സൈനികന്റെ ജോലി ഒരു കരാർ തൊഴിലാക്കി മാറ്റുകയാണ് ‘അഗ്നിപഥ്’ പദ്ധതിയുടെ ലക്ഷ്യം: ചെന്നിത്തല
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു സൈനികന്റെ ജോലി ഒരു കരാർ തൊഴിലാക്കി മാറ്റുകയാണ് ഈ പദ്ധതി പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. 'അഗ്നിപഥ്' പദ്ധതിയിൽ നിന്നു മോദി സർക്കാർ അടിയന്തിരമായി പിന്മാറണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ' തീ കൊളുത്തുന്നതിൽ നരേന്ദ്ര മോദിയും സംഘപരിവാറും മിടുക്കന്മാരാണ്. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്നിപഥി'ലൂടെ തൊഴിൽരഹിതരായ ഇന്ത്യയിലെ യുവജനതയുടെ ആത്മരോഷത്തിന്റെ അഗ്നി ആളിക്കത്തിക്കുകയാണ് നരേന്ദ്ര മോദിയും ബി ജെ പി സർക്കാരും ചെയ്തിരിക്കുന്നത്. എല്ലാ സൈനികർക്കും ഒരു റാങ്ക് ഒരു പെൻഷൻ എന്ന മോദിയുടെ ആദ്യഘട്ട പ്രചാരണം, രണ്ടാം ഘട്ടമായപ്പോഴേകക്കും 'നോ റാങ്ക് നോ പെൻഷൻ' നിൽ കൊണ്ടുചെന്ന് എത്തിച്ചു സ്വന്തം നിലപാടുതന്നെ സ്വയം തള്ളിക്കളയാൻ മോദിക്ക് കഴിഞ്ഞു എന്നതാണ് അഗ്നിവീർ പദ്ധതിയുടെ പ്രഖ്യാപനത്തിലൂടെ പരസ്യമാകുന്നത്.
ഇന്ത്യക്ക് ആവശ്യമായ സായുധ സേനയെ പിന്തുണയ്ക്കാൻ മോദി നേതൃത്വം നൽകുന്ന ഭരണത്തിനോ സമ്പദ്‌വ്യവസ്ഥയ്ക്കോ കഴിവില്ല എന്നതിന്റെ പരോക്ഷമായ വെളിപ്പെടുത്തൽ കൂടിയാണ് 'അഗ്നിപഥ്'. ഒരു സൈനികന്റെ ജോലി ഒരു കരാർ തൊഴിലാക്കി മാറ്റുകയാണ് ഈ പദ്ധതി പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാർ ലക്‌ഷ്യം വെക്കുന്നത്. അതുവഴി, തൊഴിൽ സുരക്ഷയും പെൻഷനും, ആദരവും, ബഹുമാനവും പ്രതീക്ഷിക്കുന്ന ഭാരതത്തിന്റെ യുവശക്തിയെ ആത്യന്തികമായി അധിക്ഷേപിക്കുക കൂടിയാണ് മോദിയും കൂട്ടരും ചെയ്തിരിക്കുന്നത്. സമൂലവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾക്ക് ഇത് വഴിവെക്കും എന്ന് ഇതിനോടകം തന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ യുവജന പ്രതിഷേധങ്ങൾ തെളിയിക്കുന്നു.

നാലുവർഷത്തെ സൈനികപരിശീലനത്തിനു ശേഷം, രാജ്യത്തെ യുവാക്കളെ തൊഴിൽരഹിതരാക്കുക മാത്രമാണ് ഈ പദ്ധതിയിലൂടെ സംഭവിക്കുക. വെറും ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായി മാറുന്നതൊഴിച്ചാൽ ജീവിതകാലം മുഴുവൻ അയാൾ തൊഴിൽരഹിതനായി തുടരും. അതാണ് ഈ റിക്രൂട്ട്‌മെന്റ് നയത്തിന്റെ ഏറ്റവും വലിയ ദൗർബല്യം, നേട്ടം പ്രൈവറ്റ് മേഖലയിലെ സുരക്ഷാ കമ്പനികൾക്ക് മാത്രമാണ്. ഈ പദ്ധതി യുവജനങ്ങളെയും, അവരുടെ വീരത്വത്തെയും, ജനാധിപത്യത്തെയും, സായുധ സേനയെയും പരസ്യമായി പരിഹസിക്കുന്നു. തൊഴിലില്ലായ്മ ഒരു പ്രധാന നയപരമായ വെല്ലുവിളിയായി തുടരുന്ന മോദി ഭരണത്തിൽ ഈ പദ്ധതി കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നു.
അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും സമൂഹത്തിന്റെ സ്ഥിരതയെ ബാധിക്കുകയും, യുവജനതയുടെ ആത്മവീര്യം അണക്കുകയും, രാജ്യത്തെ യുവാക്കളുടെ ഭാവി തകർക്കുകയും ചെയ്യുന്ന 'അഗ്നിപഥ്' പദ്ധതിയിൽ നിന്നു മോദി സർക്കാർ അടിയന്തിരമായി പിന്മാറണം. കേന്ദ്ര ഗവണ്മെന്റ് 'അഗ്നിപഥ്' പിൻവലിക്കുന്നതുവരെ പ്രതിഷേധിക്കുന്ന യുവാക്കളോട് എല്ലാവരും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒപ്പം നിൽക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications