രാഹുല്‍ നാളെ കേരളത്തില്‍; മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കും, ആവേശത്തോടെ അണികള്‍
Recommended Video
കൊച്ചി: തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അലയൊലികള്‍ തുടങ്ങിക്കഴിഞ്ഞു. താഴെതട്ട് മുതല്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും മറ്റു പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്തിയും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ആനൗദ്യോഗിമായിട്ടാണെങ്കിലും കേരളത്തിലും പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
ശബരിമല സ്ത്രീപ്രേശന വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സൃഷ്ടിച്ച സവിശേഷമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് പല മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ വിജയം ഏറെ പ്രധാനമാണ്. നാളത്തെ രാഹുലിന്‍റെ വരവോടെ പ്രചരണത്തിന് ഔദ്യോഗി തുടക്കമിടാനാണ് യുഡിഎഫ് തീരുമാനം.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
നാളെ കേരളത്തില്‍
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സന്ദര്‍ശന പരിപാടികളുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷി പ്രതനിധികള്‍, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയുടെ യോഗത്തില്‍ പങ്കെടുക്കും.
വീട് സന്ദര്‍ശിക്കും
രാവിലെ 10.30 ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന രാഹുല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്‍റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്‍റുമാരുടേയും മഹിളാ വൈസ് പ്രസിഡന്‍റുമാരുടേയും യോഗത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ
2.30 മുതൽ ഗസ്റ്റ്ഹൗസിൽ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്യും. 3.15-ന് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 5.45 ന് രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.
റോഡ് ഷോ നടത്തും
പ്രചരണങ്ങളുടെ ഭാഗമായി കേരളത്തില്‍ മൂന്നിടത്ത് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്. തിയ്യതികള്‍ പിന്നീട് പുറത്തുവിടും. റോഡ് ഷോയ്ക്ക് പുറമെ നിരവധി പൊതു പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാഹുല്‍ വരാത്ത മേഖലകളില്‍ പ്രിയങ്കയെ കൊണ്ടുവരാനാണ് കെപിസിസി ഉദ്ദേശിക്കുന്നുണ്ട്.
മറുപടി നല്‍കിയേക്കും.
നാളത്തെ രാഹുലിന്‍റെ സന്ദര്‍ശനത്തോടെ പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയേക്കും.
മറൈന്‍ ഡ്രൈവില്‍ നേതൃസംഗമം
വൈകീട്ട് മൂന്ന് മണിക്കാണ് മറൈന്‍ ഡ്രൈവില്‍ നേതൃസംഗമം നടക്കുന്നത്. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ബൂത്ത് തലം മുതലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്.
കേരളത്തില്‍ രണ്ടു തവണ
നരേന്ദ്ര മോദി വന്നു പോയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും കേരളത്തില്‍ എത്തുന്നത്. രണ്ടാഴ്ച്ചക്കിടയില്‍ പ്രധാനമന്ത്രി കേരളത്തില്‍ രണ്ടു തവണയാണ് എത്തിയത്. ശബരിമല സ്ത്രീപ്രവേശന വിധിയും വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
അക്കൗണ്ട് തുറക്കുമോ
ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളെ ബിജെപി നിരന്തരം കേരളത്തില്‍ എത്തിക്കുന്നത്. കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ചു കൊണ്ട് മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുകയും ചെയ്തു.
വിമര്‍ശനം
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന് പത്തനതിട്ടയില്‍ ഒരു നിലപാടും പാര്‍ലമെന്‍റില്‍ മറ്റൊരു നിലപാടുമാണെന്നായിരുന്നു പ്രധാനമന്ത്രി വിമര്‍ശിച്ചത്. ഈ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായ മറുപടി നല്‍കിയേക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.
ശബരിമല വിഷയം
ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരായ വികാരം ബിജെപിക്കല്ല തങ്ങള്‍ക്കായിരിക്കും നേട്ടമാകുകയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയം പ്രവചിക്കുന്നതും നേതൃത്വത്തിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.