ഉമ്മൻചാണ്ടിക്ക് പുതിയ പദവി? കോൺഗ്രസിൽ നിർണായക മാറ്റങ്ങൾ, ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിൽ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നുളള തര്‍ക്കവും അടക്കം തലവേദനയാവുകയാണ്. കൂടാതെ ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നുളള പ്രതീതി നിലനില്ക്കുന്നതും കോണ്‍ഗ്രസിന് കാര്യങ്ങള്‍ കഠിനമാക്കുന്നു.
അതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡുമായി നിര്‍ണായക ചര്‍ച്ച നടത്താനിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ സംസ്ഥാനത്തെ നേതൃമാറ്റം അടക്കമുളള വിഷയങ്ങളില്‍ ഉടനെ തന്നെ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
പുതിയ ആയുധങ്ങള്‍ കണ്ടെത്തണം
സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങള്‍ ഉയര്‍ന്നത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഒറ്റക്കെട്ടായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടണം എന്ന് നേതാക്കള്‍ പറയുമ്പോഴും ഗ്രൂപ്പ് കളികള്‍ എക്കാലത്തേയും പോലെ കോണ്‍ഗ്രസിന് കുരുക്കാവുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.
ഹൈക്കമാന്‍ഡുമായി ചര്‍ച്ച
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പളളി രാമചന്ദ്രന് എന്നീ നേതാക്കളാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് രാഹുല്‍ ഗാന്ധിയുമായുളള കേരള നേതാക്കളുടെ കൂടിക്കാഴ്ച നടക്കുക.
ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങൾ ചർച്ച
കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇക്കുറി പുതിയ മാനദണ്ഡങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നതാണ് അതിലൊന്ന്. മാത്രമല്ല രണ്ട് തവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇക്കുറി ടിക്കറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.
ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംസ്ഥാന നേതൃനിരയില്‍ ഇല്ലാത്ത ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കുന്നത് സംബന്ധിച്ചും ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായേക്കും. ഉമ്മന്‍ ചാണ്ടിയെ പ്രചാരണ സമിതി തലവനാക്കണം എന്നുളള ആവശ്യം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി മുറവിളി
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കാണ് ഇത്തവണ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുളള അവസരം ലഭിക്കേണ്ടത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയുളള മുറവിളികള്‍ ശക്തമാവുകയാണ്. ജനകീയ നേതാവെന്ന പ്രതിച്ഛായയുളള ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ മാത്രമേ യുഡിഎഫിന് വിജയസാധ്യതയുളളൂ എന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നത്.
ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണം
ഗ്രൂപ്പ് ഭിന്നതകള്‍ മാറ്റി വെച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണം എന്നാണ് ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ജനപിന്തുണയും വിജയസാധ്യതയും മാത്രം കണക്കിലെടുത്ത് വേണം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനെന്നും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കണം എന്നും ഹൈക്കമാന്‍ഡ് കേരള നേതാക്കളോട് ആവശ്യപ്പെട്ടേക്കും. മാത്രമല്ല കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സമുദായങ്ങളുടെ പിന്തുണയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടേക്കും
ഡിസിസികളിലെ അഴിച്ച് പണി
ഡിസിസികളിലെ അഴിച്ച് പണി സംബന്ധിച്ചും ഇന്നത്തെ കൂടിക്കാഴ്ചയില്‍ തീരുമാനമായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പല ജില്ലകളിലും നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയര്‍ന്നിരുന്നു. വോട്ട് കച്ചവടം അടക്കമുളള ആരോപണങ്ങള്‍ പല ജില്ലാ നേതൃത്വങ്ങള്‍ക്കും എതിരെ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ചില ഡിസിസികള്‍ പുനസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.
Recommended Video
എ, ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ എതിര്‍പ്പ്
താരിഖ് അന്‍വര്‍ അടുത്തിടെ കേരള സന്ദര്‍ശിക്കുകയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതും നേതാക്കള്‍ ഇന്ന് ചര്‍ച്ച ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ജില്ലാ അധ്യക്ഷന്മാരെ മാറ്റണം എന്നാണ് താരിഖ് അന്‍വര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അതേസമയം ഡിസിസി പുനസംഘടിപ്പിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചേക്കും.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ