'ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ'
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ഏറ്റുപറയുന്ന സിനിമാകാര്‍ക്ക് കപട രാജ്യസ്നേഹമാണ് ഉള്ളതെന്നായിരുന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
ജാര്‍ഖണ്ഡ് വെറും സാമ്പിള്‍... ബിജെപിക്ക് ഇനി പരീക്ഷണ കാലം, അമിത് ഷായില്ലാതെ ഗോദയിലേക്ക്
കുമ്മനത്തില്‍ നിന്ന് ഒരുപടികൂടി കടന്ന് ഇന്‍കംടാക്സ് വകുപ്പിനെ മുന്നില്‍ നിര്‍ത്തിയുള്ള ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നടത്തിയത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തുമ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്ന് പറയരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല. വിശദാംശങ്ങള്‍ ഇങ്ങനെ..
സുരേഷ് ഗോപിയോട് പറയൂ
ബിജെപിയുടെ രാജ്യസഭാ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപിയോട് ആദ്യം നികുതിപ്പണം അടയ്ക്കാന്‍ പറയൂ എന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാല സന്ദീപ് വാര്യര്‍ക്ക് നല്‍കിയ മറുപടി. 'താരങ്ങളെ വിരട്ടുന്നോ' എന്ന വിഷയത്തിലുള്ള മാതൃഭൂമി ന്യൂസ് ചര്‍ച്ചയിലായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം.
രാജ്യം ഭരിക്കുന്നത് മോദിയാണല്ലോ
'2014 മുതല്‍ ഈ 2019 അവസാനം വരെ രാജ്യം ഭരിക്കുന്നത് മോദിയാണല്ലോ, ഇദ്ദേഹം ഈ പ്രസ്താവന വാട്സാപ്പിലും ഫേസ്ബുക്കിലും ഇടുന്നതിന് പകരം അദ്ദേഹം ഒരു കത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും സിബിഐക്കും കൊടുക്കട്ടെ. പ്രതിപക്ഷ നേതാവിന് മാത്രമല്ലല്ലോ സന്ദീപ് വാര്യര്‍ക്കും ആകാമല്ലോ'-ജ്യോതികുമാര്‍ ചാമക്കാല പറയുന്നു.
കേരളത്തിന് ലഭിക്കേണ്ട നികുതിപ്പണം
എന്തുകൊണ്ട് ഇത്തരം ഒരു കത്ത് കൊണ്ടുക്കുന്നില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ എത്ര കേസ് സിനിമാ നടന്‍മാര്‍ക്കെതിരെ കൊടുത്തിട്ടുണ്ട്? എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്? സന്ദീപ് വാര്യര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങളുടെ എംപി സുരേഷ് ഗോപിയോട് കേരളത്തിന് ലഭിക്കേണ്ട നികുതിപ്പണം അടയ്ക്കാന്‍ പറയുവെന്നും ചാമക്കാല പറയുന്നു.
എന്നിട്ട് മതി ഗുണദോഷം
വ്യാജരജിസ്ട്രേഷന്‍ നടത്തി പോണ്ടിച്ചേരിയില്‍ നിന്ന് വണ്ടി കൊണ്ടുവന്നതിന്‍റെ പേരില്‍ നിങ്ങളുടെ എംപിക്കെതിരെ ഇന്നും കേസ് നിലനില്‍ക്കുകയാണ്. ആ പൈസ ഒന്ന് അടയ്ക്കാന്‍ ആദ്യം പറയൂ. എന്നിട്ട് ഈ പറയുന്ന ഗുണദോഷങ്ങളും ഉപദേശങ്ങളുമായി വരുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് പറയാനുള്ളത്.
നിങ്ങള്‍ ആരാണ്
ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ ആരാണ്. എനിക്കോ നിങ്ങള്‍ക്കോ ഭീഷണിപ്പെടുത്താന്‍ എന്താണ് അവകശാമുള്ളത്? ഒരു അവകാശവും ഇല്ല. അവകാശമുണ്ടെന്നൊക്കെ ധരിച്ചു കളയരുത്. ബിജെപിക്കാരനായത് കൊണ്ട് ആരേയും ഭീഷണിപ്പെടുത്തി കളയാമെന്ന് സന്ദീപ് വാര്യര്‍ ധരിച്ചു കളയരുത്.
കള്ളപ്പണം ഇല്ലാലോ
നവംബര്‍ 8 2016 ന് ശേഷം ഇവിടെ കള്ളപ്പണം ഇല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും പരിഹാസത്തോടെ ജ്യോതികുമാര്‍ പറയുന്നു. പിന്നെ എങ്ങനെയാണ് സിനിമാ മേഖലയില്‍ കള്ളപ്പണം ഉണ്ടെന്ന് സന്ദീപ് വാര്യര്‍ പറയുന്നത്. നവംബര്‍ 8 ലെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കിയെന്ന് അവര്‍ തന്നെയാണ് പറയുന്നത്. പിന്നെ എങ്ങനെയാണ് സിനിമാ മേഖലയില്‍ കള്ളപ്പണം ഉണ്ടാകുകയെന്നും കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു.
കേസ്
പോണ്ടിച്ചേരിയില്‍ വിലാസത്തില്‍ രണ്ട് ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിനായിരുന്നു സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ കുറ്റപത്രം തയ്യാറാക്കിയിരുന്നത്. സുരേഷ്‌ഗോപിയുടെ 60-80 ലക്ഷം രൂപയുടെ കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതിലൂടെ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
കുറ്റപത്രം
നികുതി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് രണ്ട് വർഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അനുമതി നൽകുകയായിരുന്നു.
വീഡിയോ
മാതൃഭൂമി ചര്‍ച്ചയില്‍ ജ്യോതികുമാര്‍ സംസാരിക്കുന്നു
ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് പിന്തുണയുമായി മറ്റൊരു കക്ഷി കൂടി; അംഗബലം 47 ല്‍ നിന്ന് 50 ലേക്ക്
'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്'