വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഒറ്റ ലക്ഷ്യം മാത്രമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് പിന്തുണയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃനിരയില്‍ ശക്തമായി തിരിച്ച് എത്തിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ നയിക്കണം എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി എത്തും എന്ന് ഉറപ്പായിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിലവില്‍ നേതൃപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഉമ്മന്‍ ചാണ്ടി ഉത്തരം നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ
പിണറായിയെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കസേര മോഹങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പിണറായിയെ നേരിടാന്‍ ഉമ്മന്‍ ചാണ്ടിയെ ഇറക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനായാണ് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് എത്തിക്കാനുളള ആവശ്യം യുഡിഎഫില്‍ ശക്തമായത്.
വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ
വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുളള ചോദ്യത്തിന്, യുഡിഎഫ് അധികാരത്തില്‍ വരിക എന്നുളള ഒറ്റ ലക്ഷ്യം മാത്രമാണ് ഉളളതെന്ന് ഉമ്മന്‍ചാണ്ടി ക്ലോസ് എന്‍കൗണ്ടറില്‍ പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയായിട്ടുളള ആളാണ്. 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി തനിക്ക് അവസരം നല്‍കിയിട്ടുണ്ട്.. ഈ ഘട്ടത്തില്‍ ഒരു പരിപാടിയും പദ്ധതി ഇട്ടിട്ടുളളതല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒറ്റക്കെട്ടായി തന്നെ കോണ്‍ഗ്രസ്
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വത്തെ സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളിലേത് പോലെ സുഗമമായി തന്നെ കാര്യങ്ങള്‍ പോകും. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിന് വേണ്ടി ഒറ്റക്കെട്ടായി തന്നെ കോണ്‍ഗ്രസ് മുന്നോട്ട് പോകും. ജയിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും ഏത് പാര്‍ട്ടി നേതാവും തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
താന്‍ എല്ലാത്തിനുമുണ്ട്
രമേശ് ചെന്നിത്തലയും മുല്ലപ്പളളിയുമായി മിക്കവാറും ദിവസങ്ങളില്‍ താന്‍ ഫോണിലൂടെ എങ്കിലും ബന്ധപ്പെടുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം പദവിയില്ലെങ്കിലും താന്‍ എല്ലാത്തിനുമുണ്ട്. പ്രതിപക്ഷ നേതാവിനെ കുറിച്ച് ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ചിട്ടില്ല. എകെ ആന്റണി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പ്രവര്‍ത്തനം പോരെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.
ഒരാളുടെ കയ്യില്‍ ഒതുങ്ങുന്ന സംഘടന അല്ല
രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും ആദ്യം ഭരണപക്ഷം പരിഹസിച്ചുവെങ്കിലും പിന്നീട് അതെല്ലാം സത്യമായെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. താനും രമേശും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണ്. ഒരാളുടെ കയ്യില്‍ ഒതുങ്ങുന്ന സംഘടന അല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.