സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത് തെറ്റെന്ന് പിജെ കുര്യൻ, രാജി വെക്കേണ്ടതില്ല
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുളള കസ്റ്റംസ് നീക്കത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഭരണഘടനാ പദവിയില്‍ ഉളള ഒരാളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ സ്പീക്കര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പിജെ കുര്യന്റെ പ്രതികരണം.
ഒരു പ്രതി നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കസ്റ്റംസ് നടപടി ശരിയാണെന്ന് തോന്നുന്നില്ല. മൊഴി അന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അതില്‍ കഴമ്പുണ്ടെങ്കില്‍ അക്കാര്യം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹത്തിന്റെ സഹകരണം അന്വേഷണത്തിന് തേടുകയാണ് വേണ്ടത് എന്നും പിജെ കുര്യന്‍ പറഞ്ഞു.
കസ്റ്റഡിയിലുളള ഒരാളുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസ യോഗ്യമല്ല. അതിന്റെ പേരില്‍ സ്പീക്കര്‍ സ്ഥാനം രാജി വെക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. ബിജെപിയും സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികൾക്ക് നൽകിയ സന്ദേശം? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാർമികമായി ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്. ധാർമികതയുണ്ടെങ്കിൽ സ്പീക്കർ രാജിവെച്ച് പദവിയിൽനിന്ന് ഒഴിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന പുറത്തുവരുന്ന റിപ്പോർട്ട് നിയമസഭയ്ക്ക് കളങ്കമാണ്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയെന്ന വാർത്തയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Recommended Video