ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പഴയ കോണ്‍ഗ്രസിന്റെ നിഴല്‍ മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നിശ്ശേഷം തുടച്ച് നീക്കപ്പെട്ടു. കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് എത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയെ ആണ് ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് യുപിയില്‍ ഇക്കുറി നേരിട്ടത്. എന്നാല്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായില്ല. പാര്‍ട്ടി തോറ്റ് തുന്നം പാടിയെങ്കിലും പ്രിയങ്ക ഗാന്ധി സന്തോഷത്തിലാണ്. അതിനൊരു കാരണവുമുണ്ട്.
കോൺഗ്രസിന് അഭിമാന പോരാട്ടം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിച്ച് എംപിമാരായതോടെയാണ് ഉത്തര്‍ പ്രദേശിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ നേരിടേണ്ടി വന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു. ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ഈ ഉപതിരഞ്ഞെടുപ്പ് വെല്ലുവിളിയായിരുന്നു.
പഴയ കോൺഗ്രസിന്റെ നിഴൽ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 7 സീറ്റുകള്‍ മാത്രമായിരുന്നു. വോട്ട് 7 ശതമാനത്തോളം കുറയുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014ല്‍ രണ്ട് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 2019ല്‍ അത് ഒന്നായി കുറഞ്ഞു. അമേത്തിയില്‍ രാഹുല്‍ ഗാന്ധി തോറ്റപ്പോള്‍ സോണിയാ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചു.
11ൽ ഏഴും ബിജെപിക്ക്
പ്രിയങ്ക തരംഗമുണ്ടാകുമെന്ന് തോന്നിപ്പിച്ച തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് നാണക്കേട് മാത്രം ബാക്കിയായത്. 11 സീറ്റുകളിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സമ്പാദ്യം വട്ടപ്പൂജ്യമാണ്. 7 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ അപ്‌നാ ദളും ജയിച്ചു. മൂന്ന് സീറ്റില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും വിജയം കണ്ടു.
മൂന്ന് സീറ്റിൽ രണ്ടാമത്
ഗാംഗോഹ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചേക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നൊമാന്‍ മസൂദ് പരാജയം സമ്മതിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച മിക്ക സീറ്റുകളിലും നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ രണ്ടാമത് എത്താനായി എന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയേറ്റുന്നു.
വോട്ട് ശതമാനം ഉയർത്തി
മാത്രമല്ല ഇക്കുറി സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ട് ശതമാനം ഉയര്‍ത്താനായി എന്നതും കോണ്‍ഗ്രസിന് ആശ്വാസമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ഈ ചെറിയ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണ് എന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 6.25 ശതമാനം വോട്ടാണ് ഉത്തര്‍ പ്രദേശില്‍ ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 11.7 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രിയങ്ക സന്തോഷത്തിൽ
പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:'' ഉത്തര്‍ പ്രദേശില്‍ വോട്ട് ശതമാനം ഉയര്‍ന്നു എന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു ചെറിയ നേട്ടമാണ്. ഗംഗോഹ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയത്തോട് അടുക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് വോട്ടെണ്ണല്‍ കേന്ദ്രം വിട്ട് പോകാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണം''
|
ജനവിധി അട്ടിമറിച്ചു
ട്വിറ്ററിലും പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തിരമറി നടത്തി എന്നാണ് പ്രിയങ്കയുടെ ആരോപണം. ''വിജയിക്കുമായിരുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കുന്നിടത്തോളമുണ്ട് ബിജെപിയുടെ അസഹിഷ്ണുത''. ഒരു മന്ത്രി ജനവിധി തിരുത്താനായി 5 തവണ ജില്ലാ മജിസ്‌ട്രേറ്റിനെ വിളിച്ചുവെന്നും ലീഡ് കുറപ്പിച്ചുവെന്നും പ്രിയങ്ക ആരോപിച്ചു. ജനാധിപത്യത്തിന് ഇത് അപമാനമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പ്രതിഷേധിച്ച് കോൺഗ്രസ്
ഗംഗോഹില്‍ ബിജെപി ഫലം അട്ടിമറിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. 5362 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിനെ ബിജെപി സ്ഥാനാര്‍ത്ഥിയായ കിരാത് സിംഗ് ഗംഗോഹ് മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിന്റെ നോമാന്‍ മസൂദ് അവസാന റൗണ്ടുകളില്‍ പിറകോട്ട് പോവുകയായിരുന്നു. ആരോപണം തളളിയ ബിജെപി ജനങ്ങള്‍ കോണ്‍ഗ്രസിനെ തളളിക്കളഞ്ഞിരിക്കുകയാണെന്ന് പ്രതികരിച്ചു.
നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെ