എഐ ക്യാമറ വെച്ചതിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല; രേഖകൾ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്
എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാറ സ്ഥാപിച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ലെന്നും, എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തിരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കമ്പനികൾക്ക് മുൻപരിചയമില്ലെന്നും ആരോപിക്കുന്നു, സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
താൻ ചോദിച്ചപ്പോൾ സർക്കാർ രേഖകൾ തന്നില്ലെന്നും ഇപ്പോൾ എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ സർക്കാർ രേഖ പുറത്തുവിട്ടില്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടുമെന്ന് ചെന്നിത്തല പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തുവെന്നു പിന്നീട് ആ പദ്ധതിയെ കുറിച്ച് കേട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകണെന്നും ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണമെന്നും ചെന്നിത്തല പറഞ്ഞു..
2020 ലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്നും അന്ന് സർക്കാർ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചുവെന്നാണ് പറയുന്നതെന്നും ചെന്നിത്തല പറയുന്നു. സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ലെന്നും സർക്കാർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
കെൽട്രോണെ മുൻനിർത്തിയാണ് കൊള്ളയെന്നും എസ്ഐആർടി എന്ന ബംഗലൂരു കമ്പനിക്ക് കെൽട്രോൺ കരാർ നൽകിയെന്നും അവർക്ക് ഇതിൽ പരിചയം ഇല്ലാ എന്നുമാണ് ചെന്നിത്തല പറയുന്നത്. കരാർ നൽകിയ ടെണ്ടറലും അവ്യക്തയുണ്ടെന്ന് ചെന്നിത്തല പറയുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റർ ലൈറ്റ്നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്നോളജീസ് എന്നീ കമ്പനികൾക്ക് ആണ് എസ്ഐആർടി ഉപകരാർ നൽകിയത്.
75 കോടിക്ക് പദ്ധതി നടപ്പാക്കാം എന്നാണ് ഈ ഉപകരാറിൽ പറയുന്നതെന്നും 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ എന്നും പറയുന്നു.സർക്കാർ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നുവെന്നും 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചെന്നും ചെന്നിത്തല പറയുന്നു. 75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അതേസമയം, എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിൻ്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തേക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ് എന്നും കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകും എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications