കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എംകെ മുകുന്ദന്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്.
ബിജെപിയുമായി കോണ്‍ഗ്രസ് വഴിവിട്ട ബന്ധം സ്ഥാപിക്കുകയാണെന്ന് എംകെ മുകുന്ദന്‍ തുറന്നടിച്ചു. പത്മജ വേണുഗോപാലിനും ടിഎന്‍ പ്രതാപന് എതിരെയും മുകുന്ദന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
രൂക്ഷ വിമര്‍ശനം
വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന നേതാവായ എംകെ മുകുന്ദന്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തൃശൂര്‍ ഡിസിസി പ്രസിഡണ്ട് ആയിരുന്ന ടിഎന്‍ പ്രതാപന്‍ എംപിയും പത്മജ വേണുഗോപാലും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് എംകെ മുകുന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേതാക്കൾക്കെതിരെ
36 വര്‍ഷമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആയിരുന്നു മുകുന്ദന്‍. തന്നെ അപമാനിച്ച് ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നില്‍ പത്മജ വേണുഗോപാലും ടിഎന്‍ പ്രതാപനും ആണെന്നാണ് ആരോപണം. നാല് തവണ കൗണ്‍സിലറായി മത്സരിച്ച് വിജയിച്ച ആളായ തന്നെ അപമാനിച്ചു. ടിഎന്‍ പ്രതാപനും പത്മജ വേണുഗോപാലും ചേര്‍ന്ന് കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തി ഒപ്പ് വെച്ചാണ് തന്നെ പുറത്താക്കിയതെന്നും മുകുന്ദന്‍ ആരോപിച്ചു.
സ്വജനപക്ഷപാത പ്രവണത
കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ സ്വജനപക്ഷപാത പ്രവണതയെ താന്‍ ചോദ്യം ചെയ്തതാണ് നേതാക്കളുടെ ശത്രുതയ്ക്ക് കാരണമെന്ന് മുകുന്ദന്‍ പറയുന്നു. മാത്രമല്ല കോണ്‍ഗ്രസിലെ മുന്‍ മേയര്‍മാരുടെ അഴിമതിയേയും താന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇല്ലാത്ത ധാരണയുടെ പേര് പറഞ്ഞ് തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
ബിജെപിയുമായി വഴിവിട്ട ബന്ധം
ബിജെപിയുമായി കോണ്‍ഗ്രസ് വഴിവിട്ട ബന്ധം സ്ഥാപിക്കുന്നതായും മുകുന്ദന്‍ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസിലെ പലരും ചെയ്യുന്നത് ബിജെപിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കലാണ് എന്നാണ് മുകുന്ദന്‍ ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ബിജെപി 6 സീറ്റില്‍ വിജയിച്ചത് കോണ്‍ഗ്രസ് സഹായത്തിലാണെന്നും മുകുന്ദന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ ഒത്തുകളിച്ചു
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒത്തുകളിച്ചു എന്നാണ് മുകുന്ദന്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി കൂട്ടുകെട്ടിലൂടെ ഭരണം സ്വന്തമാക്കാനും ശ്രമം നടത്തിയെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. ബിജെപിയോടുളള ബന്ധം കാരണമാണ് പൈതൃക സമരം നടത്തിയതെന്നും മുകുന്ദന്‍ വെളിപ്പെടുത്തി.
കൊലക്കേസിലെ പ്രതി
കോണ്‍ഗ്രസ് ഇനിയും നന്നാവും എന്ന് പ്രതീക്ഷയ്ക്ക് വകയില്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത് എന്നും മുകുന്ദന്‍ പറഞ്ഞു. 1992ല്‍ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കൊലപ്പെടുത്തി കേസില്‍ പ്രതി ആയിരുന്ന ആളാണ് മുകുന്ദന്‍. കുട്ടനെല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന കൊച്ചനിയനെ കലോത്സവത്തിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊല്ലുകയായിരുന്നു.