ഉപതിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് സിക്സർ അടിക്കും, കോൺഗ്രസിനെ അടിമുടി പൊളിക്കുന്നു!
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം കോണ്‍ഗ്രസിനെ കൈവിട്ടുവെങ്കിലും കേരളം രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് ആകെയുളള 20 സീറ്റുകളില്‍ 19 സീറ്റും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കേരളം നല്‍കി. ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നിലുളളത്.
ബിജെപിയോടുളള എതിര്‍പ്പും രാഹുല്‍ ഗാന്ധി ഫാക്ടറുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ സഹായകരമായിട്ടുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാവര്‍ത്തിക്കണമെന്നില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് പാര്‍ട്ടിയില്‍ അഴിച്ച് പണിക്ക് കളമൊരുങ്ങുകയാണ്.
കെപിസിസി അഴിച്ച് പണി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റതോടെ രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജി വെച്ചു. പിന്നാലെ പല നേതാക്കളും രാജിയുടെ വഴിയിലാണ്. ശേഷം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ ഉടച്ച് വാര്‍ക്കാനുളള പദ്ധതിയാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സിലുളളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ച് പണിയെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ഒരാൾക്ക് ഒരു പദവി
ഒരാള്‍ രണ്ട് പദവി വഹിക്കുന്ന പതിവ് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എംപിമാരേയും എംഎല്‍എമാരേയും പാര്‍ട്ടിയിലെ ഭാരവാഹികള്‍ കൂടിയാക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി ആലോചിക്കുന്നുണ്ട്. മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡണ്ടാക്കിയപ്പോള്‍ നിയമിച്ച വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്കടക്കം ഇതോടെ പദവി തെറിച്ചേക്കും.
ജനപ്രതിനിധികൾ മാറും
കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍. എന്നാല്‍ ഇവര്‍ രണ്ട് പേരും ഇക്കുറി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇവരെ മാറ്റുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മാത്രമല്ല രണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ എന്നത് കൂട്ടി നാല് എന്നാക്കാനും കെപിസിസി നേതൃത്വം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനി ജംബോ സമിതി വേണ്ട
കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പദവിക്ക് വേണ്ടി അടി പതിവാണ്. കെപിസിസി അഴിച്ച് പണിയുമ്പോള്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി വിലപേശലുകള്‍ നടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇനി ജംബോ സമിതി വേണ്ട എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്നെടുത്തിരിക്കുന്ന തീരുമാനം. എത്ര ഭാരവാഹികള്‍ വേണം എന്നത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
രാഹുലിന്റെ രാജി ബാധിക്കില്ല
തൃശൂര്‍, പാലക്കാട് ഡിസിസി പ്രസിഡണ്ടുമാര്‍ എംപിമാര്‍ ആയതോടെ അവിടേക്ക് പുതിയ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. കൂടാതെ ബെന്നി ബെഹനാനും എംപി ആയതോടെ പുതിയ യുഡിഎഫ് കണ്‍വീനറേയും കണ്ടെത്തണം. രാഹുല്‍ ഗാന്ധിയുടെ രാജിയും ദേശീയ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും കെപിസിസി പുനസംഘടനയെ ബാധിക്കില്ല എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. മാത്രമല്ല വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സിക്‌സര്‍ അടിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.
അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട