പതിനാറില്‍ 2 മാത്രം, കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നത് ആ കണക്ക്, തോല്‍വി മറന്ന് ഇറങ്ങി എ ഗ്രൂപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് ചുക്കാന്‍ പിടിച്ച് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസില്‍ നിര്‍ണായക സീറ്റിലെ തോല്‍വി ചര്‍ച്ച കൂടിയായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അതേസമയം സംവരണ സീറ്റുകളിലെ തോല്‍വി കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ത വണത്തേക്കാള്‍ ദയനീയ സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇത്തവണയുള്ളത്. ഹൈക്കമാന്‍ഡിനെതിരെ സ്ഥാനാര്‍ത്ഥി പ്രശ്‌നങ്ങള്‍ തിരിക്കാനും ഇതോടെ എ ഗ്രൂപ്പിന് സാധിക്കും.
സംവരണ സീറ്റുകള്‍
സംവരണ സീറ്റുകളില്‍ ഇത്തവണ യുഡിഎഫിനുണ്ടായത് വലിയ നഷ്ടമാണ്. ആകെയുള്ള 16 സംവരണ സീറ്റുകളില്‍ ജയിച്ചത് രണ്ടിടത്താണ്. നേതൃത്വം സംവരണ മണ്ഡലങ്ങളെ തീര്‍ത്തും അവഗണിച്ചു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുല്ലപ്പള്ളിക്കെതിരെയുള്ള വിമര്‍ശനവും അതാണ്. രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യത്തില്‍ പിഴച്ചിട്ടുണ്ട്. ആകെ 14 പട്ടികജാതി സംവരണ സീറ്റുകളും രണ്ട് പട്ടിക വര്‍ഗ സംവരണ സീറ്റുകളുമാണുള്ളത്.
ജയിച്ചവര്‍ ഇങ്ങനെ
16 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് ബത്തേരിയിലും വണ്ടൂരിലും മാത്രമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും വണ്ടൂരില്‍ എപി അനില്‍ കുമാറുമാണ് വിജയിച്ചത്. 2011ല്‍ യുഡിഎഫ് ജയിച്ചത് നാലെണ്ണത്തിലായിരുന്നു. ഇപ്പോഴുള്ള സീറ്റുകള്‍ക്ക് പുറമേ പികെ ജയലക്ഷ്മിയും വിപി സജീന്ദ്രനും വിജയിച്ചു. കഴിഞ്ഞ തവണ ഇതില്‍ ജയലക്ഷ്മി തോറ്റതോടെ മൂന്നായി കുറഞ്ഞു. ഇത്തവണ സജീന്ദ്രന്‍ തോറ്റതോടെ അത് രണ്ടായി കുറയുകയായിരുന്നു.
ഇടതുതരംഗം മാത്രമല്ല
ഇടതുതരംഗമെന്ന് മാത്രം പറഞ്ഞ് കോണ്‍ഗ്രസിന്റെ തോല്‍വിയെ ചെറുതാക്കാനാവില്ല. പാര്‍ട്ടിയുടെ വലിയ അവഗണന ഈ മണ്ഡലങ്ങള്‍ നേരിട്ടിരുന്നു. അത് തന്നെയാണ് തിരിച്ചടിക്ക് കാരണം. വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് പല മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടമാക്കിയത്. കുന്നത്തുന്നാട്ടില്‍ വിപി സജീന്ദ്രന്‍ തോറ്റത് വെറും 2715 വോട്ടിനാണ്. കുന്നത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എസ്പി സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍ തോറ്റത് 2790 വോട്ടിനാണ്. അടൂരിലും യൂത്ത് കോണ്‍ഗ്രസ് നേതാവായ എംജി കണ്ണന്‍ നേതൃത്വത്തിന്റെ പിടിപ്പുകേടിലാണ് തോറ്റത് 2962 വോട്ടിന് മാത്രമാണ്.
ധര്‍മജനെ തിരിഞ്ഞുനോക്കിയില്ല
ധര്‍മജന്റെ മണ്ഡലത്തിലേക്ക് ഒന്ന് തിരിഞ്ഞ് പോലും നേതാക്കള്‍ നോക്കിയില്ല. ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം ഏകപക്ഷീയമായിട്ടാണ് തീരുമാനിച്ചത്. വന്‍ തോല്‍വിയാണ് ഇവിടെ ധര്‍മജന്‍ ഏറ്റുവാങ്ങിയത്. ധര്‍മജന്‍ സിനിമാ താരമായത് കൊണ്ട് വോട്ട് വന്നോളും എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണ. കെ കരുണാകരന് ശേഷം കോണ്‍ഗ്രസില്‍ സംവരണ വിഭാഗങ്ങള്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് പരാതി. ഇതേ രീതി പോയാല്‍ മത്സരിക്കാന്‍ പോലും നേതാക്കളെ കിട്ടില്ലെന്നാണ് മുന്നറിയിപ്പ് കിട്ടി കഴിഞ്ഞു.
പ്രിയങ്ക പോലും വന്നില്ല
സ്വന്തം മണ്ഡലത്തിന്റെ ഭാഗമായ തരൂരിലെ പ്രചാരണത്തിന് എംപിയായ രമ്യ ഹരിദാസ് വരാന്‍ പോലും തയ്യാറായില്ല. കോങ്ങാട് ആണെങ്കില്‍ അനുകൂല സാഹചര്യമുണ്ടായിരുന്നു. പക്ഷേ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊളിഞ്ഞു. നാട്ടികയില്‍ പ്രിയങ്ക ഗാന്ധി വന്നില്ല. പ്രചാരണ പരിപാടി ആ വഴി കടന്നുപപോയിരുന്നു. എന്നാല്‍ നാട്ടികയില്‍ അവര്‍ ഇറങ്ങിയതുമില്ല, പ്രവര്‍ത്തകരെ വാഹനം നിര്‍ത്തി അഭിവാദ്യം ചെയ്തതുമില്ല. വൈക്കം പോലുള്ള മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ആവശ്യമായ പണം പോലും കിട്ടിയിരുന്നില്ല.
കോണ്‍ഗ്രസില്‍ ചര്‍ച്ച
ഈ സീറ്റുകള്‍ തോറ്റത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം അതൊക്കെ വിട്ട് മറ്റ് രണ്ട് നിര്‍ണായക സ്ഥാനം സ്വന്തമാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. എ ഗ്രൂപ്പ് പ്രതിപക്ഷ നേതാവ് സ്ഥാനം പിടിച്ചെടുക്കാനാണ് നീങ്ങുന്നത്. ഐ ഗ്രൂപ്പ് വിട്ടുകൊടുക്കില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഗ്രൂപ്പ് താല്‍പര്യം തോറ്റിട്ടും ഇവര്‍ വിടാന്‍ തയ്യാറല്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുന്നില്‍ നിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. രാഹുലിനെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയ്ക്ക് തുടരാന്‍ താല്‍പര്യമുണ്ട്.
ഫോക്കസ് രണ്ട് പേരില്‍
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം തന്നെയുണ്ടാവും. രണ്ട് പേരിലേക്ക് ഫോക്കസ് മുഴുവന്‍ നീളുന്നത്. കെ സുധാകരനും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മുരളീധരന്‍ ഒരു അടി മുന്നേ തന്നെ ഈ നീക്കം നടത്തിയിരുന്നു. രണ്ട് പേരും കെപിസിസി അധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള നീക്കത്തിലാണ്. പ്രതിപക്ഷ നേതൃപദവി എ ഗ്രൂപ്പിന് കിട്ടിയാല്‍ അധ്യക്ഷനായി സുധാകരനെയും എ ഗ്രൂപ്പ് പിന്തുണയ്ക്കും. എന്നാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ താനേ ഉണ്ടായിരുന്നുള്ളൂ എന്ന മുരളീധരന്റെ പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. തോറ്റിട്ടും കോണ്‍ഗ്രസില്‍ യാതൊന്നും മാറാന്‍ പോകുന്നില്ലെന്ന സൂചന കൂടിയാണ് ഇത് നല്‍കുന്നത്.