കോൺഗ്രസിൽ തലമുറ മാറ്റം വിജയിച്ചില്ല; പരിചയ സമ്പന്നരെ മാറ്റി നിർത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ.വി തോമസ്
പരിചയ സമ്പന്നരെ മാറ്റി നിർത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ.വി തോമസ്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റം കോൺഗ്രസിൽ കാര്യമായി വിജയിച്ചില്ലെന്ന് മുതിർന്ന നേതാവ് കെ.വി തോമസ്. 52 പുതുമുഖങ്ങളെ നിർത്തിയെങ്കിലും രണ്ടു പേരാണ് ജയിച്ചത്.പരിചയ സമ്പന്നരെ മാറ്റിനിർത്തി ഒരു പാർട്ടിക്കു പോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നും കെ.വി തോമസ് പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ചും അദ്ദേഹം മനസ് തുറന്നു. കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരം മൂലം ഉണ്ടായിരുന്ന ശക്തി തന്നെ ചേരുന്ന സ്ഥിതിയായിരുന്നെന്നും ബൂത്തു തലം മുതൽ കെപിസിസി വരെ സംഘടനാതലത്തിലെ ബലഹീനതയും തോൽവിക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന കെപിസിസി പുനഃസംഘടനയിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കെ.വി തോമസിനെ മാറ്റിയിരുന്നു.
അതേസമയം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ ഇടത് വിജയത്തിന് വഴിയൊരുക്കിയെന്നും കെ.വി തോമസ് തുറന്ന് സമ്മതിച്ചു. "കോവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.കെ.ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസ്സഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു."

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെന്നും കെ.വി തോമസ്. യുഡിഎഫ് തോൽക്കാൻ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ ഒന്നിൽ മത്സരിക്കാമെന്ന നിർദേശമാണ് താൻ മുന്നോട്ട് വെച്ചതെന്നും എന്നാൽ സംസ്ഥാന നേതൃത്വം ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം താൽപര്യം കാണിക്കാതിരുന്നതിൽ താൻ പിന്നാലെ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് ലഭിക്കാതിരുന്നതും താനിനി പാർലമെന്റിലേക്ക് പോകേണ്ടെന്ന് ചിലർ നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായാണെന്നാണ് കെ.വി തോമസ് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ താൻ മന്ത്രിസഭയിലുണ്ടാകുമെന്നാണ് എതിർത്തവർ കരുതിയതെന്നും അത് അനുവദിച്ച് കൊടുക്കാതിരിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞ കെ.വി തോമസ് രാഹുൽ ഗാന്ധിക്ക് തന്നോട് എതിർപ്പില്ലെന്നും കേരളത്തിലെ നേതാക്കളാണ് എതിർത്തതെന്നും പറഞ്ഞു.
മോദിയെ പുകഴ്ത്തി പ്രസംഗിച്ചു എന്ന വാർത്ത അടക്കം തന്നെ എതിർക്കുന്നതിന്റെ ഭാഗമായി വന്നതാണെന്നാണ് കെ.വി തോമസ് പറയുന്നത്. പ്രായമായി എന്ന് പറഞ്ഞ് ഒതുക്കാനാണ് ശ്രമിക്കുന്നത്. "73 വയസ്സായ എന്നേക്കാൾ പ്രായമുള്ളവർ ഇവിടെ മത്സരിച്ചു, പല പദവികളും നിർവഹിക്കുന്നു. എന്റെ കാര്യം വരുമ്പോഴാണ് പ്രശ്നം. സോഷ്യൽ മീഡിയിലൂടെയാണ് വലിയ ആക്രമണം നേരിട്ടത്." കെ.വി തോമസ് പറഞ്ഞു.

കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ നിയമിച്ചതും ഒഴിവാക്കിയതും എന്തിനാണെന്ന് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെയയാണ് കെ.വി തോമസിനെ കെപിസിസി വർക്കിങ് പ്രസിഡന്റാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും കോൺഗ്രസ് അടിമുടി മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തിലാണ് കെ.വി തോമസിന് വർക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത്. കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് പകരം വർക്കിങ് പ്രസിഡന്റായിരുന്ന കെ സഉധാകരനെ അധ്യക്ഷനാക്കിയപ്പോൾ മറ്റൊരു വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെ തൽസ്ഥാനത്ത് നിലനിർത്തുകയും ചെയ്തു. എന്നാൽ കെ.വി തോമസിനെ മാറ്റി പകരം പി.ടി തോമസിനെയും ടി സിദ്ധിഖിനെയും വർക്കിങ് പ്രസിഡന്റുമാരാക്കി സോണിയാ ഗാന്ധി നിയമന ഉത്തരവിറക്കി.
ഈ നീക്കം എന്തിനായിരുന്നെന്ന് അറിയില്ലെന്ന് കെ.വി തോമസ് പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണ് അതു ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ കൂടുതൽ കരുതലും ജാഗ്രതയും വേണമെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വന്നപ്പോൾ മാറ്റം നടപ്പാക്കിയ രീതിക്കെതിരെ ഉയർന്ന വിമർശനം ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അതേസമയം വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ചെറിയ പരാതി ഹൈക്കമാൻഡിന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. " എന്നെ കളിയാക്കുന്ന തരത്തിൽ ചില അനുഭവങ്ങൾ വരാറുണ്ട്. അതിന്റെ ആവശ്യമില്ല. എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാർഥതയോടെ ചെയ്ത ഒരാളല്ലേ ഞാൻ. ഒരു ജോലിയിലും പരാജയപ്പെട്ടിട്ടില്ല എന്ന് അഭിമാനത്തോടെ പറയാൻ കഴിയും."

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. പിണറായി വിജയനുമായി ഇപ്പോൾ തുടങ്ങിയ ബന്ധമല്ലെന്നും നാട്ടിലെ പല വിഷങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അതിന്റെ പേരിൽ പല വിവാദങ്ങളും ബോധപൂർവ്വം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സന്ദർഭത്തിലും കോൺഗ്രസ് വിടാൻ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപമാനിക്കപ്പെടുന്നതിന്റെ വേദന ഉണ്ടായി. രണ്ടു വർഷം കാത്തിരുന്നിട്ടും ഒരു പരിഗണനയും ഉണ്ടായില്ലെന്നും അതുകൊണ്ടാണ് സോണിയ ഗാന്ധിക്ക് കത്തയക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ എക്കാലത്തും കോൺഗ്രസുകാരനായിരിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി.
Recommended Video

"എന്റെ അപ്പന്റെ പേര് കുറുപ്പശേരി ദേവസ്സി വർക്കി എന്നാണ്. അമ്മയുടെ പേര് റോസ എന്നാണ്. അതു സത്യമാണെങ്കിൽ ഞാൻ കോൺഗ്രസുകാരൻ തന്നെയായിരിക്കും. അതിൽനിന്നു വ്യത്യസ്തമായ ഒരു സമീപനം ഒരു കാലത്തും എടുത്തിട്ടില്ല. പക്ഷേ ആരെയും ഒതുക്കി പോകാനല്ല കോൺഗ്രസ് നോക്കേണ്ടത്. എല്ലാവരെയും കൊണ്ടു പോകുകയാണ് ചെയ്യേണ്ടത്."
കെ വി തോമസ് കേരളത്തിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയപ്രവർത്തകനാണ്. 1970-ൽ ഐ എൻ സിയിൽ ചേർന്ന അദ്ദേഹം രണ്ടാം യു പി എ സർക്കാരിൽ കാർഷികമന്ത്രാലയത്തിലെ സംസ്ഥാന മന്ത്രി, ഉപഭോക്തൃകാര്യാലയ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ സംസ്ഥാന മന്ത്രി എന്നിങ്ങനെ തന്റെ ഉദ്യോഗനില ഉന്നതസ്ഥാനത്തെത്തിക്കുന്നതിനായി അശ്രാന്തം പ്രവർത്തിച്ചു. അദ്ദേഹം 16-മത് ലോകസഭയിൽ കേരളത്തിലെ എറണാകുളത്തെ പ്രതിനിധാനം ചെയ്യുകയും അഞ്ച് തവണ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു.2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.












Click it and Unblock the Notifications