന്ദ്രങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണിതെന്നും ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ കണ്ടെത്തുന്നുണ്ട്. സി പി എമ്മിന്റെ രാമായാണ മാസാചരണമൊക്കെ ഇവിടെ ചര്‍ച്ചയായി നെല്ലും പതിരും തിരിച്ചഞ്ഞിരിക്കുന്ന സമയത്താണ് ടൈംസ് ഓഫ് ഇന്ത്യയിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നത് എന്നതും രസകരമായ കാര്യമാണ്.
കോൺഗ്രസും സജീവം
കോണ്‍ഗ്രസിന്റെ സാസ്കാരിക വിഭാഗമായ വിചാർ വിഭാഗിനെയാണ് രാമായണ പ്രചാരണത്തിനായി ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ജൂലൈ 17ന് ശശി തരൂര്‍ എം പി ഗാന്ധി ഭവനിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കും. ഇതാദ്യമായിട്ടാണ് കോണ്‍ഗ്രസ് രാമായണ മാസാചരണ പരിപാടികളിലേക്ക് കടക്കുന്നതെന്ന് വിചാർ വിഭാഗിനെ ഉദ്ധരിച്ച് ടൈംസ് പറയുന്നു. മഹാത്മാഗാന്ധി സ്വപ്നം കണ്ട രാമരാജ്യമാണ് പോലും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
സിപിഎമ്മിന്റെ പങ്കെന്ത്
പുരോഗമന ചിന്താ ഗതിക്കാരും മതനിരപേക്ഷവാദികളും മുൻകൈയെടുത്ത് രൂപീകരിച്ച സംസ്കൃത സംഘത്തിലൂടെയാണ് സി പി എം രാമായണ മാസാചരണത്തിന് കോപ്പ് കൂട്ടുന്നതെന്നും ഇത് നേരിട്ടല്ലെന്നും ടൈംസിന്റെ വാർത്തയിൽ പറയുന്നു. എന്നാൽ തലക്കെട്ടിൽ ഈ ദാക്ഷിണ്യമൊന്നും ഇല്ല കേട്ടോ. സംസ്കൃത സംഘത്തിന്റെ ജില്ലാ ഭാരവാഹികളിൽ പലരും സി പി എമ്മുകാരായത് കൊണ്ടാകണം ഇതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വാർത്തയുടെ പോക്ക്.
എന്താണ് സത്യാവസ്ഥ?
സിപിഎമ്മിന്‍റെ സംസ്കൃത സംഘം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് രാമായണ മാസാചരണം നടത്തുന്നത്. രാമായണത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് രാമായണ മാസാചരണത്തിന്‍റെ ഭാഗമായി തിരുമാനം. രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറും പ്രഭാഷണങ്ങളുമാണ് നടക്കുക. വിശ്വാസം വഴിയുള്ള ബിജെപിയുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഇത്.