സിപിഎം കോട്ടകൾ തകർക്കാൻ കോൺഗ്രസിന് നൂതന പദ്ധതി, ഇതും രാഹുൽ ഗാന്ധിയുടെ തന്ത്രം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുകയാണ്. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ജയങ്ങളും പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളിലെ മുന്‍തൂക്കവും രാജ്യവ്യാപകമായി കോണ്‍ഗ്രസിന് വലിയ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്.
കേരളത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്. രാഹുലിന്റെ വരവോടെ തെരഞ്ഞെടുപ്പിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണ സജ്ജരാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് പതിവില്‍ നിന്നും വ്യത്യസ്തമായ പ്ലാന്‍ ആണുളളത്.

മത്സരം തീപാറും
ബിജെപി കൂടി മത്സരരംഗത്ത് സജീവമായതോടെ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ തീപാറുന്നതാവും എന്നതില്‍ സംശയമൊന്നുമില്ല. ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പുറത്ത് വന്നിട്ടുളള രണ്ട് സര്‍വ്വേകള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഉടക്കി നില്‍ക്കുന്നത് കോണ്‍ഗ്രസിന് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുഡിഎഫിന് നേട്ടം
യുഡിഎഫിന് 20ല്‍ 16 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയില്‍ രണ്ട് സീറ്റുകളില്‍ മാത്രമേ ഉറച്ച പ്രതീക്ഷയുളളൂ എന്നാണ് പറയുന്നത്. രാജ്യമെങ്ങും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോകാനാവില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്.

കാൽ നൂറ്റാണ്ട് കാലത്തെ തോൽവി
ഇത്തവണ ഓരോ സീറ്റും അതീവ നിര്‍ണായകമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിച്ചിട്ടില്ലാത്ത സീറ്റുകളിലേക്ക് ഇത്തവണ പാര്‍ട്ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നത്.

മൂന്നിടത്ത് അട്ടിമറി പ്രതീക്ഷ
ഈ സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ സ്ഥിരം തന്ത്രങ്ങള്‍ മതിയാകില്ല എന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. മൂന്ന് സീറ്റുകളിലും ശക്തരായ സിപിഎം നേതാക്കളാണ്. ആറ്റിങ്ങലില്‍ എ സമ്പത്തും പാലക്കാട് എംബി രാജേഷും ആലത്തൂരില്‍ പികെ ബിജുവുമാണ്. ഈ മൂന്ന് സീറ്റുകളിലും ഇത്തവണ അട്ടിമറിയാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

പാർട്ടി വോട്ടുകൾക്കപ്പുറം
സിപിഎം കോട്ടകള്‍ അട്ടിമറിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മത്സരരംഗത്ത് ഇറങ്ങുന്നത് കൊണ്ട് സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ സീറ്റുകളിലേക്ക് വിവിധ രംഗങ്ങളിലെ പ്രമുഖരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുളള പിന്തുണയാണ് ഈ നീക്കം വഴി ലക്ഷ്യമിടുന്നത്.

ആറ്റിങ്ങലില്‍ ബിജു പ്രഭാകര്‍
പൊതുസമ്മതരെ ഇത്തരം സീറ്റുകളില്‍ പരിഗണിക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശവും കോണ്‍ഗ്രസ് പദ്ധതിക്ക് പിന്നിലുണ്ട്. ആറ്റിങ്ങലില്‍ ബിജു പ്രഭാകര്‍ ഐഎഎസിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനായ ബിജു പ്രഭാകര്‍ മികച്ച ഉദ്യോഗസ്ഥനെന്ന് പേര് കേട്ട വ്യക്തിയാണ്.

വേണു രാജാമണി പാലക്കാട്
സിറ്റിംങ് എംഎല്‍എയായാ അടൂര്‍ പ്രകാശിന്റെ പേരും ആറ്റിങ്ങലില്‍ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി കൂടിയായ വേണു രാജാമണിയെ ആണ് പാലക്കാടേക്ക് കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നത്. എറണാകുളം മഹാരാജാസിലും ജെഎന്‍യുവിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വേണു രാജാമണി.

ഐഎം വിജയനും പരിഗണനയിൽ
പാലക്കാട് ഡിസിസി പ്രസിഡണ്ടായ വികെ ശ്രീകണ്ഠന്‍ നായരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആലത്തൂരില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയനെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നതായി വാര്‍ത്തയുണ്ട്. നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാണ് ഐഎം വിജയന്‍ മത്സരിച്ചേക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications