ആലപ്പുഴയിൽ ഡിസിസി വീഴ്ച വരുത്തി; നേതൃമാറ്റം വേണമെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നിൽ ഡിസിസി നേതൃത്വത്തിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്. ആലപ്പുഴയിലെ തോൽവി പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച മൂന്നംഗം സമിതിയുടെ റിപ്പോർട്ടിലാണ് പരാമർശം. ഡിസിസി നേതൃത്വം നിർജീവമായിരുന്നുവെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി റിപ്പോർട്ടിൽ പറയുന്നു. അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യമാണെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടിയപ്പോൾ ആലപ്പുഴ മണ്ഡലം മാത്രമാണ് കൈവിട്ടത്. ഷാനിമോൾ ഉസ്മാനായിരുന്നു ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയുടെ എഎം ആരിഫാണ് മണ്ഡലത്തിൽ വിജയച്ചത്. സംഘടനയിലെ ഉൾപ്പോര് കൊണ്ടാണ് ഷാനിമോൾ ഉസ്മാൻ തോറ്റതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ഒരു വിഭാഗം നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ
ഷാനിമോൾ ഉസ്മാൻ ഇക്കാര്യത്തിൽ നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയം പാർട്ടി ഗൗരവമായി കാണണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിലെ എംപിയായിരുന്ന കെസി വേണുഗോപാൽ പ്രചാരണത്തിൽ നിന്നും വിട്ടുനിന്നത് തിരിച്ചടിയായെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഷാനിമോൾ ഉസ്മാനെ പോലും ഒഴിവാക്കി റോഡ് ഷോ നടത്തിയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭാ മണ്ഡലങ്ങളിൽ നേതൃമാറ്റം വേണമെന്നും മൂന്നംഗ സമിതി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കായിരുന്നുവെന്നും മുതിർന്ന നേതാക്കൾ വിട്ടു നിന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.