'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ
തിരുവനന്തപുരം: കെപിസിസി പുനസംഘടന അടക്കമുളള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ പുകയുന്ന അതൃപ്തി ദിനംപ്രതി ശക്തമാകുകയാണ്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും കെപിസിസി പ്രചരണ സമിതി അധ്യക്ഷ പദവിയില്‍ നിന്ന് മുരളീധരനും രാജി വെച്ചത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഭാഗമായിട്ടായിരുന്നു.
മുരളീധരന് അടക്കമുളള നേതാക്കള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി പരസ്യമായ പോരിലേക്ക് തന്നെ നീങ്ങിക്കഴിഞ്ഞു. എംപിമാരില്‍ ചിലര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹവും പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്നു. അതിനിടെ ബെന്നി ബെഹനാന് അടക്കമുളളവര്‍ക്കെതിരെ അജയ് തറയില്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയും കേരളത്തില്‍ അനുകൂല സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹം തുടങ്ങിയത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുന്നു.
ഗ്രൂപ്പ് നേതാക്കളുടെ മാത്രം താല്പര്യം
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡും ഈ വിഷയത്തില്‍ മുല്ലപ്പളളിക്കൊപ്പമുണ്ട്. കെപിസിസി പുനസംഘടനയില്‍ ഗ്രൂപ്പ് നേതാക്കളുടെ മാത്രം താല്പര്യമാണ് മുല്ലപ്പളളി പരിഗണിക്കുന്നത് എന്നാണ് മുരളീധരന് അടക്കമുളളവര്‍ ആരോപിക്കുന്നത്. മുരളീധരന്റെയും ബെന്നി ബെഹനാന്റെയും നാടകീയമായ രാജികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തളളി വിട്ടത്.
രാജി പ്രഖ്യാപിച്ചത് ശരിയായില്ല
പാര്‍ട്ടിക്കുളളിലെ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് അജയ് തറയ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബെന്നി ബെഹനാന് പത്രസമ്മേളനം നടത്തി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി പ്രഖ്യാപിച്ചത് ശരിയായില്ല എന്നാണ് അജയ് തറയില്‍ പ്രതികരിച്ചിരിക്കുന്നത്. ഇടത് പക്ഷ സര്‍ക്കാരിനെതിരെ ശക്തമായി വന്ന മാധ്യമ ശ്രദ്ധ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനത്തോടെ ആണെന്നും അജയ് തറയില്‍ കുറ്റപ്പെടുത്തുന്നു.
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി
ഇവര്‍ക്കൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയത് കൊണ്ടാണല്ലോ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയത്. ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ലാത്ത വിറക് വെട്ടികളും വെള്ളം കോരികളും ആയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവേദന വര്‍ധിപ്പിച്ച് കൊണ്ട് സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഇവരെല്ലാം ഇങ്ങനെ ചെയ്യുന്നത്. ഇത് ഈ പാര്‍ട്ടിയോട് ചെയ്യുന്ന വഞ്ചനയാണ് എന്നും അജയ് തറയില്‍ പ്രതികരിച്ചു.
പൂതി കയ്യില്‍ വെച്ചാ മതി
ഏതെങ്കിലും എംപിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന മോഹം ഉണ്ടെങ്കില്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് നടത്തതക്ക രീതിയില്‍ അവര്‍ രാജി വെച്ചാല്‍ വേണ്ട രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും. അല്ലാതെ പാര്‍ലമെന്റ് മെമ്പറായിരുന്ന് കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി എന്നും അജയ് തറയില്‍ കുറിച്ചു.
മന്ത്രിസ്ഥാനം മുന്നില്‍ കണ്ട്
സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയേല്‍ക്കും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ പ്രതീക്ഷ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ മന്ത്രിസ്ഥാനം മുന്നില്‍ കണ്ടാണ് പല എംപിമാരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യപ്പെടുന്നത്. ടിഎന്‍ പ്രതാപനും കെ സുധാകരനും അടൂര്‍ പ്രകാശും അടക്കമുളള എംപിമാര്‍ ഈ കണക്ക് കൂട്ടലുളളവരാണ്.
നിയമസഭയിലേക്ക് മത്സരിപ്പിക്കരുത്
എന്നാൽ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത് എന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പളളി രാമചന്ദ്രന് ആവശ്യപ്പെട്ടിരിക്കുകയാണ്. എംപിമാര്‍ തിരിച്ച് വന്ന് മത്സരിക്കേണ്ട അടിയന്തര സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്നാണ് മുല്ലപ്പളളി അറിയിച്ചിരിക്കുന്നത്. മാത്രമല്ല എംപിമാരായ നേതാക്കളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചതല്ലെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടുന്നു.
Recommended Video