കുഞ്ഞാലിയെ വെടിവച്ച് കൊന്നത് ഞാനല്ല, ഗോപാലനാണ്; ആര്യാടന് മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വിവാദമായ കുഞ്ഞാലി വധകേസില്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് രംഗത്ത്. കേസില്‍ ഒന്നാം പ്രതിയും പിന്നീട് കോടതി വെറുതെ വിട്ടയക്കപ്പെട്ടയാളുമാണ് ആര്യാടന് മുഹമ്മദ്. കുഞ്ഞാലിയെ കൊന്നത് താന്‍ അല്ല, ആ കേസില്‍ താന്‍ നിരപരാധിയാണെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു.
ആരാണ് കൊലപ്പെടുത്തിയതെന്ന കാര്യവും ആര്യാടന് വെളിപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലനാണ് അന്ന് കുഞ്ഞാലിയെ വെടിവച്ച് കൊന്നത്. ഗോപാലന് പിന്നീട് കുത്തേറ്റ് മരി്ചു. അന്ന് ഗോപാലന് നല്കിയ മരണമൊഴി കൂടി പരിഗണിച്ചാണ് തന്നെ കുഞ്ഞാലി വധകേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതെന്ന് ആര്യാടന് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
കുഞ്ഞാലിയെ വെടിവച്ചത്
കുഞ്ഞാലി മരിക്കുന്ന അന്ന് രാവിലെ മുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് ഞാന്‍ ഓഫീസില്‍ എത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പുറത്ത് സംഘടിച്ച് തുടങ്ങി. ഓഫീസിന്റെ കോണിപ്പടിക്ക് സമീപം ഒരു സംഘം നിലയുറപ്പിച്ചിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഓഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സംഘത്തിലുണ്ടായിരുന്ന ഒരാളാണ് വെടിവച്ചത്. തോക്കുമായി അങ്ങനെ ഒരു സംഘം അവിടെ ഉണ്ടാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നീടാണ് ചുള്ളിയോട്ടെ പഞ്ചായത്തിങ്കല് ഗോപാലന് എന്നയാളാണ് വെടിവച്ചതെന്ന് മനസിലാക്കിയത്.
പ്രത്യേക വിരോദം
അന്ന് ഗോപാലന് ഞങ്ങളുടെ പ്രവര്‍ത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായിരുന്നു ഗോപാലന്. ഒരിക്കല്‍ റോഡില്‍വച്ച് ഗോപാലനും കുഞ്ഞാലിയും തമ്മില്‍ എന്തോ വാക്കുതര്‍ക്കമുണ്ടായിരുന്നു. ട്രാക്ടര്‍ ഓടിച്ചുപോകുമ്പോള്‍ കുഞ്ഞാലിയുടെ ജീപ്പില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അത്. അന്ന് കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. എല്ലാ നാട്ടുകാരും ആ സംഭവത്തിന് സാക്ഷിയായിരുന്നു. ഈ വിരോധം ഗോപാലന്റെ മനസിലുണ്ടായിരുന്നു. കോണിപ്പടിയ്ക്ക് സമീപത്ത് നിന്ന് വെടിവച്ച ഗോപാലനും സംഘവും കെട്ടിടത്തിന്റെ പുറകുവശത്തെ വയലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതാണ് അന്ന് സംഭവിച്ചത്.
കുഞ്ഞാലിയുടെ മരണമൊഴി
വെടിയേറ്റ കുഞ്ഞാലി നല്കിയ മരണമൊഴിയില്‍ താനാണ് വെടിവച്ചതെന്ന് പറഞ്ഞിട്ടുണ്ട്. കാരണം കമ്മ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയില്‍ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് കേസിലെ ഒന്നാം പ്രതി എന്നെയാക്കി. അന്ന് ഓഫീസില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ആരുടെ കൈയിലും ആയുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന ഞങ്ങള്‍ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ പാര്‍ട്ടി ഓഫിസിലെത്തിയ കെട്ടിടഉടമയും ഒരു അധ്യാപകനും ഞങ്ങളോടൊപ്പം കേസില്‍ പ്രതികളായി.
കോടതി വെറുതെവിട്ടത്
അന്ന് വെടിയേറ്റ കുഞ്ഞാലി ഹെഡ് കോണ്‍സ്റ്റബിള്‍ കുഞ്ഞമ്പുനായര്‍ക്ക് നല്കിയ മൊഴിയിലാണ് എനിക്കെതിരായ ശക്തമായ തെളിവുണ്ടായിരുന്നത്. മഞ്ചേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ഇത് തന്നെ ആവര്‍ത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ മൊഴിയെടുക്കാന്‍ കുന്ദമംഗലം മജിസ്ട്രേറ്റ് വന്നപ്പോള്‍ അബോധവാസ്ഥയിലായതിനാല് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. പിന്നീട് കേസില്‍ വഴതിത്തിരിവായത് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ നല്കിയ ഉപദേശമാണ്.
വാദം ശരിവച്ചു
വെടിയേറ്റ കുഞ്ഞാലിക്ക് ശക്തമായ തോതില്‍ മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നതായി ആശുപത്രി കേസ് ഷീറ്റില്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും മരുന്ന് കുത്തിവച്ചാല്‍ പൊലീസിനോ ഡോക്ടര്‍ക്കോ മൊഴി നല്കാന് കഴിയില്ലെന്ന്ായിരുന്നു ഡോക്ടറുടെ ഉപദേശം. ഇക്കാര്യം വക്കീല്‍ കോടതിയെ അറിയിച്ചു. വക്കീലിന്റെ വാദം കോടതി ശരിവച്ചു. കൂടാതെ ഞങ്ങളുടെ ദേഹത്ത് നിന്നോ ഓഫീസില്‍ നിന്നോ തോക്ക് കണ്ടെടുക്കാന്‍ സാധിച്ചില്ല. അങ്ങനെ 1970 ഏപ്രില്‍ 16ന് കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു.
ഭീഷണി
ഞാനല്ല കുഞ്ഞാലിയെ വെടിവച്ചതെന്ന് അവരുടെ നേതാക്കള്‍ക്ക് നന്നായി അറിയാമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഞാനായിരുന്നു അവരുടെ മുഖ്യഎതിരാളി. അതുകൊണ്ട് എന്നെ മുഖ്യപ്രതിയാക്കി. ജയില്‍ മോചിതനായ ശേഷം ഭീഷണിയോ വധഭീഷണിയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജയില്‍ മോചിതനായി ഞാന്‍ തിരിച്ചുവരുമ്പോഴേക്കും ഗോപാലന് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി മാറികഴിഞ്ഞിരുന്നു. ഗോപാലനാണ് കുഞ്ഞാലിയെ വെടിവച്ചതെന്ന് അന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു.
ഫ്ളോയിഡിന് പിന്നാലെ ബ്രൂക്സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു
കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾ