കൂടുതല്‍ ദുര്‍ഗന്ധം പാര്‍ട്ടിക്കോ സര്‍ക്കാറിനോ? പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശരശയ്യയിൽ മരണം കാത്തു കിടക്കുന്ന നിലയിലേക്ക് പാർട്ടി മാറിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. പാർട്ടിക്കാണോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ ഇപ്പോൾ നിലവിൽ ഉള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
ശരശയ്യയിൽ മരണം കാത്തു കിടക്കുന്ന നിലയിലേക്ക് പാർട്ടി മാറിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. പാർട്ടിക്കാണോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ ഇപ്പോൾ നിലവിൽ ഉള്ളൂ. ഈ ദുർഗന്ധത്തെ മുഴുവൻ സൗരഭ്യം ആയി ചിത്രീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ നടന്ന പത്രസമ്മേളനം നടത്തിയത്. അതിനെ ന്യായീകരിച്ചു ഇന്നലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സിപിഎമ്മിന്റെ ആളുകൾ വിയർത്തൊലിച്ചു പോയതും നമ്മൾ എല്ലാവരും കണ്ടതാണ്.
ഇപ്പോൾ എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിൻ അഴിമതി നടന്നപ്പോഴും പിണറായി വിജയൻ ചെയ്‌തത് ഇതുതന്നെയായിരുന്നു. നാലര വർഷക്കാലം തന്റെ ആജ്ഞകളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിച്ച ശിവശങ്കരനെ പ്രതിയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.
ശിവശങ്കരന്റെ സഹായത്തോടെയാണ് 21 തവണ സ്വർണ്ണക്കള്ളക്കടത്ത് നടന്നതെന്ന് ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ശിവശങ്കരന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹായം അഥവാ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. സ്വർണ്ണം നയതന്ത്ര ബാഗേജ് വഴി കടന്നു വരാൻ വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ വിളിച്ചു എന്നുള്ളത് ശിവശങ്കർ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അങ്ങനെയെങ്കിൽ ആ സന്ദർഭത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ചെയ്ത തന്റെ പദവിയുടെ നഗ്നമായ ദുരുപയോഗം ആണ്.