സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ് വിട്ടാൽ എപി അബ്ദുളളക്കുട്ടി മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി?
കണ്ണൂര്‍: മോദി സ്തുതിയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് കോണ്‍ഗ്രസില്‍ എത്തിയ എപി അബ്ദുളളക്കുട്ടി ബിജെപിയില്‍ പുതിയ മേച്ചില്‍പ്പുറം തേടുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ബിജെപി വന്‍ വിജയം നേടുകയും ചെയ്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോദിയെ പുകഴ്ത്തി അബ്ദുളളക്കുട്ടി വീണ്ടും രംഗത്ത് എത്തിയിരുന്നു.
രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ബിജെപി നേതാക്കളുമായി അബ്ദുളളക്കുട്ടി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടാതെ അബ്ദുളളക്കുട്ടിയുടെ നീക്കം കര്‍ണാടക ബിജെപിയില്‍ ചേരുന്നതിനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോദി സ്തുതി മറന്നിട്ടില്ല
സിപിഎം നേതാവായിരിക്കേ മോദി വികസന മാതൃകയെ പുകഴ്ത്തിയതിനാണ് അബ്ദുളളക്കുട്ടിക്ക് പുറത്ത് പോകേണ്ടി വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയെങ്കിലും അബ്ദുളളക്കുട്ടി മോദി സ്തുതി മറന്നിട്ടില്ല. മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മോദിയെ ഗാന്ധീയനാക്കി അവതരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി അബ്ദുളളക്കുട്ടി രംഗത്ത് വന്നത്.

സ്വാഗതം ചെയ്ത് ബിജെപി
നിലവില്‍ കോണ്‍ഗ്രസില്‍ അവസരങ്ങളൊന്നും ഇല്ലാതെ ഇരിക്കുകയാണ് അബ്ദുളളക്കുട്ടി. അതുകൊണ്ട് തന്നെ ഈ സഹചര്യത്തിലെ മോദി സ്തുതി ഒന്നും കാണാതെ ആകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി നേതൃത്വമാകട്ടെ അബ്ദുളളക്കുട്ടിയെ സ്വാഗതം ചെയ്ത് രംഗത്തും എത്തി.

കലിപ്പിൽ കോൺഗ്രസ്
ഇതോടെ കോണ്‍ഗ്രസിന് അകത്തും പുറത്തും അബ്ദുളളക്കുട്ടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. അബ്ദുളളക്കുട്ടിയുടെ മോദി സ്തുതി അദ്ദേഹം പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് എന്നാണ് വിഎം സുധീരന്റെ പ്രതികരണം. അബ്ദുളളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പത്രം വീക്ഷണവും രംഗത്ത് എത്തിയിരിക്കുന്നു.

അനൗപചാരിക ചര്‍ച്ചകള്‍
കണ്ണൂര്‍ ഡിസിസി അബ്ദുളളക്കുട്ടിക്കെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. അബ്ദുളളക്കുട്ടിയോട് വിശദീകരണം തേടിയ ശേഷം പാര്‍ട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കും. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കളുമായി അബ്ദുളളക്കുട്ടി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കർണാടക ബിജെപിയിലേക്കോ
കോണ്‍ഗ്രസിന് പുറത്തേക്ക് പോകാന്‍ തന്നെയാണ് അബ്ദുളളക്കുട്ടിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരുകയാണ് എങ്കില്‍ അബ്ദുളളക്കുട്ടി കര്‍ണാടക ബിജെപിയില്‍ ചേര്‍ന്നാവും പ്രവര്‍ത്തിക്കുക എന്നും സൂചനകളുണ്ട്. മംഗളൂരുവിലേക്ക് അബ്ദുളളക്കുട്ടി താമസം മാറിയിരുന്നു.

ഇടഞ്ഞ് കണ്ണൂർ ഡിസിസി
ഇത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് ലോക്‌സഭാംഗമായ നേതാവുമായി അബ്ദുളളക്കുട്ടി ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. ഇക്കാര്യം കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്.

റോഷന്‍ ബെയ്ഗിനൊപ്പമോ
കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആര്‍ റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ട്. അങ്ങനെ വരികയാണ് എങ്കില്‍ റോഷന്‍ ബെയ്ഗിന് ഒപ്പം ബിജെപിയില്‍ ചേരുക എന്നതാണ് അബ്ദുളളക്കുട്ടി ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അബ്ദുളളക്കുട്ടി പോയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

നേട്ടമാകുമെന്ന് ബിജെപി
നിലവില്‍ അബ്ദുളളക്കുട്ടി കോണ്‍ഗ്രസില്‍ പദവികളൊന്നും വഹിക്കുന്നില്ല. ബിജെപിയില്‍ പോയാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും കൂടെ പോകാനുണ്ടാകില്ല എന്നും നേതൃത്വം കണക്ക് കൂട്ടുന്നു. അതേസമയം അബ്ദുളളക്കുട്ടി തങ്ങള്‍ക്കൊപ്പം വരുന്നത് നേട്ടമാകും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

മഞ്ചേശ്വരത്ത് ആര്
പാര്‍ട്ടിക്ക് മതേതര മുഖമുണ്ടാക്കാന്‍ അബ്ദുളളക്കുട്ടിയുടെ സാന്നിധ്യം സഹായിക്കുമെന്ന് ബിജെപി കരുതുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ അബ്ദുളളക്കുട്ടിയെ മത്സരിപ്പിക്കാനും ബിജെപി തയ്യാറായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലീം വോട്ടുകള്‍ക്ക് വന്‍ സ്വാധീനമുളള മണ്ഡലമാണ് മഞ്ചേശ്വരം.

പ്രതികരണവുമായി അബ്ദുളളക്കുട്ടി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്ന് പരാജയപ്പെട്ടത്. അബ്ദുളളക്കുട്ടി വന്നാല്‍ വിജയം ഉറപ്പിക്കാമെന്ന് ബിജെപി കരുതുന്നു. അതേസമയം ബിജെപിയിലേക്ക് പോകും എന്നുളള വാര്‍ത്തകള്‍ തളളിക്കളഞ്ഞ് അബ്ദുളളക്കുട്ടി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയില്‍ ചേരുന്നത് സ്വപ്‌നത്തില്‍ പോലും ആലോചിച്ചിട്ടില്ലെന്ന് അബ്ദുളളക്കുട്ടി പ്രതികരിച്ചു.












Click it and Unblock the Notifications