'മുഖ്യമന്ത്രിയും സ്പീക്കറും പഠിച്ചത് ഒരേ സ്കൂളിലാണോ', ട്രോളി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതിയും ധൂർത്തും അടക്കമുളള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് സ്പീക്കർക്കെതിരെ ജ്യോതികുമാർ ചാമക്കാല രംഗത്ത് വന്നിരിക്കുന്നത്. സ്പീക്കറെ വേദനിപ്പിക്കുന്ന പ്രതിപക്ഷ നേതാവിനോട് ദൈവം ചോദിക്കും പോലും എന്ന് ചാമക്കാല പരിഹസിച്ചു.
പഠിച്ചത് ഒരേ സ്കൂളിലാണോ
മുഖ്യമന്ത്രിയും സ്പീക്കറും പഠിച്ചത് ഒരേ സ്കൂളിലാണോ എന്ന തലക്കെട്ടിലാണ് പ്രതികരണം. ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' മുഖ്യമന്ത്രിയും സ്പീക്കറും പഠിച്ചത് ഒരേ സ്കൂളിലാണോ എന്ന് 'എം. പാനല്‍ സെക്രട്ടറി എ.വിജയരാഘവന്‍' വ്യക്തമാക്കണം. സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെക്കുറിച്ച് രണ്ടു പേരും ഒരേ വാചകങ്ങളാണല്ലോ പറയുന്നത് വലിയ കാറ്, ഡിപ്ലോമാറ്റ്, എംബസി, ദുബായ്, ഷാര്‍ജ ഷെയ്ഖ്....
പ്രതിപക്ഷ നേതാവിനോട് ദൈവം ചോദിക്കും
പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങള്‍ സ്പീക്കര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. സ്പീക്കറെ വേദനിപ്പിക്കുന്ന പ്രതിപക്ഷ നേതാവിനോട് ദൈവം ചോദിക്കും പോലും. മാണി സാറിന്‍റെ ബജറ്റ് അവതരണവേളയില്‍ ഇപ്പോള്‍ അദ്ദേഹമിരിക്കുന്ന കസേര സ്പീക്കര്‍ തന്നെ വലിച്ചെറിഞ്ഞതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഒന്നും പറഞ്ഞില്ലല്ലോ.
സ്പീക്കറുടെ കാഴ്ച നന്നായി തെളിയട്ടെ
ഇനി സ്പീക്കറുടെ 50,000ന്‍റെ കണ്ണടയെക്കുറിച്ചെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് വ്യക്തിഹത്യയാവുമായിരുന്നു. സ്പീക്കറുടെ കാഴ്ച നന്നായി തെളിയട്ടെ എന്നേ പ്രതിപക്ഷം എന്നും ആഗ്രഹിച്ചിട്ടുള്ളൂ. പിന്നെ എം.പാനല്‍ പറയുന്നത് ശരിയാണ്, നിയമസഭയെ ഉദ്ധരിച്ച സ്പീക്കറുടെ നിഷ്ക്കളങ്കത കാണാതെ പോകരുത്. ലോകകേരള സഭയില്‍ വരുന്ന മുതലാളിമാര്‍ക്ക് ഇരിക്കാന്‍ 18 കോടിയുടെ കസേര വേണമെന്ന് തോന്നിയതില്‍ സ്പീക്കറെ ചുമ്മാ കുറ്റപ്പെടുത്തരുത്...
സ്പീക്കര്‍ കൊടുത്താല്‍ ബര്‍മുഡ
വലിയ കാറില്‍ വരുന്നവരോട് അദ്ദേഹത്തിന് പണ്ടേ വലിയ ബഹുമാനമാണ്.. പിന്നെ ഊരാളുങ്കലിന് കരാറില്ലാതെ ജോലി കൊടുത്തത്... സ്പീക്കറുടെ സ്വന്തം പണമല്ലല്ലോ, പൊതുജനത്തിന്‍റെ പണമല്ലേ കൊടുത്തത് , ആര്‍ക്കാ ചേതം.മൊബിലൈസേഷന്‍ അഡ്വാന്‍സിനെക്കുറിച്ചാണെങ്കില്‍ സ്പീക്കര്‍ കൊടുത്താല്‍ ബര്‍മുഡ, ഇബ്രാഹിംകുഞ്ഞ് കൊടുത്താല്‍ കളസം....അതാണ്.
68 ലക്ഷത്തിന്‍റെയെങ്കിലും പുട്ടടിക്കേണ്ടേ
ജനാധിപത്യമെന്നാല്‍ തന്നെ നല്ല ഭക്ഷണം, താമസം ,എന്‍റെര്‍ടെയ്‍ന്‍മെന്‍റ് ഇവയൊക്കയൊണ്. അപ്പോള്‍ പിന്നെ ജനാധിപത്യത്തിന്‍റെ ഉല്‍സവമാകുമ്പോള്‍ കുറഞ്ഞത് 68 ലക്ഷത്തിന്‍റെയെങ്കിലും പുട്ടടിക്കേണ്ടേ എന്നാണ് സ്പീക്കറുടെ ന്യായമായ ചോദ്യം... വാല്‍ക്കഷണം.. ഹു.ചെയറിനോടുള്ള സ്നേഹം കൊണ്ടാണ്, ഇനിയും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി സ്വന്തം ദൗര്‍ബല്യം നാട്ടുകാരെ കാണിക്കരുത്''.
Recommended Video